ADVERTISEMENT

പ്രിയ സുഹൃത്തേ, 

ഉറൂബിനും വള്ളത്തോളിനും ഈ കാലത്ത് എന്ത് കാര്യം എന്ന് ചോദിക്കുന്നവരുണ്ടാവാം. താങ്കൾ അങ്ങനെ ചോദിക്കില്ല എന്ന് ഉറപ്പുള്ളതുകൊണ്ട് അവരെക്കുറിച്ച് ധൈര്യത്തോടെ എഴുതാം. 'ഉറൂബിന്റെ ലേഖനങ്ങൾ' കാഴ്ചയിൽ ചെറുപുസ്തകമാണ്. ഉള്ളടക്കമോ സാഗരവിസ്തൃതിയും ആഴവും! അദ്ദേഹത്തിന്റെ കഥകളും നോവലുകളും മാത്രം വായിച്ചു ശീലിച്ച ഒരാൾ ഈ ലേഖനങ്ങൾ വായിച്ചാൽ ഇതാ മറ്റൊരു ഉറുബ് എന്ന് അത്ഭുതപ്പെട്ടേക്കാം. പുറമേയ്ക്ക് ലളിതമെന്ന് തോന്നിപ്പിക്കുന്ന സ്വഭാവമാണ് ഉറൂബിന്റെ കൃതികൾക്കുള്ളത്. ശാന്തമെന്ന് തോന്നിപ്പിക്കുന്ന ചില നദികളിൽ ഒളിഞ്ഞിരിക്കുന്ന കയങ്ങൾ പോലെ ആഴത്തിലേക്ക് പിടിച്ചു വലിക്കുന്ന അപകടകരമായ ചുഴികൾ എത്രയോ ഉണ്ട് ആ കഥകളിലും നോവലുകളിലും.

ചരിത്രവും രാഷ്ട്രീയവും ഇത്ര സമർത്ഥമായി ഇഴപാകിയവർ കുറവാണ്. ഉച്ചത്തിലല്ല ഉറൂബ് എഴുതിയത്. പതിഞ്ഞ മട്ടായിരുന്നു അദ്ദേഹത്തിന്റെ ശൈലി. അതിനാൽ ആ മട്ടിലെ ഇഴചേർക്കലുകളെ അറിയുവാൻ അധികമാർക്കും കഴിഞ്ഞില്ല. ഉറൂബ് എഴുതുന്നു: ഞാൻ നല്ലവരുടെ ലോകമാണ്, സുന്ദരന്മാരുടെ ലോകമാണ് സൃഷ്ടിച്ചിട്ടുള്ളത് എന്ന് പറഞ്ഞിട്ടുണ്ട്. എന്റെ കൃതികളിൽ പുറമേ കാണുന്ന ഈ സരളതയല്ല, അകമേ ചെല്ലുമ്പോഴെന്നും ഈയിടെ പറഞ്ഞുകേട്ടു...

Uroob-book

ഉൽകൃഷ്ടന്മാരേയോ നികൃഷ്ടന്മാരേയോ അവതരിപ്പിക്കുകയായിരുന്നില്ല എന്റെ ഉദ്ദേശ്യം. സാധാരണ മനുഷ്യരെപ്പറ്റി സംസാരിക്കുകയായിരുന്നു. അവരുടെ നന്മയുടേയും തിന്മയുടേയും അകത്തേക്ക് കടന്നുനോക്കാനാണ് യത്നിച്ചത്. കുറ്റം നടന്നുവന്ന വഴി പരിശോധിച്ചാൽ, കുറ്റക്കാരനോടുപോലും സഹഭാവമുണ്ടാകുമെന്നാണ് എനിക്ക് തോന്നുന്നത് (എന്റെ കൃതികൾ) 'എങ്ങനെ എഴുതി' എന്ന ലേഖനത്തിലും ഇതേ കാര്യം ഉറൂബ് ആവർത്തിക്കുന്നു. ഇതാണ് ഉറൂബ് എഴുത്തിലുടനീളം പുലർത്തിയ രാഷ്ട്രീയം.

