ADVERTISEMENT

കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി അലീന വീടിനുള്ളിലേക്ക് കയറിയപ്പോഴേ അമ്മ സൂസന് അപകടം മണത്തു.

"അലീനാ .. മോളെ .."

അവൾ സൂസന്റെ വിളിയെ അവഗണിച്ച് കിടപ്പുമുറിയിലേക്ക് പാഞ്ഞു. കിടപ്പുമുറിയിലെ കട്ടിലിൽ തലയിണയിൽ മുഖം ചേർത്ത് അലീന. അവളുടെ കണ്ണീരിനാൽ തലയിണ കുതിർന്നിരുന്നു. അവളുടെ ഉള്ളു പൊള്ളിക്കുന്ന കരച്ചിലിൽ സൂസൻ പകച്ച് നിന്നു.

"മോളെ .. "അലീനയുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് സൂസൻ ആർദ്രമായി വിളിച്ചു.

"ഞാൻ ഇനി പഠിക്കാൻ പോണില്ല അമ്മാ..  എനിക്ക് വയ്യാ .. ഇങ്ങനെ എല്ലാവരുടെയും മുൻപിൽ പരിഹാസമായി മാറാൻ.." ഇത് പറയുമ്പോൾ അലീന ഞെട്ടുന്നുണ്ടായിരുന്നു.

അലീന സേവ്യറിന്റെയും സൂസന്റെയും ഏക മകൾ. പ്ലസ് ടുവിന് അവസാന വർഷം. വിവാഹം കഴിഞ്ഞ് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഒരുപാട് സന്തോഷങ്ങളുടെ നടുവിലേക്ക് പിറന്നവൾ .. പക്ഷെ ആ സന്തോഷങ്ങൾക്ക് കേവലം അഞ്ച് വർഷക്കാലം മാത്രമേ ആയുസ് ഉണ്ടായിരുന്നുള്ളൂ; അവൾ സംസാരിക്കാൻ തുടങ്ങുന്നതിന് മുൻപ് വരെ മാത്രം.

'ടൂറിറ്റ് സിൻഡ്രം ..! ' സംസാരിക്കുന്നതിനിടയിൽ ഞെട്ടൽ ഉളവാക്കുന്ന അവസ്ഥ. ഈ കാലത്തിനുള്ളിൽ കൊണ്ടുപോകാത്ത ആശുപുത്രികൾ ഇല്ല.. ചെയ്യാത്ത ചികത്സകളില്ല. ഒടുവിൽ കുടുംബക്കാരുടെ മുൻപിൽ പരിഹാസ്യരായി മന്ത്രവാദം വരെ ചെയ്തു.

 ക്രൂശിത രൂപത്തിന് മുൻപിൽ കാൽമുട്ട് കുത്തിനിന്ന് സേവ്യർ ചൊല്ലിക്കൊടുത്ത പ്രാർത്ഥന ഏറ്റ് ചൊല്ലുമ്പോൾ ഞെട്ടലിൽ പലപ്പോഴും വാക്കുകൾ മുറിഞ്ഞ് പോയിരുന്ന അലീന ഒരു പൊട്ടിക്കരച്ചിലോടെ തറയിലേക്ക് വീണു. സേവ്യറിന്റെ നെഞ്ചിൽ  അലീനയുടെ ചിതറിപ്പോയ അക്ഷരങ്ങൾ വീർപ്പുമുട്ടിച്ചു. 

"ദൈവത്തോട് സങ്കടം പറയാൻ പോലും കഴിയാത്ത ഒരു ജന്മം ആയിപ്പോയല്ലോ അപ്പാ ഞാൻ."

രാത്രി പകലിനെ വരവേൽക്കാൻ കാത്ത് നിൽക്കുന്നു. നിദ്ര അയാളിൽ നിന്നും അകന്നിട്ട് കാലങ്ങളായി അരണ്ട നിലാവെട്ടത്തിൽ സേവ്യറിന്റെ കണ്ണുകൾ എന്തോ പരതുകയായിരുന്നു. "അച്ചായാ..  ഇങ്ങനെ ഉറക്കം കളഞ്ഞ് അസുഖം ഒന്നും വരുത്തി വയ്ക്കരുത്". അയാൾ മുഖം തിരിക്കാതെ അവളോടായി പറഞ്ഞു. "സൂസൻ നാളെ നമ്മൾ ഒരു യാത്ര പോകുന്നു, പാലക്കാട്ടേക്ക്...  അവിടെ ഒരാശുപത്രിയുണ്ട്  അലീന മോളെ അവിടെ കാണിക്കാം. സേവ്യർ ഒന്ന് നിർത്തിയതിന് ശേഷം വീണ്ടും തുടർന്നു . 

