ADVERTISEMENT

വിന്‍സന്റ് വാന്‍ഗോഗിന്റെ A Lane Near Arles (1888) എന്ന ഒരു പെയിന്‌റിങ് ഉണ്ട്. ഫ്രഞ്ച് സിറ്റിയായ ആഴ്‌ലിനു സമീപമുള്ള ഇരുവശവും മരങ്ങൾ വളർന്ന ഒരു പൊതുവഴിയാണ് അതിൽ കാണുന്നത്‌. നിറയെ ശാഖകളോടെ ഒരു വലിയ മരം, നീലാകാശത്തിലേക്ക് ഉയര്‍ന്നുനില്‍ക്കുന്നു. വെള്ളത്തിനുമീതേ വിരിച്ചിട്ട നീലപ്പരവതാനി പോലെ ആകാശം ഇളകുകയാണെന്നു തോന്നും. ആ പെയിന്റിങ്ങിലെ മരം മുന്‍പെവിടെയോ കണ്ടിട്ടുണ്ടെന്ന് എനിക്കു തോന്നി. പക്ഷേ ആദ്യം ആ സ്ഥലം ഓര്‍മ വന്നില്ല. കുറച്ചുദിവസം കഴിഞ്ഞ്‌ പെട്ടെന്ന് എനിക്ക് ആ കണക്ഷന്‍ കിട്ടി. അത് കമ്പത്തേക്കു പോകുന്ന വഴിയിലാണ്‌. തരിശുപാടത്തിനു നടുവിലൂടെയുള്ള ആ വഴിക്ക്‌ പണ്ടു ഞങ്ങള്‍ പോയതാണ്‌. ഒരൊറ്റ മേഘവുമില്ലാതെ നീലച്ചുകിടക്കുന്ന ആകാശത്തിനെതിരെ ഒരു പടുമരം. 

വിന്‍സന്റ് വാന്‍ഗോഗിന്റെ ചിത്രം, picture credit: Wikimedia Commons
വിന്‍സന്റ് വാന്‍ഗോഗിന്റെ ചിത്രം, picture credit: Wikimedia Commons

റോഡരികില്‍ സ്‌കൂട്ടര്‍ വച്ചശേഷം ഞങ്ങള്‍ ആ പാടവരമ്പിലൂടെ അവിടേക്കു നടന്നു. അപ്പോള്‍ പാടത്തെ രണ്ടായി മുറിക്കുന്ന കനാലില്‍നിന്ന് ഒരുപറ്റം ആടുകള്‍ കയറിവന്നു. അവയ്ക്കു പിന്നാലെ ഒരാൾ കൂടി വരുമെന്നു കരുതിയെങ്കിലും ആരെയും കണ്ടില്ല. മരത്തിന്‌ അടുത്തെത്തിയപ്പോഴേക്കും ഒരു പാട്ടു കേൾക്കാൻ തുടങ്ങി. കാറ്റിൽ ഏറിയും കുറഞ്ഞുമുള്ള ആ ഗാനത്തിന്റെ ഉറവിടം ആ മരത്തിനു ചുവട്ടിൽ വച്ച റേഡിയോ ആണെന്നു ഞങ്ങൾ കണ്ടുപിടിച്ചു. ആടുകളെയും റേഡിയോയെയും അവിടെ വിട്ടിട്ടുപോയ ഇടയനെ കാത്ത്‌ കുറച്ചുനേരം അവിടെയിരുന്നു. അപ്പോൾ കനാലിന്റെ അറ്റത്തുനിന്ന് മുഷിഞ്ഞ തോർത്തു മാത്രം ഉടുത്ത്‌ ഒരാൾ വരുന്നതു കണ്ടു. അയാൾക്കു പിന്നിൽ പൊടുന്നനെ ഒരു പെണ്ണും പ്രത്യക്ഷമായി.  