ഒരാളെ കുറ്റവാളിയാക്കുവാൻ നാം തിടുക്കപ്പെടുമ്പോൾ, വധശിക്ഷയ്ക്കായി സംസാരിക്കുമ്പോൾ ഉറൂബ് ആ വഴിയിലല്ല നിൽക്കുന്നതെന്ന് കാണാം. ആ ഉറൂബിനെ  ആ മട്ടിൽ കാണാൻ സഹായകമായ ഒരു കണ്ണടയാണ് ഈ ചെറുപുസ്തകം. നാല് ഭാഗങ്ങളായാണ് ലേഖനങ്ങൾ തിരിച്ചിരിക്കുന്നത്. ആദ്യ ഭാഗം വള്ളത്തോളിനെക്കുറിച്ചാണ്. വ്യക്തി കവി സംഘാടകൻ എന്നീ നിലയിലുള്ള വള്ളത്തോളിനെക്കുറിച്ച് അത്രയേറെ സൂക്ഷ്മമായി വിശകലനം ചെയ്തിരിക്കുന്നു ഉറൂബ്.  

ആദ്യലേഖനം ഇങ്ങനെയാണ് തുടങ്ങുന്നത്: കേരള സാഹിത്യ അക്കാദമിയുടെ കോൺഫറൻസ് ഹാളിൽ ഒരു വലിയ ഗ്രൂപ്പ് ഫോട്ടോ ചില്ലിട്ടു തൂക്കിയിട്ടുണ്ട്. മുൻവരിയിൽ കേരളവർമ്മ വലിയകോയിത്തമ്പുരാൻ, അപ്പൻതമ്പുരാൻ, പന്തളം കേരളവർമ്മത്തമ്പുരാൻ തുടങ്ങി അന്ന് സാഹിത്യത്തിലെ രാജാക്കന്മാരായിരുന്നവർ കോട്ടും തലപ്പാവും ജരികവേഷ്ടിയുമെല്ലാം അണിഞ്ഞും പുതച്ചും ഇരിക്കുന്നു. രണ്ടാം നിരയിൽ കുറേപ്പേർ നിൽക്കുന്നുണ്ട്. അക്കൂട്ടത്തിൽ മെലിഞ്ഞു നീണ്ട് മുടികെട്ടി പിന്നോട്ടിട്ട് രണ്ടാം മുണ്ടുപോലുമില്ലാതെ ഒരു ചെറുപ്പക്കാരനും നിൽക്കുന്നു.

Uroob
ഉറൂബ്

ഈ നിൽക്കുന്നത് ആരാണെന്ന് ചുവട്ടിൽ പേരെഴുതിയതുകൊണ്ടു മനസ്സിലാക്കാം; വള്ളത്തോൾ നാരായണൻ. പഴയ ഭാരതവിലാസം സഭ തൃശൂരിൽ വെച്ചു ചേർന്നപ്പോഴോമറ്റോ എടുത്ത ഒരു ചിത്രമാണത്. ആ കാണുന്നതുപോലെയുള്ള വള്ളത്തോളിനെ ഞാൻ കണ്ടിട്ടില്ല. തമ്പുരാക്കന്മാരുടെ തണൽപറ്റി വളർന്നുവരുന്ന വള്ളത്തോളായിരുന്നു അത്. 

ഈ തണലിനെ കുടഞ്ഞെറിയുകയും സ്വയമൊരു മഹാവൃക്ഷമായി വളരുകയും ചെയ്ത വള്ളത്തോളിന്റെ രഹസ്യമന്ത്രമെന്നാൽ പ്രയത്നശീലമൊന്നു മാത്രമെന്നാണ് ഉറൂബ് നിരീക്ഷിക്കുന്നത്. സ്കൂളിൽ പഠിക്കുന്ന കാലത്തേ സഹപാഠിയോട് പത്തുവർഷമങ്ങു കഴിയട്ടേ ഈ നാരായണൻ ആരാവുമെന്നു കാണാം. എന്റെ കാലടി ഈ മണ്ണിൽ അമർത്തിപ്പതിച്ചേ ഞാനിവിടെ നിന്നു പോകൂ എന്ന് പറയുന്നുണ്ട്. ഈ ദൃഢനിശ്ചയമാണ് തന്റെ വിമർശകരെപ്പോലും കൂസാതെ നിൽക്കുവാൻ വള്ളത്തോളിന് ബലമായത്.

തീരുമാനങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ചകൾക്ക് ചാഞ്ഞുകൊടുക്കുക എന്ന ശീലം വള്ളത്തോളിന് ഉണ്ടായിരുന്നില്ല. ഇത് അതിനൊരു ഉദാഹരണമാണ്: കലാമണ്ഡലം തുടങ്ങാൻ തീരുമാനിച്ച സമയത്ത് ആലുവായിൽ പെരിയാറിന്റെ തീരത്ത് കുറച്ച് സ്ഥലം വേണമെന്നായിരുന്നു. കലകൾക്ക് വരളണമെങ്കിൽ ഏതെങ്കിലും നദികളോട് ചേർന്നുള്ള സ്ഥലം വേണമെന്നായിരുന്നു വള്ളത്തോളിന്റെ വിശ്വാസം. ഇത് അദ്ദേഹത്തെക്കുറിച്ചുള്ള ഒരു പ്രധാന വിമർശനവുമാണ്. സർ സി.പി. വഴി വള്ളത്തോളും മുകുന്ദരാജയും അന്നത്തെ തിരുവിതാംകൂർ മഹാറാണിയെ കാണാൻ പോയി. അവർക്ക് സ്ഥലം കൊടുക്കുന്നതിൽ സന്തോഷമേയുണ്ടായിരുന്നുള്ളൂ.

vallathol-narayana-menon-photo
വള്ളത്തോൾ

എന്നാൽ ഒരു നിർദ്ദേശം അവർ വെച്ചു. കേരള കലാമണ്ഡലം എന്ന പേരിന് പകരമായി തിരുവിതാംകൂർ കലാമണ്ഡലം എന്ന പേര് വെക്കണം. വള്ളത്തോളിന് അത് അംഗീകരിക്കാനായില്ല. അദ്ദേഹത്തിന്റെ വാദം ഇതായിരുന്നു, ഗോകർണ്ണം മുതൽ കന്യാകുമാരി വരെ മലയാളം സംസാരിക്കുന്ന ഒരു ജനതയുണ്ട്. അതിനെ തിരുവിതാംകൂർ കലാമണ്ഡലമെന്ന് ചുരുക്കാനാവില്ല. വേണമെങ്കിൽ അതിന് ഭാരത കലാമണ്ഡലമായി വളരാം. പിന്നീടാണ് കൊച്ചിരാജാവുമായി ബന്ധപ്പെടുന്നതും നിളയുടെ തീരത്ത് കലാമണ്ഡലം സ്ഥാപിക്കുന്നതും (Dance and Gender Performativity: Mohiniyattam and the making of Malayalee Femininity, PhD Thesis by Kavya Krishna K R).

പണ്ഡിറ്റ് കറുപ്പന്റെ ബാലാകലേശം നാടകത്തെ 'വാല'കലേശമെന്ന് നിന്ദാപൂർവ്വം പരിഹസിച്ചത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയാണ്. വള്ളത്തോൾ ഇതിന് ഇടപ്പള്ളി സമ്മേളനത്തിൽ നൽകിയ മറുപടി ഇങ്ങനെയാണ്:

കുമാരനാശാൻ
കുമാരനാശാൻ

അദ്ദേഹം ഇന്നലെ വായിച്ച കവിത തുലോം കമനീയമായിരിക്കുന്നു. കറുപ്പനെ നാട്ടുകാർ വേണ്ടിടത്തോളം ആദരിക്കുന്നുണ്ടോ? കേരളത്തിൽ ഏറ്റവും താണ സമുദായത്തിൽപ്പെട്ട ആളാണ് കറുപ്പൻ. കുടിക്കാൻ വെള്ളമില്ല, കിടക്കാൻ പുരയില്ല, ഉടുക്കാൻ തുണിയില്ല, എല്ലാറ്റിനും പുറമെ നടക്കാൻ വഴിയുമില്ല. ഇങ്ങനെയുള്ള ഒരു സമുദായത്തിലെ അംഗമായ ഇദ്ദേഹം എങ്ങനെയോ കുറെ സംസ്കൃത പാണ്ഡിത്യവും സൽകവിത്വവും സമ്പാദിച്ചു. കുമാരനാശാൻ അവർകളെ ഈഴവർ ഭക്തിപൂർവം ആരാധിച്ചു പോരുന്നു. ആ വിധം സജാതീയരുടെ  പൂജനംപോലും (അവർ പ്രായേണ പഠിപ്പും പണവും ഇല്ലാത്തവരാകയാൽ) കറുപ്പനു കൈവരുന്നില്ല. ഈഴവരിൽ കുമാരനാശാനുള്ള സ്ഥാനം ഏതോ അതു തന്നെയാണ് വാലവർഗ്ഗത്തിൽ കറുപ്പനുള്ളത് (മഹാകവി വള്ളത്തോൾ, പ്രൊഫ. സി. കെ. മൂസ്സത്).