"ഡോക്ടർ വേണുഗോപൻ സൈക്ക്യാട്രിസ്റ്റ് .."

"അച്ചായാ.." ഒരു നിലവിളിപോലെ സൂസൻ .

Read Also: ' എന്റെ കൊച്ച് ജീവനോടെ ഉണ്ടെന്ന് ഞാൻ എങ്ങനെ അറിയും സാറേ, എനിക്കവളെ കാണണം '; അച്ഛന്റെ കണ്ണീര്‍ 

"വയ്യാ ഇങ്ങനെ ഓടി മടുത്തു.. കൊണ്ടു പോകാൻ ഇനി ഒരിടമില്ല.. "സേവ്യർ തിരിഞ്ഞ് സൂസന്റെ രണ്ട് തോളുകളിലും പിടിച്ച് കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.

"നമ്മുടെ കാലം കഴിഞ്ഞാൽ നമ്മുടെ മോൾ എങ്ങനെ ജീവിക്കും സൂസൻ .." അയാളുടെ കണ്ണുകളിൽ നിറഞ്ഞ ജലം കവിളിലേക്ക് ഒലിച്ചിറങ്ങി. ഒരു ഏങ്ങലോടെ സൂസൻ അയാളുടെ നെഞ്ചിലേക്ക് വീണു.

ചെമ്മൺ പാതയിലൂടെ പൊടി പറത്തിക്കൊണ്ട് പായുന്ന ഓട്ടോയിൽ ഇരുന്ന അലീനയുടെ കണ്ണുകൾ ആ നാടിന്റെ സൗന്ദര്യം ഒപ്പിയെടുക്കുകയായിരുന്നു. പൂത്ത് വിളഞ്ഞ് കിടക്കുന്ന നെൽമണികൾ അരുണോദയത്തിൽ തിളങ്ങി നിന്നു.  

വലിയ പഠിപ്പുര വാതിലിൽ തുറന്ന് അകത്ത് കയറിയ അലീനയുടെ കണ്ണുകളിൽ നിറയെ അമ്പരപ്പ്. വിശാലമായ മുറ്റം. അതിഥികളെ സ്വീകരിക്കാനെന്നവണ്ണം വർണ്ണങ്ങൾ വിതറി പൂക്കൾ. അവയ്ക്ക് നടുവിലായി സരസ്വതി ദേവിയുടെ വിഗ്രഹം. യശസ്സ് ഉയർത്തിക്കാട്ടി നാലുകെട്ട്. ചന്ദനത്തിരിയുടെയും കർപ്പൂരത്തിന്റെയും ഗന്ധം അന്തരീക്ഷത്തിൽ. ഒപ്പം നേർത്ത കർണ്ണാടിക് സംഗീതത്തിന്റെ അലയൊലികൾ.

"ഡോക്ടർ വേണുഗോപാൽ.." പൂക്കൾക്ക് വെള്ളം പകരുന്ന ആളിനോട് സേവ്യർ.

"ഡോക്ടർ... അങ്ങനെ ഒരാൾ ഇവിടെയില്ലാട്ടോ. വേണു. സമപ്രായക്കാർ അങ്ങനെ വിളിക്കും.  അല്ലാത്തവർക്ക് വേണു ഏട്ടൻ .." ഒരു ചെറുപുഞ്ചിരിയോട് അയാൾ പറഞ്ഞു . 