ആ പെണ്ണ് ഞങ്ങൾ ഇരിക്കുന്നിടത്തേക്കു നോക്കാതെ ആടുകൾ പോയ ദിക്കിലേക്ക്‌ വേഗം പോയി. വെയിൽ തിളങ്ങുന്ന ഉടലും പാറുന്ന മുടിയും  ഒട്ടിയ കവിളുകളും പരന്ന ചുണ്ടുകളും ഉള്ള ആ മനുഷ്യൻ ഞങ്ങളുടെ അടുത്തുവന്ന് റേഡിയോ എടുത്തു, പാട്ടുനിർത്തി. സംസാരിക്കാൻ ശ്രമിച്ചപ്പോൾ, മറുപടിയായി സൂക്ഷിച്ചു നോക്കുക മാത്രം ചെയ്തു. ഞങ്ങൾ വേഗം അവിടെനിന്നു മടങ്ങി. സ്കൂട്ടറിൽ അവിടം കടന്നുപോകവേ അകലെ ആ മരം മാത്രം ഉയർന്നുകണ്ടു. അതിന്റെ ചുവട്ടിൽ അയാളോ തരിശുപാടത്തിന്റെ ചെരിവിലെവിടെയോ ആട്ടിൻ പറ്റമോ ഉള്ളതായി തോന്നിയില്ല. ഒരുപക്ഷേ ആ പെണ്ണ് എവിടെയോ മറഞ്ഞുനിന്ന് ഞങ്ങൾ പോകുന്നതു കാണുന്നുണ്ടാകും. 

വാൻഗോഗിൽ നിന്ന് കമ്പത്തേക്കു ഓർമ്മ സഞ്ചരിച്ചപ്പോൾ ആ ഓർമ്മയിലെ ഓരോ വിശദാംശവും തിരികെയെത്തിയത് ആഹ്ലാദമായി. ജർമ്മൻ എഴുത്തുകാരനായ റോബർട്ട്‌ വാൽസറിന്റെ കഥകളിലുള്ളതുപോലെ, വനമോ സമതലമോ മലഞ്ചെരിവോ പശ്ചാത്തലമായ നടത്തത്തിൽ അല്ലാതെ ഓർമ്മയോ എഴുത്തോ സംഭവിക്കില്ലെന്നും അറിഞ്ഞു. 

ഇടവഴികൾ, പറമ്പുകൾ, പുഴയോരം എന്നിവിടങ്ങളിലൂടെയുള്ള നടത്തമാണു സർഗ്ഗശക്തിയെ ഉണർത്തുന്നത്‌. വാൽസർ താൻ കണ്ട ഗ്രാമചിത്രം വിവരിക്കുന്നു, ഒരു അപരാഹ്നത്തിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളും പണിയെടുക്കുന്ന ഒരു കൃഷിയിടത്തിലൂടെ പോകുമ്പോൾ ഒരു വശത്ത്‌ ഒരു തോട്‌, മറുവശത്തു പാടം, പൊടുന്നനെ ഒരു ട്രക്ക്‌ വാൽസറെ കടന്നുപോയി... “ഒരു നിധി പോലെ ഓരോ വിശദാംശവും ഞാന്‍ ഓര്‍ക്കുന്നു, എന്‌റെ സ്മരണയ്ക്കകം വലിയ ശക്തി ഉണ്ടാവണം. ഞാന്‍ സന്തുഷ്ടനാണ്. ജീവിതം ഓര്‍മകളാണ്".

1875 ൽ സ്വിറ്റ്സർലൻഡിലാണു വാൽസർ ജനിച്ചത്‌. പതിനാലാം വയസ്സിൽ ഒരു ബാങ്കിൽ ക്ലാർക്ക്‌ അസിസ്റ്റന്റ്‌ ആയി ജോലി തുടങ്ങി. എഴുത്തിൽ സജീവമായശേഷം സൂറിച്‌, ബർലിൻ, ബീൽ, ബേൺ എന്നീ നഗരങ്ങളിൽ ക്ലാർക്ക്‌ ജോലികൾ ചെയ്തു താമസിച്ചു. വാടകമുറികളിലായിരുന്നു താമസം. സ്ഥിരമായി ഒരിടത്തും പാർത്തില്ല. പത്രങ്ങളുടെ വാരാന്ത്യപ്പതിപ്പുകളിലാണു സ്ഥിരമായി എഴുതിയിരുന്നത്‌. ഹൃദ്യവും സരളവുമായ ചെറുകുറിപ്പുകളായിരുന്നു അതിലേറെയും.

