ADVERTISEMENT

ചെമ്പനേഴി തറവാടിന്റെ തിരുമുറ്റത്ത് വലിയൊരു ഓലപന്തലുയർന്നു. പന്തലിനു മുകളിൽ ആകാശം സർപ്പവിഷമേറ്റതുപോലെ നീലിച്ച് കനം തൂങ്ങി നിൽക്കാന്‍ തുടങ്ങിയിട്ട് നേരമേറെയായി. താഴെ, തിരുമുറ്റത്ത് പ്രത്യേകം തയാറാക്കിയ മരകട്ടിലിൽ മിത്രൻ വൈദ്യരും രാവിലെ മുതൽ നിശ്ചേതനായി നീണ്ട് നിവർന്നു കിടന്നു. ഓട്ടുപാത്രത്തിൽ എരി‍ഞ്ഞു കത്തിക്കൊണ്ടിരുന്ന ഔഷധകൂട്ടുകളിൽ നിന്ന് സുഗന്ധ ധൂപങ്ങൾ കാറ്റിലുലഞ്ഞലഞ്ഞു. പിന്നെ ചുറ്റും കൂടി നിന്നവരുടെ ചുടു നിശ്വാസങ്ങളിൽ അലി‍ഞ്ഞു ചേർന്നു. ദേശത്തെ നാനാദിക്കുകളിൽ നിന്നും ആളുകൾ ഒറ്റയായും കൂട്ടമായും ചെമ്പനേഴിയിലേക്ക് പുഴപോലെ ഒഴുകിവന്നുകൊണ്ടിരുന്നു. തെക്കെ തൊടിയിലെ മുത്തശ്ശി മാവിന്റെ വലിയൊരു ശാഖ ചാത്തനും സംഘവും എത്ര പെട്ടെന്നാണ് മുറിച്ചിട്ടത്? പിന്നെ നാലടി നീളമുള്ള വിറക് കഷ്ണങ്ങളാക്കി മാറ്റി. മൂകമായ അന്തരീക്ഷത്തെ, തറവാടിനുള്ളിൽ നിന്നും ഇടയ്ക്കിടെ തെറിച്ചു വീഴുന്ന അടക്കിപിടിച്ച തേങ്ങലുകൾ വിളിച്ചുണർത്തിക്കൊണ്ടിരുന്നു. തെക്ക് പടിഞ്ഞാറെ മുറ്റത്തെ കോണിൽ, ചുവന്ന പൂക്കൾ പൊഴിഞ്ഞടർന്ന അലസി മരത്തിന്റെ ചോട്ടിൽ ആകെ തകര്‍ന്നിരിക്കുകയാണ് കാര്യസ്ഥൻ ഗോവിന്ദൻ. സ്വപ്നമല്ല; യാഥാർഥ്യമാണെന്ന് തിരിച്ചറിയുന്ന ഓരോ നിമിഷത്തിലും ഗോവിന്ദന്റെ കണ്ണുകൾ അകലാപ്പുഴയുടെ പര്യായമായി തീർന്നു. വീട്ടി കാതൽ പോലെ കരുത്തനായ ഗോവിന്ദൻ മഞ്ഞുപാളി പോലെ ഉരുകിയൊലിച്ചു.