കർണ്ണാടക സംഗീതത്തിന്റെ  കീർത്തനങ്ങൾ  ഇപ്പോൾ പല കണ്ഠനാളങ്ങളിൽ നിന്ന് ഒരു പോലെ വരവായി.  അലീനയുടെ മിഴികൾ  അവസാനിച്ചത്  നാല്കെട്ടിനോട് ചേർന്ന കൂത്തമ്പലത്തിലായിരുന്നു. പൂന്തോട്ടക്കാരൻ ചൂണ്ടിക്കാണിച്ച വിശാലമായ ഒരു കെട്ടിടത്തിനുള്ളിൽ സേവ്യറും കുടുംബവും. ആശുപത്രിയുടേതായി ഒന്നും തന്നെ കാണാൻ കഴിയാത്തത് സേവ്യറിനെ അമ്പരപ്പിച്ചു. മൂന്നു നാല് സ്ത്രീകൾ അവിടവിടെയായി നിൽക്കുന്നു. അതിലൊരാളുടെ കൈയ്യിൽ നിറയെ പൂക്കൾ. എവിടെയും സംഗീതമയം. ചുമരിൽ നിറയെ മനോഹരമായ ചിത്രങ്ങൾ. പൂക്കളിൽ നിന്ന് മധുപകരുന്ന ചിത്രശലഭത്തെ നോക്കി നിൽക്കുന്ന ഒരു കുട്ടിയുടെ ഛായാചിത്രത്തിന് മുൻപിൽ അലീനയുടെ മിഴികൾ നിശ്ചലമായി .

"വേണു ഏട്ടൻ വരുന്നു.. " ആ ശബ്ദം കേട്ട അലീനയും സേവ്യറും ചിന്തകളിൽ നിന്നും ഉണർന്നു. വെള്ള കസവ് മുണ്ടും, നീണ്ട നീളൻ ജുബ്ബായും അണിഞ്ഞ് അയാൾ. പൂന്തോട്ടക്കാരൻ. ഇയാളാണോ ഡോക്ടർ വേണു ..!!!   

"സേവ്യർ .." അയാളുടെ വിളിയിൽ സേവ്യർ വർത്തമാനകാലത്തിലേക്ക് വന്നു. 

"മണിശങ്കർ പറഞ്ഞിരുന്നു.. " മണിശങ്കർ സേവ്യറിന്റെ ബാങ്കിലെ മാനേജർ .

"നിങ്ങൾ രണ്ട് പേരും വരൂ.." വേണുഗോപൻ സേവ്യറിനോട് പറഞ്ഞ് മുന്നോട്ട് നടന്നു.

സേവ്യർ കൈയ്യിൽ ഇരുന്ന ഫയൽ വേണുഗോപന്റെ  നേർക്ക് നീട്ടി . മുൻപിൽ നിരത്തിയിട്ടിരിക്കുന്ന കസേരകളിലേക്ക് അവർ ഇരുന്നു. ഫയലുകളിലൂടെ മിഴികൾ പായിച്ചതിനുശേഷം അയാൾ പ്രതിവചിച്ചു .

" ടൂറിറ്റ് സിൻഡ്രം ...!  ലോകത്തിൽ തന്നെ രണ്ട് ശതമാനം ആൾക്കാർക്ക് കണ്ടുവരുന്ന അപൂർവ്വ രോഗം. രോഗമല്ല, ഒരു അവസ്ഥ. ഇൻഡ്യയിൽ ഇതിന് ചികിൽസ ലഭ്യമല്ല.  ജപ്പാനിൽ ഇതിനുള്ള ചികിൽസയുണ്ട് പക്ഷേ.. " ഒരു നിമിഷത്തെ നിശ്ബ്ദതയ്ക്ക് ശേഷം അയാൾ തുടർന്നു.

Read Also: നന്നാക്കാൻ കൊണ്ടുവന്ന കാറിൽ വിനോദയാത്ര; പൊലീസ് ഡിക്കി തുറന്നപ്പോൾ ആയുധങ്ങളും രണ്ട് ചാക്ക് ഓറഞ്ചും