സൂസന്‍ സൊന്റാഗ്, picture credit: 1987 The Peter Hujar Archive LLC; Courtesy Pace/MacGill Gallery, New York and Fraenkel
സൂസന്‍ സൊന്റാഗ്, picture credit: 1987 The Peter Hujar Archive LLC; Courtesy Pace/MacGill Gallery, New York and Fraenkel

1909 ൽ പ്രസിദ്ധീകരിച്ച ‘Jakob von Gunten’ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സുപ്രധാനമായ യൂറോപ്യൻ നോവലുകളിലൊന്നാണ്‌. ‘ഒരു ഡയറി’ എന്ന് ഉപശീർഷകമുള്ള ഈ നോവലിലെ നായകൻ ഒരു വിദ്യാർത്ഥിയാണ്‌. അയാർത്ഥവും വൈരുദ്ധ്യങ്ങൾ നിറഞ്ഞതുമായ അവന്റെ ആത്‌മഗതങ്ങളും അനുഭവങ്ങളും ഫ്രാൻസ്‌ കാഫ്ക അടക്കം ഒട്ടേറെ എഴുത്തുകാരെ പിൽകാലത്തു സ്വാധീനിച്ചുവെങ്കിലും അത്‌ പ്രസിദ്ധീകരിക്കപ്പെട്ട കാലത്ത്‌ വായനക്കാരെ ആകർഷിച്ചില്ല. നിരൂപകർ നല്ലതു പറഞ്ഞതുമില്ല. "നീരില്ലാത്ത, ദുർബലമായ, വീണ്ടുവിചാരമില്ലാത്ത ഇത്തരം കുത്തിക്കുറിക്കലുകൾക്കു നിലനിൽക്കാൻ അർഹതയില്ല” എന്നാണ്‌ അക്കാലത്തെ ഒരു സാഹിത്യവാരഫലക്കാരൻ വാൽസറുടെ നോവലിനെപ്പറ്റി എഴുതിയത്‌. സാഹിത്യലോകത്തുനിന്നു ലഭിച്ച തിരിച്ചടിക്കുശേഷം നാഗരികതയുടെ വേഗങ്ങളിൽനിന്ന് ഗ്രാമങ്ങളിലെ സാധാരണ ജീവിതത്തിലെ തിടുക്കമില്ലായ്മയിലേക്കാണു വാൽസർ സഞ്ചരിച്ചത്‌. 

നടത്തവും എഴുത്തും ആയിരുന്നു വാൽസർക്ക്‌ ജീവദായകം. അവസാന വർഷങ്ങളിൽ, രണ്ടു ദശകത്തിലേറെ, മാനസികാരോഗ്യപ്രശ്നം മൂലം വാൽസർ ഒരു സാനിറ്റോറിയത്തിലായിരുന്നു താമസം. 1929 ൽ അദ്ദേഹം സ്വമനസ്സാലെ ബേണിലെ ഒരു സാനിറ്റോറിയത്തിൽ പോയി അഡ്മിറ്റാകുകയായിരുന്നു. 1956ൽ ക്രിസ്മസ്‌ ദിനത്തിൽ പ്രഭാതനടത്തിനിടെ മഞ്ഞുപുതഞ്ഞ ഒരു മലയോരപാതയിൽ വീണു മരിച്ചു. 

“മനുഷ്യര്‍ പരസ്പരം ദയയുള്ളവരാകുമ്പോള്‍ സ്വര്‍ഗം തുറക്കുന്നു” എന്നാണു വാൽസർ തന്റെ നടത്തിനിടെ തന്നെ നോക്കി പുഞ്ചിരിച്ച ഒരു കർഷക സ്ത്രീയെപ്പറ്റി എഴുതുന്നത്‌. 1982ൽ വാൽസറുടെ രചനകളുടെ ആദ്യ ഇംഗ്ലിഷ്‌ പരിഭാഷ ഇറങ്ങിയപ്പോൾ സൂസൻ സൊന്റാഗാണ്‌ അവതാരിക എഴുതിയത്‌. വാൽസറുടെ അനായാസമായ ഗദ്യം എന്താണോ അത്‌ അങ്ങനെ തന്നെ വായിക്കുക. അദ്ഭുതകരവും ഹൃദയഭേദകവുമാണത്‌, സൊന്റാഗ്‌ എഴുതി. സൈദ്ധാന്തികമായ കലാവിശകലനം പാടേ നിരാകരിച്ച സൂസന്‍ സൊന്‌റാഗ്, ഒരു കൃതിയെയും അതിന്‌റെ അന്തര്‍ഗതങ്ങളെല്ലാം ഇതാണ് എന്ന മട്ടില്‍ നമുക്കു മുന്നില്‍ അവതരിപ്പിച്ചില്ല. വാൽസറുടെ ആദ്യകാല കഥകൾക്ക്‌ അവർ എഴുതിയ അവതാരിക അതിനൊരു നല്ല ഉദാഹരണമായി.