"ഗോവിന്ദാ..." പതിവിൽ നിന്നും വ്യത്യസ്തമായ ആ ഇടറിയ അലർച്ച ഗോവിന്ദന്റെ ഉള്ളിൽ ഒരു മിശറൻ കാറ്റുപോലെ ചുറ്റിയടിച്ചു. ഗോവിന്ദനൊന്നു ഞെട്ടി. കനലു മാത്രമായ ഒറ്റച്ചൂട്ട് ആഞ്ഞുവീശി തീ പടർത്തിയപ്പോള്‍ കാവിനുള്ളിൽ നിന്നൊരു കറുത്ത രൂപം കാറ്റുപോലെ പുറത്തേക്ക് കുതിച്ചു പോകുന്നതാണ് കണ്ടത്. "ഗോവിന്ദാ.." വീണ്ടും ഇടറിയ വിളി. തമ്പ്രാനെന്തോ ആപത്ത് പിണഞ്ഞിരിക്കുന്നുയെന്ന ബോധം വന്നതും; ചന്ദ്രവിമുഖി പറിക്കുന്ന ദിനമാണെന്നു നോക്കാതെ ഗോവിന്ദൻ കത്തി തീരാറായ ഒറ്റച്ചൂട്ടുമായി കൽത്തറയും ക്ഷേത്രതിരുമുറ്റവും കടന്ന് കാവിനടുത്തേക്ക് കുതിച്ചു. കുറ്റിക്കാടിനപ്പുറം മരങ്ങൾക്കിടയിൽ ചൂട്ടു വെളിച്ചം മറഞ്ഞു. കാടിനുള്ളിലെ കൂരാകൂരിരുട്ടിലേക്ക് ഗോവിന്ദന്റെ ദൃഷ്ടികൾ പരതി നടന്നു. മങ്ങിയ ഒറ്റ ചൂട്ട് വെളിച്ചത്തിൽ ഗോവിന്ദൻ കുറ്റിക്കാടിനെ വകഞ്ഞു മാറ്റി മുന്നോട്ട് നീങ്ങി. ഏഴിലം പാലചോട്ടിലെ കരിയിലകൾക്കിടയിൽ പതിയിരുന്ന കരിമൂർഖൻ പാദപതന സ്വരം കേട്ട് പത്തി വിടർത്തി ജാഗരൂകനായി. പിന്നെ തല താഴ്ത്തി വേരുകൾക്കിടയിലെ പൊത്തിലേക്ക് മെല്ലെ ഇഴഞ്ഞു നീങ്ങി.

"തമ്പ്രാ.. തമ്പ്രാ.." ഗോവിന്ദന്റെ നിലവിളി മടുപ്പിക്കുന്ന ചീവീടുകളുടെ കോലാഹലത്തിനും മുകളില്‍ ഉയർന്നു പൊങ്ങി. അതുകേട്ട് ഇലഞ്ഞിമരകൊമ്പിലിരുന്ന കാലൻ കോഴി നീട്ടികൂവിക്കൊണ്ട് പറന്നകന്നു. ഗോവിന്ദന്റെ വിളിയൊച്ച കാടേറ്റുപാടി. പെട്ടെന്നാണ് ഒരു പതിഞ്ഞ ശബ്ദം കാറ്റിലലിഞ്ഞു ചേരുന്നത് ഗോവിന്ദന്റെ ശ്രദ്ധയിൽ പെട്ടത്. ഗോവിന്ദൻ ചെവി വട്ടം പിടിച്ചു. തിരിഞ്ഞുനോക്കിയപ്പോൾ, കുറ്റിക്കാടുകൾക്കിടയിൽ അഞ്ചാറ് മിന്നാമിന്നികൾ ഒന്നിച്ചു ചേർന്നതു പോലെ മിത്രൻ വൈദ്യരുടെ ചൂട്ടിന്റെ അറ്റം മിന്നിത്തിളങ്ങുന്നതു കണ്ടു. ഗോവിന്ദൻ കുറ്റിച്ചെടികളെ വകഞ്ഞു മാറ്റി, കരിയിലക്കൂട്ടങ്ങളെ ചവിട്ടിമെതിച്ച് അതിനടുത്തെത്തുമ്പോൾ മിത്രൻ വൈദ്യർ നിലത്തു വീണു കിടക്കുകയായിരുന്നു. "തമ്പ്രാ.." ഗോവിന്ദൻ ഉള്ളുരുകി വിളിച്ചു. "ഗോവിന്ദാ.." മിത്രൻ വൈദ്യർ ഇടതുകൈയുയർത്തി പ്രതികരിച്ചെങ്കിലും വാക്കുകൾ മുറിഞ്ഞു പോയി. ഗോവിന്ദൻ ചൂട്ടിന്റെ കെട്ടഴിച്ചാഞ്ഞുവീശി തീ പടർത്തി. കത്തി പടർന്ന തീജ്വാലയിൽ രക്തത്തില്‍ കു‌ളിച്ചു കിടക്കുന്ന വൈദ്യരെ കണ്ട് ഗോവിന്ദൻ ഒരു നിമിഷം തരിച്ചു നിന്നുപോയി. "ചതിച്ചല്ലോ ന്റെ കുന്നത്തുകാവിലമ്മേ.." ഗോവിന്ദൻ കരഞ്ഞു. പിന്നെ ഒരു പൂച്ചക്കുട്ടിയെ എടുക്കുന്ന ലാഘവത്തോടെ തമ്പ്രാനെയെടുത്ത് തോളിലിട്ട് പിന്തിരിഞ്ഞോടി. കുറ്റിക്കാടും ക്ഷേത്രമുറ്റവും കൽത്തറയും കടന്ന് ഇടവഴിയിലേക്ക്. അകലാപ്പുഴയിൽ നിന്നും വീശി വന്ന തണുത്ത കാറ്റ് ഗോവിന്ദനെ തോല്‍പ്പിച്ച് മുന്നോട്ട് കുതിച്ചു. മിത്രൻ വൈദ്യരുടെ ശരീരത്തിൽ നിന്നും ഇറ്റിറ്റു വീണ രക്തത്തുള്ളികൾ ഇലപ്പടർപ്പുകളിൽ ചിത്രങ്ങൾ വരച്ചു. ചെമ്പനേഴിയുടെ മുറ്റത്തെത്തിയിട്ടേ ഗോവിന്ദൻ ഓട്ടം നിർത്തിയുള്ളൂ.

മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

തണ്ടൊടി‍ഞ്ഞ പുഷ്പം പോലെ വാടിക്കുഴഞ്ഞ മിത്രൻ വൈദ്യരെ വരാന്തയിൽ കിടത്തുമ്പോഴെക്കും; ഗോവിന്ദന്റെ നിലവിളി കേട്ട് തറവാട്ടംഗങ്ങൾ എല്ലാം കോലായിൽ എത്തിച്ചേർന്നിരുന്നു. ചോരയിൽ കുളിച്ചു കിടക്കുന്ന മിത്രന്‍ വൈദ്യരെ കണ്ടതും തറവാട്ടില്‍ കൂട്ടകരച്ചിലുയർന്നു. വൈദ്യരുടെ പാതി ആത്തോലമ്മ ബോധരഹിതയായി നിലത്തു വീണു. അമ്മയെയും സഹോദരിമാരെയും മറ്റ് തറവാട്ടംഗങ്ങളെയും അകത്താക്കി, അനുജൻ വിഷ്ണുകീര്‍ത്തിയുടെയും ഗോവിന്ദന്റെയും സഹായത്തോടെ മൂത്ത പുത്രൻ കാർത്തികേയൻ അച്ഛനെ പെട്ടെന്നു തന്നെ ചികിത്സപ്പുരയിലെ താഴെ തട്ടിലെ മരക്കട്ടിലിൽ കൊണ്ടുപോയി കിടത്തി. നാഡിമിടിപ്പും ശ്വാസോച്ഛ്വാസവും പരിശോധിച്ച കാർത്തികേയൻ, ഇനിയൊന്നും ചെയ്യാനില്ലെന്നറിഞ്ഞ് തളര്‍ന്നിരുന്നു. കട്ട പിടിക്കാൻ തുടങ്ങിയ ചോര മുഴുവൻ ഗോവിന്ദൻ വിറയ്ക്കുന്ന കൈകളാൽ തുടച്ചു വൃത്തിയാക്കി. കഴുത്തിലാണ് മുറിവ്. രണ്ട് നാഡികളും പാതി മുറിഞ്ഞ നിലയിലാണ്. മുറുകെ പിടിച്ച വലതു കൈ തുറന്നു നോക്കിയപ്പോൾ ഏതാനും വാടിക്കരിഞ്ഞ ഇലകൾ താഴെ വീണു.