"അതിനു മുൻപ് ആ കുട്ടിക്ക് വേണ്ടിയത് അതിനുള്ള ചികിത്സയല്ല .."  വേണുഗോപൻ മുൻപിലിരുന്ന മോണിട്ടർ അവർക്ക് നേരെ തിരിച്ചു. മോണിട്ടറിനുള്ളിൽ മുൻപ് വെളിയിൽ കണ്ട പൂക്കളുമായി നിന്ന യുവതിയോട് പരിഭ്രമത്തോടെ സംസാരിക്കുന്ന അലീനയുടെ മുഖം തെളിഞ്ഞു ."ദേ, നോക്കൂ, അവളുടെ മുഖത്തെ ഭയം, പരിഭ്രമം. ഇതൊരു രോഗാവസ്ഥയിലേക്കുള്ള യാത്രയാണ്. ഡിപ്രഷൻ, വിഷാദരോഗം. ഇതിനാണ് അവൾക്ക് ആദ്യം ചികിൽസ വേണ്ടിയത് ." സേവ്യറും സൂസനും  ഉത്കണ്ഠയോടെ പരസ്പരം കണ്ണുകളിലേക്ക് നോക്കി. "അലീന ഇവിടെ നിൽക്കട്ടെ കുറച്ച് ദിവസം .." അവരുടെ മുഖത്ത് പടർന്ന ആശങ്ക മനസ്സിലാക്കി വേണുഗോപൻ തുടർന്നു .  

"ഇതൊരു ഭ്രാന്ത് ആശുപത്രി അല്ല. ഇവിടെ അങ്ങനെയുള്ളവരും ഇല്ല. മനസ്സിന്റെ താളം തെറ്റിയവർ മാത്രം. ഇവിടെ അതിനുള്ള ചികിത്സയും ഇല്ല. പകരം അവർക്ക് വേണ്ട സ്നേഹവും സ്വാന്തനവും നൽകുന്നു. ചങ്ങലകളിൽ ബന്ധിച്ചും, ഇരുട്ടറകളിൽ തളളിയും ഭേദമാക്കപ്പെടേണ്ടതല്ല ഒന്നും. ഈ നാലുകെട്ടിന്റെ ഇരുളറയിൽ ഇപ്പോഴും ഞാൻ കേൾക്കാറുണ്ട് ഒരു ചങ്ങല കിലുക്കം. ഒപ്പം എന്റെ അമ്മയുടെ നിലവിളിയും". വേണു ഗോപൻ ദീർഘമായി നിശ്വസിച്ചു.

നാലുകെട്ടിന്റെ പടിപ്പുര വാതിൽ കടന്നു പോകുന്ന സേവ്യറിനെയും സൂസനെയും നോക്കി നിന്ന അലീനയെ ചേർത്ത് പിടിച്ച് ഡോക്ടർ വേണു ഗോപന്റെ ഭാര്യ ഊർമ്മിള നിന്നു.

ആദ്യദിനം അടച്ചിട്ട മുറിക്കുള്ളിൽ ഇരുന്ന അലീനയെ ഊർമ്മിള പുറത്തേക്ക് കൂട്ടിക്കൊണ്ട് പോയി. നാല്കെട്ടിനോട് ചേർന്ന് കിടന്നിരുന്ന കൂത്തമ്പലത്തിൽ കടന്ന അലീനയുടെ മിഴികൾ  അവിടെയിരുന്ന തംബുരുവിൽ നിശ്ചലമായി. മൃദുവായി തംബുരുവിൽ തലോടിയ അലീനയെ നോക്കി  ഊർമ്മിള ചോദിച്ചു . "സംഗീതം ഇഷ്ടമാണോ?  വേണു ഏട്ടൻ കുട്ടികളെ പഠിപ്പിക്കുന്നുണ്ട് ഇവിടെ." അലീന ഒരു ചെറുപുഞ്ചിരി അവൾക്ക് സമ്മാനിച്ചു .

Read Also: മകളുടെ വിവാഹം ദിവസം അയാൾ പൊട്ടിക്കരഞ്ഞു; ' അച്ഛൻ എന്നെ സ്നേഹിച്ചിരുന്നോ..?' മകൾക്ക് ഞെട്ടൽ