1964ല്‍ എഴുതിയ “Against Interpretation” എന്ന പ്രബന്ധത്തിൽ, ഒരു കലാസൃഷ്ടിയെ സൈദ്ധാന്തികഭാരമില്ലാതെ എങ്ങനെയാണു സമീപിക്കേണ്ടതെന്നു വ്യക്തമാക്കുന്നുണ്ട്. 

ഫ്രാന്‍സ് കാഫ്ക, Image Credit: Atelier Jacobi, Sigismund Jacobi, Wikimedia Commons
ഫ്രാന്‍സ് കാഫ്ക, Image Credit: Atelier Jacobi, Sigismund Jacobi, Wikimedia Commons

രചനയിൽ നാം കാണുന്നതെന്തോ അതല്ലാതെ അതിലൊരു ആന്തരിക അര്‍ത്ഥവും ഉണ്ടെന്ന പൗരാണിക കാലം മുതല്‍ക്കുള്ള വ്യാഖ്യാനരീതി കാലഹരണപ്പെട്ടുവെന്നും പകരം ലിഖിതമായത്‌ എന്താണോ അതിനെ അതായിത്തന്നെ അറിയാൽ ഇന്ദ്രീയശക്തിയെ ഉദാരവും സൂക്ഷ്മവുമാക്കുകയാണു വേണ്ടതെന്നും വാദിച്ചു. അതായത് ബൈബിളിലും  പുരാണങ്ങളിലും വിവരിക്കപ്പെട്ട സംഭവങ്ങളെല്ലാം ദൃഷ്ടാന്തങ്ങളാണെന്നു രീതിയില്‍ അവതരിപ്പിച്ച പാരമ്പര്യം കലയില്‍ ഇനി സാധ്യമല്ല എന്ന് സൊന്റാഗ്‌ എഴുതി. 

വ്യാഖ്യാനങ്ങളാണു പല കൃതികളെയും കാലാതീതസ്വഭാവത്തിലേക്ക്‌ ഉയർത്തിയതെന്നതാണു സത്യം. കൃതിയുടെ ഉള്ളടക്കത്തില്‍ മറഞ്ഞുകിടക്കുന്ന മറ്റൊരു ഉള്ളടക്കം ഏത്‌ എന്ന് തിരയുന്ന വിമര്‍ശനരീതി  പുരോഗമിക്കുകയും ഒടുവില്‍ ഏതു കൃതിക്കും ഒരു സബ്‌ടെക്‌സ്റ്റ് ഉണ്ടാകുമെന്നും അതിനാല്‍ കൃതി എന്നത് നിങ്ങള്‍ കാണുന്നതെന്തോ അതല്ല അതിനകത്തു മറഞ്ഞുകിടക്കുന്നതാണെന്നും വരെയുള്ള സാഹിത്യസിദ്ധാന്തങ്ങൾ അരങ്ങു പിടിച്ച കാലത്താണു സൂസന്‍ സൊന്റാഗ് ഇതെഴുതിയതെന്നു കാണാം. സൈദ്ധാന്തിക വിശകലനം നടത്തുന്നവര്‍ കലയുടെ ഘാതകരാണെന്നും അവർ നിലപാടെടുത്തു.1980 കളിൽ വാൽസറെ ലോകത്തിനു പരിചയപ്പെടുത്തിയപ്പോഴും വ്യാഖ്യാനത്തിന്‌ എതിരായ ഈ നിലപാട് സൊന്റാഗ്‌ ആവർത്തിച്ചു: ഈ പുസ്തകം അക്ഷരാർത്ഥത്തിൽത്തന്നെ വായിക്കൂ...