ചന്ദ്രവിമുഖി! മഹാ ഔഷധം..! പുകള്‍പെറ്റ മഹാമനീഷികൾ ഇപ്പോഴും തിരഞ്ഞുകൊണ്ടിരിക്കുന്ന ദിവ്യ ഔഷധം! ചെമ്പനേഴി തറവാടിന്റെ വൈദ്യ മഹിമ എട്ടുദിക്കിലും എത്തിച്ച രഹസ്യക്കൂട്ട്. ഗോവിന്ദൻ ആദ്യമായി കാണുകയാണ്. പക്ഷേ തിരിച്ചറിയാനാകാത്തവിധം വാടിക്കരിഞ്ഞ് ചുരുണ്ടു കിടക്കുകയാണ് ചന്ദ്രവിമുഖി. ചന്ദ്രവിമുഖി പറിച്ച് തിരിച്ചു വരുന്ന വഴി ആരെങ്കിലും അപഹരിച്ച് ഔഷധച്ചെടി തിരിച്ചറിയാൻ സാധ്യതയുള്ളതിനാൽ, പറിക്കുമ്പോൾ തന്നെ ചൂട്ട് തീയിൽ വാട്ടിയെടുത്ത് കഷ്ണങ്ങളാക്കിയേ ചെമ്പനേഴിയിലെ വൈദ്യശ്രേഷ്ഠർ കാലാകാലം കൊണ്ടുവരാറുള്ളു..! മഹാഔഷധവും കൈയ്യിൽ മുറുകെ പിടിച്ചാണ് മഹാവൈദ്യന്റെ വിടവാങ്ങൽ എന്നത് തികച്ചും യാദൃശ്ചികമാകാം. കാതു തുളക്കുന്ന കൂട്ട കരച്ചിൽ കേട്ടാണ് ഗോവിന്ദൻ ചിന്തയിൽ നിന്നുണർന്നത്. മിത്രൻ വൈദ്യരുടെ ദേഹം തെക്കെ തൊടിയിലേക്കെടുത്തു. ചടങ്ങുകളെല്ലാം കഴിഞ്ഞ്, ഒടുവിൽ ചിത കത്തിയെരിഞ്ഞ് തീർന്നപ്പോഴും ഗോവിന്ദൻ ഇരുന്ന ഇരുപ്പിൽ നിന്ന് എഴുന്നേറ്റിരുന്നില്ല. ഇനി തമ്പ്രാനില്ല എന്നത് ഗോവിന്ദന് ഉൾക്കൊള്ളാനെ കഴിയുമായിരുന്നില്ല.

കത്തിതീര്‍ന്ന പകലിന് സന്ധ്യ ഒരുക്കിയ ചിതയിൽ സൂര്യൻ മുങ്ങി താഴാന്‍ തുടങ്ങുമ്പോഴാണ്, കുറച്ചു മുന്നേ കുടിലിലേക്ക് പോയ ചാത്തൻ ഒരു വാർത്തയുമായി വീണ്ടും ചെമ്പനേഴി കയറി വന്നത്. അകലാപ്പുഴയുടെ തീരത്ത്, കുറ്റിക്കാടുകൾക്കിടയിൽ ഒരു മൃതദേഹം. കരിമൂർഖന്റെ കൊത്തേറ്റ് ആകെ നീലിച്ച് കിടക്കുകയാണ്. ചുരുട്ടി പിടിച്ച ചെറിയ തുണി സഞ്ചി പരിശോധിച്ചപ്പോൾ അതിൽ കുറച്ച് കരിയിലകൾ..! തമ്പ്രാന്റെ കൊലപാതകി ആരെന്നറിയാനായി ഗോവിന്ദൻ ചെമ്പനേഴിയുടെ പടികളിറങ്ങി മുന്നോട്ട് നടന്നു.

(തുടരും)

English Summary:

E-novel Chandravimukhi written by Bajith CV

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com