പ്രഭാത സൂര്യന് മുൻപുള്ള യോഗയും, സംഗീത അലയൊലികളും അലീനയെ കൂടുതൽ ഉണർവുള്ളവളാക്കി.  അവൾ എല്ലാവരോടും സങ്കോചം ഇല്ലാതെ സംസാരിക്കാൻ തുടങ്ങി.  പൂന്തോട്ടത്തിൽ ചെടികൾക്ക് വെള്ളം പകർന്ന വേണു ഗോപൻ കല്യാണി രാഗത്തിലെ കീർത്തനങ്ങൾ ചൊല്ലുന്നു. കൂത്തമ്പലത്തിൽ നിന്നും കുട്ടികൾ ഒരേ സ്വരത്തിൽ അവ ഏറ്റ് ചൊല്ലുന്നു. പെട്ടന്നാണ് വേണുഗോപന്റെ കണ്ണുകൾ കൂത്തമ്പലത്തിന്റെ മറവിൽ നിൽക്കുന്ന അലീനയിൽ എത്തിയത്. അയാൾ പതുക്കെ അവളുടെ അടുത്തേക്ക് നീങ്ങി. കുട്ടികൾ ചൊല്ലുന്ന കീർത്തനം മെല്ലെ ഏറ്റു ചൊല്ലുന്ന അലീനയെ അയാൾ അമ്പരപ്പോടെ നോക്കി. വേണു ഗോപന്റെ  സാന്നിദ്ധ്യം തിരിച്ചറിഞ്ഞ അലീന പെട്ടെന്ന് അവിടെനിന്നും ഓടിമാറാൻ ശ്രമിച്ചു. വേണുഗോപൻ അവൾക്ക് മാർഗ്ഗതടസ്സം സൃഷ്ടിച്ചു നിന്ന് ആഭേരി രാഗത്തിലെ നഗുമോമു ഗനലേനി ...കീർത്തനത്തിന്റെ ആദ്യ വരികൾ പാടിക്കൊടുത്ത് അവളോട് പാടുവാൻ കണ്ണുകൾകൊണ്ട് പറഞ്ഞു.

"നഗുമോമു  ..ഗനലേനി ..." വിറയ്ക്കുന്ന സ്വരത്തോടെ അലീന പാടി .  

ആശ്ചര്യത്തോടെ അത് കേട്ട് നിന്ന വേണുഗോപൻ അവളുടെ കൈപിടിച്ച് കൂത്തമ്പലത്തിലേക്ക് നടന്നു. തംബുരുവിൽ ശ്രുത്രി പകർന്ന വേണുഗോപൻ സ്വരങ്ങൾ അവളിലേക്ക് പകർന്നു. സ്വരങ്ങൾ പാടി കഴിഞ്ഞപ്പോൾ അലീനയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. തംബുരു താഴെ വച്ച് വേണുഗോപൻ അവളുടെ മിഴികളിലേക്ക് നോക്കി പറഞ്ഞു 

"അലീന.. നിന്റെ രോഗത്തിനുള്ള മരുന്ന് നിന്റെ കൈകളിലുണ്ട്, നിന്റെ ഉള്ളിലുണ്ട്. സംഗീതം... ഏത് രോഗത്തെയും മറികടക്കാനുള്ള അൽഭുത മരുന്ന് .." അലീന  നിറകണ്ണുകളോടെ അയാളുടെ കാൽപ്പാദം തൊട്ട് നമസ്ക്കരിച്ചു.  

  പുലർച്ചെ അലീന കൂത്തമ്പലത്തിൽ എത്തി. വേണുഗോപനും ഊർമ്മിളയും അവളെ  കുളക്കടവിലേക്ക് കൂട്ടിക്കൊണ്ട് പോയി. അരയ്ക്ക് ഒപ്പം വെള്ളത്തിൽ കിഴക്കോട്ട് തിരിഞ്ഞ് നിന്ന് വേണുഗോപൻ ചൊല്ലിയ സൂര്യഗായത്രിമന്ത്രം അവൾ ഏറ്റ് ചൊല്ലി.

"ഓം ഭൂർ ഭുവഃ സ്വഃ തത് സവിതുർ വരേണ്യം, ഭർഗോ ദേവസ്യ ധീമഹി, ധിയോ യോ നഃ പ്രചോദയാത്.."

ഗുരുദക്ഷിണ സ്വീകരിച്ച വേണു ഗോപൻ ഏഴ് സ്വരസ്ഥാനങ്ങളും ചൊല്ലി കൊടുക്കുമ്പോഴും അവളിലെ രോഗം അവളെ അലട്ടിയിരുന്നു. പലപ്പോഴും സ്വരങ്ങൾ പാടാൻ കഴിയാതെ അവളുടെ മിഴികൾ നിറയുന്നത് അയാൾ കണ്ടു.