വള്ളത്തോളിന്റെ ഈ പ്രസംഗം കുമാരനാശാനെ ഇകഴ്ത്തുവാനാണെന്ന രീതിയിൽ അക്കാലത്ത് ചില വിവാദങ്ങൾ ഉണ്ടായി. വർക്കല ശിവഗിരിമഠത്തിൽ നിന്നും അതു സംബന്ധിച്ച് പി. എൻ. ഗോവിന്ദൻ വൈദ്യർ കവിക്ക് കത്ത് എഴുതുകയും ചെയ്തു. പ്രസ്തുത പ്രസംഗത്തിലെ ഈ നിലപാട് അന്നൊന്നും ഒരാൾ എടുക്കുക എന്നത് ചിന്തിക്കുകകൂടി കഴിയില്ല. ഇന്ന് തന്നെ ദളിത് സാഹിത്യവുമായി ബന്ധപ്പെട്ട ചർച്ചകളുടെ സ്വഭാവമെന്തെന്ന് ചിന്തിച്ചാൽ അത് വ്യക്തമാകുമല്ലോ. ഉറൂബിന്റെ വളളത്തോളിലേക്ക് വരാം.

VALLATHOL
വള്ളത്തോൾ

കവിതയ്ക്ക് കാശ് വേണമെന്ന നിർബന്ധക്കാരനായിരുന്നു വള്ളത്തോൾ. കവിതയ്ക്ക് കാശ് വാങ്ങുന്നതിനെക്കുറിച്ച് ചിലർ മുറുമുറുക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹം ആ വാക്കുകൾക്ക് നേരെ ഒന്നുകൂടി ബധിരനായി. 'ഇതാണെന്റെ കൃഷി; കവിത എഴുതാൻ ശരീരം നിലനിൽക്കണമല്ലോ. 'വള്ളത്തോളിന്റെ പ്രതികരണമിങ്ങനെ ആയിരുന്നു. സരസനായിരുന്നു വള്ളത്തോൾ. ആ വലിയ ശരീരത്തിൽ (വള്ളത്തോൾ കവിതയിലെ മേദൂരദീർഘകായൻ എന്ന പ്രയോഗമാണ് ഉറൂബ് കവിയെക്കുറിച്ചും വിശേഷിപ്പിക്കുന്നത്) ഇങ്ങനെയുമൊരാളോ എന്ന് അത്ഭുതപ്പെട്ടുപോകും.

ഋഗ്വേദം തർജമ വിൽക്കാനായി അദ്ദേഹം ഒരു സ്വർണ്ണവ്യാപാരിയുടെ അടുത്ത് ചെന്നു. വ്യാപാരി പറഞ്ഞു 'എനിക്കിതൊന്നും വായിച്ചാൽ മനസിലാവില്ല' വള്ളത്തോളിന്റെ മറുപടി ഇങ്ങനെയായിരുന്നു 'രണ്ടു കാര്യത്തിനും കൂടി ഞാൻ നിർബ്ബന്ധിക്കില്ല. വാങ്ങിയാൽ മതി. വായിക്കണ്ട' ഈ നേരമ്പോക്ക് കേട്ട് വ്യാപാരി അത് വാങ്ങി. ഒരിക്കൽ ഉറൂബ് മഹാകവിക്കൊപ്പം ഒന്നിച്ച് ഊണുകഴിക്കുമ്പോൾ അദ്ദേഹം ചോദിച്ചു 'നാരായണഭട്ടന്റെ വേണീസംഹാരം വായിച്ചിട്ടുണ്ടോ?'

