ADVERTISEMENT

തെറ്റായ വിവരങ്ങളോടുള്ള മനുഷ്യന്റെ ആകർഷണത്തെക്കുറിച്ച് അടിയന്തിര പരിശോധന ആവശ്യമായ സമയമാണിത്. യുക്തിരഹിതമായ കാര്യങ്ങളിലുള്ള കടുത്ത വിശ്വസത്തെ തുടർന്ന് സംഭവിക്കുന്ന 2017ലെ നന്തൻകോട്ടെ കൊലപാതകങ്ങൾ, 2022ൽ പത്തനംതിട്ട ഇലന്തൂരിൽ നടന്ന ഇരട്ട നരബലി, കട്ടപ്പനയിലെ ഇരട്ടക്കൊല അടക്കമുള്ള അനവധി കുറ്റകൃത്യങ്ങൾ നാം കണ്ടുകഴിഞ്ഞു. അതിൽ അവസാനത്തെതാണ് അരുണാചൽ പ്രദേശിൽ മലയാളികളെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം.

സാങ്കേതികമായി പുരോഗമിച്ച ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നതെങ്കിലും, അന്ധവിശ്വാസം എന്നത്തേയും പോലെ വ്യാപകമാണ്. കായികതാരങ്ങൾക്കും അഭിനേതാക്കൾക്കും മാത്രമായി പരിമിതപ്പെടുത്താതെ, അന്ധവിശ്വാസങ്ങൾ എല്ലാ തൊഴിലുകളിലും എല്ലാ വിദ്യാഭ്യാസ-വരുമാന തലങ്ങളിലും ഉള്ള ആളുകൾക്കിടയിൽ സാധാരണമാണ്. അംഗീകൃത സത്യങ്ങളെ അവിശ്വസിക്കാനും ബദൽ വസ്തുതകൾ ആസ്വദിക്കാനും മാനസികമായി പ്രേരിപ്പിക്കുന്ന സാഹചര്യമുണ്ടായാൽ, അതിന് പിന്നിലെ മനഃശാസ്ത്രം മനസ്സിലാക്കുന്നതിലൂടെ മാത്രമേ പ്രത്യാഘാതങ്ങളെ രക്ഷപെടാൻ കഴിയൂ. അത്തരം സാഹചര്യങ്ങളുടെ മനശാസ്ത്രം വിശദീകരിക്കുന്ന പുസ്തകങ്ങളിൽ ഒന്നാണ് ഡാൻ ഏരിയലി എഴുതിയ 'മിസ്ബിലീഫ്'.

misbelief

അന്ധവിശ്വാസികളുടെയും ഗൂഢാലോചന സിദ്ധാന്തങ്ങളുടെയും ലോകത്തെ മനസ്സിലാക്കാനുള്ള ശ്രമത്തിലാണ് ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി ആൻഡ് ബിഹേവിയറൽ ഇക്കണോമിക്‌സ് പ്രൊഫസറും അഡ്വാൻസ്‌ഡ് ഹിൻഡ്‌സൈറ്റ് സെന്ററിന്റെ സ്ഥാപകനുമായ ഡാൻ ഏരിയലി. വിദ്യാഭ്യാസമില്ലാത്തവരോ ബുദ്ധിയില്ലാത്തവരോ ആയതിനാലാണ് ആളുകൾ ഇത്തരം അന്ധവിശ്വാസത്തിൽ എത്തിപ്പെടുന്നത് എന്ന തോന്നൽ തെറ്റാണെന്ന് ഡാൻ പറയുന്നു. അന്ധവിശ്വാസം എന്നത് നമ്മിൽ ഏതൊരാൾക്കും വീഴാവുന്ന ഒരു പ്രക്രിയയാണ്. ഇരപിടിക്കലിന് തുല്യമായി ഗൂഢാലോചന നടത്തി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ ഒരാൾ ശ്രമിച്ചാൽ അത് സാധ്യമാകും. ശാസ്ത്രാധിഷ്ഠിത നിർദ്ദേശങ്ങൾ നൽകി, ഉദാഹരണങ്ങൾ കാട്ടി കൊടുത്ത് വ്യക്തികളെ സമൂഹത്തിൽ നിന്ന് ധ്രുവീകരിച്ച് പ്രലോഭത്തിലേക്ക് ആളുകളെ വീഴ്ത്തുവാൻ സാധിക്കുമെന്ന് 'മിസ്ബിലീഫ്' എന്ന തന്റെ പുസ്തകത്തിൽ ഡാൻ വിശദീകരിക്കുന്നുണ്ട്. 