അന്തിച്ചുമപ്പ് പടർന്ന് നീണ്ട് കിടക്കുന്ന ചെമ്മൺപാതയിലൂടെ വേണുഗോപനും അലീനയും നടന്നു. ചെറിയ ഒരു മാടക്കടയുടെ മുൻപിൽ എത്തി. "രാഘവേട്ടാ, രണ്ട് സർബത്ത്..."  അലീനയുടെ കണ്ണുകൾ മാടക്കടയോട് ചേർന്ന സൈക്കിൾ വർക്ക്ഷോപ്പിൽ നിലത്തൂടെ നിരങ്ങി നീങ്ങി ജോലി ചെയ്യുന്ന മധുവിൽ തറച്ച് നിന്നു. 

"മധു.. ചെറുപ്പത്തിലെ പോളിയോ പിടിപെട്ട്  രണ്ട് കാലുകളും തളർന്നു." വേണുഗോപന്റെ  ശബ്ദം അവളെ ആ കാഴ്ചയിൽ നിന്നും പിന്തിരിപ്പിച്ചു. മടക്കയാത്രയിൽ അവർക്കിടയിൽ മൗനത്തിന്റെ ഒരു മതിൽ ഉയർന്നിരുന്നു. ദൂരെ നിന്നും കൈയ്യിൽ ഒരു വടിയും പിടിച്ച് നടന്നു വരുന്ന രൂപത്തെ കണ്ട് വേണുഗോപൻ പറഞ്ഞു.

ഇത് ലാസർ ജന്മനാ അന്ധൻ .." അവരുടെ അടുത്ത് എത്തിയതും ലാസർ ഒരു നിമിഷം നിന്നു. മുഖം അവർക്ക് നേരെ തിരിച്ച് ചോദിച്ചു . 

"വേണു.. നടക്കാൻ ഇറങ്ങിയതാണോ? ഇതാരാ കൂടെയുള്ളത് ?! " ആ ചോദ്യത്തിന് മുൻപിൽ അലീന സ്തംഭിച്ചു നിന്നു പോയി .

" ഇത് അലീന  എന്റെ കൂട്ടുകാരന്റെ മകൾ." അത് കേട്ട് അയാൾ നടന്നു നീങ്ങിയപ്പോഴും  അലീന ലാസറിനെ നോക്കി ആശ്ചര്യത്തോടെ നിൽക്കുകയായിരുന്നു.

"അലീന ..persistence എന്നയൊരു വാക്കുണ്ട്. പ്രതിസന്ധികളിൽ തളരാതെ ഒരു ലക്ഷ്യം മുന്നിൽ കണ്ട് പോരാടുക എന്നതാണർത്ഥം. ഇവിടെ കാലുകൾ രണ്ടും തളർന്ന മധുവും, ജന്മനാ കാഴ്ച നഷ്ടപ്പെട്ടിട്ടും ഗന്ധം കൊണ്ട് ആളുകളെ തിരിച്ചറിയുന്ന ലാസറും അലീനയെ അൽഭുതപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിന് ഒന്നേയുള്ളു കാരണം അവരുടെ  പ്രതിസന്ധിക്കെതിരെയുള്ള പോരാട്ടം" 959 പ്രാവശ്യം ഡ്രൈവിങ്ങ് ടെസ്റ്റ് പരാജയപ്പെട്ടിട്ടും തന്‍റെ 69-താമത്തെ വയസ്സില്‍ അതില്‍‍ വിജയിച്ച വ്യക്തിയായ ദക്ഷിണ കൊറിയയിലെ 'ചാ സാ സൂണ്‍' എന്ന സ്ത്രീയുടെ കഥയും അയാൾ അവളോട് പറഞ്ഞു.