വീരരസപ്രധാനമായ ആ കാവ്യം വായിച്ചിട്ടുണ്ടെന്ന് ഉറൂബ് പറഞ്ഞപ്പോൾ, വള്ളത്തോൾ ഇങ്ങനെ മറുപടിപറഞ്ഞു 'അതാണ് ഈ കടുമാങ്ങ. ശ്യംഗാരകരുണങ്ങൾ മാത്രം പോരല്ലോ. വീരവും വേണം അരങ്ങു നിറയാൻ' സ്വാതന്ത്ര്യം നേടിയതിനുശേഷം വള്ളത്തോളിന്റെ ശ്രദ്ധ സാമ്പത്തികോന്നതിയിലും ലോക സമാധാനത്തിലുമായിരുന്നു. അതുകൊണ്ട് ഇതിനെക്കുറിച്ചെല്ലാം വള്ളത്തോൾ എഴുതാൻ തുടങ്ങിയപ്പോൾ അദ്ദേഹം കമ്യൂണിസ്റ്റായി എന്ന ആക്ഷേപം കേൾക്കാൻ തുടങ്ങി.

വള്ളത്തോൾ
വള്ളത്തോൾ

ഒരിക്കൽ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് ഉറൂബിനോടും കാരൂരിനോടും അദ്ദേഹം ഈ ആക്ഷേപത്തിനുള്ള മറുപടി പറഞ്ഞു 'എനിക്ക് ചന്ദനം കൊണ്ടുള്ള അമ്പിളിക്കുറിപോലെതന്നെ ഇഷ്ടമാണ് ചെങ്കുങ്കുമപ്പൊട്ടും. രണ്ടും മുഖത്തിന് ശോഭയാകണമെന്നേയുള്ളൂ. ലോകമസമാധാനം നഷ്ടപ്പെട്ടാലുള്ള അനുഭവം നമ്മുടെ ജീവിതത്തിൽ രണ്ടു തവണ അറിഞ്ഞു. ഇതാവർത്തിക്കാൻ അനുവദിച്ചുകൂടാ. പരസ്ഥരമൈത്രികൊണ്ട് മാത്രമേ സമാധാനം ഉറപ്പിക്കാൻ പറ്റൂ'.

തമ്പുരാക്കന്മാരിൽ നിന്ന് വിടുതൽ നേടിയ വള്ളത്തോൾ എത്തുന്നത് ഗാന്ധിയിലാണ്. ഗാന്ധിയെക്കുറിച്ച് ഇത്രയേറെ എഴുതിയ കവിയും കുറവാണ്. ഗാന്ധിഭക്തനായിരുന്നിട്ടു പോലും വള്ളത്തോൾ ഇങ്ങനെ പറഞ്ഞു 'ഒരു കൈയിൽ കലയും മറ്റേക്കൈയ്യിൽ സദാചാരവുമായി ഈശ്വരൻ എന്റെ മുമ്പിൽ വന്ന് ഏതുവേണമെന്ന് ചോദിച്ചാൽ ഞാൻ ആദ്യത്തേതു മതി എന്നേ പറയൂ'. അതുകൊണ്ടാണ് തേവിടിച്ചിയാട്ടമെന്ന പേരുണ്ടായിരുന്ന മോഹിനിയാട്ടത്തെ കലയായി മനസിലാക്കുവാനും സമുദ്ധരിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞത്. വള്ളത്തോൾ വിമർശകർ ഇന്നും കുറവല്ല. ആ മേദുരദീർഘാകായനെ തൊടുക അത്ര എളുപ്പമല്ലാത്തതിനാൽ ഭർത്സിക്കുക എന്ന ചില കുടിയന്മാരുടെ ശീലം അവർ അനുവർത്തിക്കുന്നു എന്നേയുള്ളൂ.  

സ്നേഹപൂർവ്വം 

UiR

English Summary:

Vallathol and Urub: Pioneers in Shaping Kerala's Literary Landscape

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com