അന്ധവിശ്വാസങ്ങൾ പല മാനസിക പ്രക്രിയകളുടെ സ്വാഭാവിക ഫലമാണ് കണക്റ്റിക്കട്ട് കോളജിലെ സൈക്കോളജി വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ സ്റ്റുവർട്ട് എ.വൈസ്, 'ബിലീവിംഗ് ഇൻ മാജിക്: ദി സൈക്കോളജി ഓഫ് സൂപ്പർസ്റ്റീഷൻ' എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നു. അനിശ്ചിതത്വത്തെ നേരിടാനും ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് പലരും യുക്തിരഹിതമായ കാര്യങ്ങൾക്ക് പിന്നാലെ പോകുന്നതെന്ന് സ്റ്റുവർട്ട് വിവരിക്കുന്നു. 

psychology-of-superstition

ആകാംഷയാണ് ഇത്തരം സന്ദർഭങ്ങളിൽ യുക്തിരഹിതമായ ആകർഷണത്തിന് കാരണം. ചെറിയൊരു വിശ്വാസത്തകർച്ചയെ പോലും സ്വാധീനിച്ച് ആളുകളെ തെറ്റായ വിവരങ്ങളിലേക്ക് തള്ളിവിടുന്ന സന്ദർഭങ്ങൾ നിരവധിയാണ്. നമ്മുടെ വിശ്വാസങ്ങളുടെ ഉറവിടങ്ങളെ വിമർശനാത്മകമായി വിലയിരുത്താനും ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ നേരിടാനുള്ള ശരിയായ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുവാനും പരിശീലിച്ചാൽ ഇത്തരം സാഹചര്യങ്ങളെ തരണം ചെയ്യാനാകുമെന്നും സ്റ്റുവർട്ട് വിശദീകരിക്കുന്നു.

സ്വാഭാവികമായി വരാവുന്ന പ്രലോഭനങ്ങളെ ശരിയായ രീതിയിൽ പ്രതിരോധിക്കുകയെന്നതാണ് മികച്ച മാർഗമെന്ന് മനശാസ്ത്രം വിശദീകരിക്കുന്ന ലോകമെമ്പാടുമുള്ള പുസ്തകങ്ങൾ ഒരേ സ്വരത്തിൽ പറയുന്നു. തെറ്റായ വിവരങ്ങളിലേക്ക് ആളുകളെ തളച്ചിടുന്ന വൈകാരികവും വൈജ്ഞാനികവും വ്യക്തിത്വപരവും സാമൂഹികവുമായ ഘടകങ്ങളെ വിശദീകരിക്കുന്ന പുസ്തകങ്ങളിൽ മാനസിക തയാറെടുപ്പാണ് പ്രതിവിധിയായി പറയുന്നത്.

നിരന്തരമായ സമ്മർദ്ദം നൽകി, കൃതിമമായി ഉണ്ടാക്കിയ തെളിവുകളും കഥകളും കാട്ടി പലരും വന്നേക്കാം. അടുപ്പമുളളവരോടും വിദഗ്ധരോടും സംസാരിച്ച് ആ സാഹചര്യത്തിന്റെ യഥാർഥ്യത്തിലേക്ക് കടന്നു ചെല്ലുവാൻ ശ്രമിക്കണം. സഹാനുഭൂതിയും അറിവുള്ളതുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള നിർണായക അടിത്തറ നൽകാൻ ഇത്തരം അറിവുകൾ അനിവാര്യമാണ്. തെറ്റായ വിവരങ്ങളും അന്ധവിശ്വാസവും കൊണ്ട് നമ്മുടെ സാമൂഹിക ഘടനയെ കീറിമുറിക്കുന്നതിൽ നിന്ന് സംരക്ഷിക്കാൻ ഈ വിവരങ്ങൾ നമ്മെ സഹായിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com