വ്യാഖ്യാനമെന്നതു വിപ്ലവകരമോ സര്‍ഗാത്മകമോ ആയി കരുതപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും ഇപ്പോഴതിന്റെ ആവശ്യമില്ലെന്നും കൂടി അവര്‍ എഴുതുന്നുണ്ട്, സൊന്റാഗ് പറയുന്ന ഒരു ഉദാഹരണം കാഫ്കയാണ്. ഫ്രാന്‍സ് കാഫ്കയ്ക്ക് ഇരുപതാം നൂറ്റാണ്ടിൽ മൂന്നു പ്രധാന വ്യാഖ്യാനങ്ങളാണ്‌ ഉണ്ടായത്‌. (കാഫ്കയുടെ കൃതികൾ ബ്യൂറോക്രസിയുടെയും സർവ്വാധിപത്യത്തിന്റെയും ആഖ്യാനമെന്ന നിലയിലുള്ള സോഷ്യൽ അലിഗറി, അച്ഛനോടുള്ള അമിതഭയവും ഷണ്‌ഡത്ത ഭീതിയും ആവിഷ്കരിക്കുന്ന സൈക്കോ അനലിറ്റിക്‌ അലിഗറി, ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധമെന്ന നിലയിൽ റിലീജ്യസ്‌ അലിഗറി). എന്നാല്‍ ഈ മൂന്നു വ്യാഖ്യാനങ്ങളിൽനിന്നും ആ കൃതി സ്വന്തം നിലയില്‍ മുന്നോട്ടുപോകുന്നത്‌ ഇപ്പോൾ നാം കാണുന്നു. 

പഠിക്കുന്ന കാലത്ത് എന്റെ മുറിയുടെ ചുമരില്‍ ഇളയരാജയുടെ ചിത്രമുണ്ടായിരുന്നു. ഒരു മൂളിപ്പാട്ടുപോലും ജീവിതത്തില്‍ പാടിയില്ലാത്ത ഒരാള്‍ക്ക് അന്നത്തെ പോപുലർ കൾച്ചറിൽനിന്ന് ലഭിച്ച ഒരു ബിബമായിരുന്നു അത്‌. ഇളയരാജയുടെ ചില ഈണങ്ങൾ ചില പ്രത്യേക വര്‍ഷങ്ങളിലെ  സ്മരണകളെ സുരക്ഷിതമായി വഹിക്കുന്ന ഒരു ഫോസിൽപോലെയാണ് പിന്നീട് അനുഭവപ്പെട്ടത്.  

ഒരാളുടെ സെന്‍സിബിലിറ്റി, അഭിരുചി, എങ്ങനെ പ്രവർത്തിക്കുന്നു എന്നു വിവരിക്കൽ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഓർമ്മകൾ കൂടിപ്പിണയുന്ന നേരം അയാൾക്ക്‌ വാൻഗോഗിൽ നിന്ന് വാൽസറിലേക്കും അവിടെനിന്ന് സൊന്റാഗിലേക്കും പോകാൻ കഴിയുന്നുണ്ട്‌. 

“ബോധത്തിന്റെ വക്കിലെ ഏറ്റവും ചെറിയ പ്രകമ്പനങ്ങൾ പോലും”, സെബാൾഡ്‌ വാൽസറെപ്പറ്റി എഴുതി‌, “ഒരു ഭൂകമ്പമാപിനിയുടെ കൃത്യതയോടെ രേഖപ്പെടുത്താൽ വാൽസറിന്‌ കഴിഞ്ഞിരുന്നു”. ഉയർന്ന അഭിരുചിക്കായി ജാഗ്രത കൊള്ളുന്ന വായനക്കാർക്കും ആ പ്രകമ്പനം കൃത്യമായി അനുഭവിക്കാനാകുന്നു. 

English Summary:

Interpreting Art: From Vincent Van Gogh to Robert Walzer and Susan Sontag

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com