ADVERTISEMENT

അവധിക്കാലത്ത് പത്തായപ്പുരയുടെ മുകളിലത്തെ മുറിയിലിരുന്ന് തന്റെ ഇളയ മകൻ എന്താണ് എഴുതിരുന്നതെന്ന് അമ്മ അറിഞ്ഞിരുന്നില്ല. രാത്രി ഏറെ വൈകിയും മണ്ണെണ്ണ വിളക്കു കത്തുന്നത് മാത്രമാണ് അവരെ അലട്ടിയിരുന്നത്. മണ്ണെണ്ണ അക്കാലത്ത് ദുർലഭമായ ഒന്നായിരുന്നു.

അമ്മയെക്കുറിച്ചുള്ള ഓർമകൾ പകർത്തിയ പുസ്തകം എംടി ആരംഭിക്കുന്നത് ഈ വരികളിലൂടെയാണ്. അമ്മ ജീവിച്ചിരുന്നപ്പോൾ കുറച്ചു കഥകളേ താൻ പ്രസിദ്ധീകരിച്ചിരുന്നുള്ളൂ എന്ന് ഓർക്കുന്ന എംടി, തന്റെ കഥകളിലും ഓർമക്കുറിപ്പുകളിലും നിറഞ്ഞു നിൽക്കുന്ന അമ്മയുടെ സാന്നിധ്യത്തെക്കുറിച്ചു ബോധവാനാണ്. അത്താഴത്തിനു ശേഷമുള്ള അമ്മയുടെ കഥപറച്ചിലിൽനിന്ന് പലതും തന്റെ മനസ്സിൽ രഹസ്യമായി സംഭരിച്ചു വച്ച് ഭാവിയിൽ അവ കഥകളാക്കി മാറ്റിയ മകൻ പറയുന്നു... ‘‘ഈ പുസ്തകം നിങ്ങൾക്കുള്ളതാണ് അമ്മേ. എന്നെ ഒന്നു സഹിക്കൂ...’’

കേരള ജ്യോതി പുരസ്കാര നിറവിൽ നിൽക്കുന്ന മലയാളിയുടെ എംടിക്കായി പെൻഗ്വിൻ റാൻഡം ഹൗസ് പ്രസിദ്ധീകരിച്ച പുസ്തകമാണ് ‘ബെയർ വിത് മീ, അമ്മ’. അമ്മയുടെ ഓർമകൾ വായനക്കാരോട് വിവരിക്കുന്ന എംടിയുടെ തിരഞ്ഞെടുത്ത 9 കുറിപ്പുകളും 9 ചെറുകഥകളുമാണ് പുസ്കത്തിന്റെ ഉള്ളടക്കം. എംടി എഴുതിയ ‘അമ്മയ്ക്കായ്’ എന്ന പുസ്തകത്തിന്റെ പരിഭാഷയാണ് ‘ബെയർ വിത് മീ, അമ്മ’. നിന്റെ ഓർമ്മയ്ക്ക്, വിത്തുകൾ, കർക്കിടകം, കുപ്പായം എന്നിങ്ങനെ മലയാളികളുടെ മനസ്സു കവര്‍ന്ന കഥകള്‍ ഇനി ഇംഗ്ലിഷില്‍ വായിക്കാം. കേരളത്തനിമ നഷ്ടപ്പെടുത്താതെയുള്ള ഗീത കൃഷ്ണൻകുട്ടിയുടെ വിവർത്തനം പുസ്തകത്തിന്റെ സത്തയും സൗന്ദര്യവും എടുത്തു കാട്ടുന്നു. മാസങ്ങളും ബന്ധങ്ങളും അടക്കമുള്ള മലയാള വാക്കുകളെ അതേ പോലെ നിലനിര്‍ത്തി, അവയുടെ വിശദീകരണങ്ങൾ നല്‍കി വായനാസുഖം വര്‍ധിപ്പിക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു.

Bear-with-me-mt

ഓര്‍മകളിൽ അമ്മയും വീടും നിറ‍ഞ്ഞു നിൽക്കുന്നു. പിറന്നാൾ ആഘോഷിക്കാത്ത ബാല്യവും ഭ്രാന്തൻ വേലായുധന് ചോറു വിളമ്പിയ അമ്മയുടെ കൈകളും മനസ്സിൽ മായാതെ കിടക്കും. ദ് കൗണ്ട് ഓഫ് മോണ്ടെ ക്രിസ്റ്റോ, ദ് ത്രീ മസ്കറ്റിയേഴ്സ് എന്നീ പുസ്തകങ്ങള്‍ വായിക്കുന്ന വാസു, രോഗക്കിടക്കയിൽ അമ്മ നൽകിയ ഒറ്റ രൂപനോട്ടിനെ വിത്തുകൾ എന്ന കഥയാക്കി മാറ്റി. ലീലയെ ഏവരുടെയും ഓർകളിൽ തളച്ചിട്ടു.

‘എന്റെ പ്രിയപ്പെട്ട മോനേ...’ എന്നാരംഭിക്കുന്ന ലളിതാംബിക അന്തർജനത്തിന്റെ കത്തിനെക്കുറിച്ചു പറയവേ എംടി തിരിച്ചറിയുന്നു, അമ്മ ഒരിക്കലും കത്തെഴുതിയിട്ടില്ല..! എഴുതാനും വായിക്കാനും അറിയാമായിരുന്നുവെങ്കിലും തന്നെയാണ് അമ്മ ആ ജോലി ഏൽപിച്ചിരുന്നത്. ‘‘തറയിലിരുന്ന് കാലുകൾ നീട്ടി, മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ട് അമ്മ വാചകങ്ങൾ ഉറക്കെ പറയും. ഞാൻ അവ എഴുതും.’’ അച്ഛനുള്ള കത്തുകൾക്കവസാനം ‘അമ്മാളു’ എന്നെഴുതി ‘എ’ എന്ന് ഒപ്പിടുന്ന അമ്മ. 64 പേരുള്ള വീട്ടിലെ അന്നദാതാവായിരുന്ന അമ്മ, കാൻസർ ബാധിച്ച് കട്ടിലിൽ കിടക്കുന്ന എല്ലുന്തിയ രൂപമായി മാറിയ കാഴ്ച നൽകിയ നോവ് എംടി വിവരിക്കുന്നുണ്ട്.

ഒരു മകൾക്കായി കൊതിച്ച, ക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്തിയ അമ്മയുടെ ജീവിതത്തിന്റെ താളം തെറ്റിയത് ലീല എന്ന കൊച്ചു പെൺകുട്ടി വീട്ടിലേക്കു കാലെടുത്തുവച്ച ദിവസമാണെന്നും എംടി ഓർക്കുന്നു. പിന്നീട് ആ കഥ എഴുതിയപ്പോഴുണ്ടായ അനുഭവവും ‘നിന്റെ ഓർമ്മയ്ക്ക്’ എന്ന കഥയും പുസ്തകത്തിലുണ്ട്.

ഗ്രാമത്തിന്റെയും ഉത്സവത്തിന്റെയും ഓർമകൾക്കൊപ്പം നിളയും ഈ പുസ്തകത്തിൽ നിറസാന്നിധ്യമായുണ്ട്. രഹസ്യസ്വപ്നങ്ങൾക്കു കാവലിരുന്ന, സംഘർഷങ്ങളെയും നിരാശയെയും ആഴങ്ങളിലേക്കു വലിച്ചെടുത്ത മറ്റൊരു അമ്മയായിരുന്നു നിള. കൃപയോടെ ക്ഷമിച്ച, പ്രചോദിപ്പിച്ച അമ്മ.

‘‘വേനൽക്കാലത്ത്, നിലാവിൽ കുളിച്ചുകിടക്കുന്ന നദി എനിക്ക് ഒരു തിളക്കമുള്ള സ്വപ്നം പോലെയായിരുന്നു, പക്ഷേ അത് ഇപ്പോൾ വളരെ അകലെയുള്ള ഓർമയായിരിക്കുന്നു.’’

നിള പോലെ, അമ്മയെപ്പോലെ, ഓർക്കാനിഷ്ടപ്പെടുന്നതെല്ലാം ‘ബെയർ വിത് മീ, അമ്മ’ എന്ന പുസ്തകത്തിലുണ്ട്. മലയാളിയുടെ എംടിയെ അമ്മയുടെ വാസുവായി ഇവിടെ കാണാം. വാസു പറയുന്നു... ‘‘ഈ പുസ്തകം നിങ്ങൾക്കുള്ളതാണ് അമ്മേ. എന്നെ ഒന്ന് സഹിക്കൂ...’’

English Summary:

MT Vasudevan Nair's 'Bear With Me, Amma': An Ode to Mother's Love and Malayali Traditions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com