"നമ്മുടെ വിധി നമ്മൾ സ്വയം തീരുമാനിക്കണം കുട്ടീ ചിലപ്പോഴൊക്കെ. ഇന്ന് നിന്റെ ജീവിതത്തിന് ഒരു ലക്ഷ്യം ഉണ്ട്, സംഗീതം. മഴമേഘങ്ങളെ പ്രസാദിപ്പിച്ച്  ജലവൃഷ്ടി നടത്തുവാൻ കഴിവുള്ള സംഗീതത്തിന് നിന്റെ രോഗത്തെയും തോൽപ്പിക്കാനാവും. അമൃതവർഷിണി പോലെ സംഗീതം നിന്നിൽ പെയ്ത് ഇറങ്ങട്ടെ ..."

Read Also: ' ഭാര്യക്കും മക്കൾക്കും വിഷുവിന് പുത്തനുടുപ്പ് വാങ്ങണം, കയ്യിലാണേൽ അഞ്ചിന്റെ പൈസയില്ല, ഇനി ഒറ്റ വഴിയേ ഉള്ളു

കുറച്ച് നാളുകൾക്ക് ശേഷം ....

ഒരു പ്രമുഖ ടെലിവിഷൻ ചാനലിന്റെ സ്റ്റുഡിയോ ഫ്ലോർ. സ്റ്റാർ സിങ്ങർ സെമി ഫൈനലിലേക്ക് ജഡ്ജസിനെയും കാണികളെയും സ്വാഗതം ചെയ്തു കൊണ്ട് അവതാരകയുടെ കിളികൊഞ്ചൽ. ഓരോ മത്സരാർത്ഥികളും തങ്ങളുടെ സംഗീതം അവതരിപ്പിച്ച് മടങ്ങി.

"ഈ മത്സരത്തിലെ അവസാന മത്സരാർത്ഥി.. അലീന ... അലീന സേവ്യർ ... സ്വാഗതം .." അവതാരകയുടെ ശബ്ദം വീണ്ടും ഉയർന്നു .

പുലർകാല സുന്ദര സ്വപ്നത്തിൽ 

ഞാനൊരു പൂമ്പാറ്റയായിന്ന് മാറി .. "

മനോഹരമായ ആ ഗാനം പാടുമ്പോഴും പലപ്പോഴും അവൾ ഞെട്ടിത്തരിച്ചുകൊണ്ടിരുന്നു. അപ്പോഴൊക്കെ പ്രതീക്ഷയോടെ കാണികൾക്കിടയിലൂടെ അവളുടെ കണ്ണുകൾ പരതിയത് ഒരു മുഖമായിരുന്നു. ഡോക്ടർ വേണു ഗോപന്റെ. ഞെട്ടലിലും അലീന മനോഹരമായി ഗാനം പാടി അവസാനിപ്പിച്ചു. നിറഞ്ഞ കൈയ്യടികളോടെ കാണികൾ അവളുടെ ഗാനത്തെ വരവേറ്റു .

"നമ്മൾ എത്ര നന്നായി പാടിയാലും കാര്യമില്ല.. അവൾ തന്നെയാവും ഫൈനലിൽ എത്തുക. എസ്എംഎസ് ആണല്ലോ അവസാനം വിജയിയെ തീരുമാനിക്കുക.." മത്സരാർത്ഥിയുടെ മാതാവിന്റെ വാക്കുകൾ അലീനയുടെ കാതുകളിൽ മുഴങ്ങി 

"അവൾ ഇവിടെ വരെ എത്തിയത് തന്നെ സഹതാപ തരംഗം കാരണമാ.. അതുകാരണം നന്നായി പാടുന്ന എത്ര കുട്ടികളാ പുറത്തായത് ..." ആ വാക്കുകൾ അലീനയുടെ ഹൃദയത്തെ ചുട്ടു പൊള്ളിച്ചു.

"ഈ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിക്കുകയാണ് ..."

സ്റ്റേജിൽ നിരന്ന് നിന്ന കുട്ടികളുടെ ഹൃദയമിടിപ്പിന്റെ ഉയർന്നതാളം ആ നിശബ്ദതയിൽ മുഴങ്ങി കേട്ടു. അലീന അവതാരകയുടെ കാതുകളിൽ മന്ത്രിച്ചു. അവൾ ഞെട്ടലോടെ അലീനയെ നോക്കി .

Read Also: ഫെയ്സ്ബുക്കിലെ കമന്റുകൾ കണ്ട് സംശയം, അവളറിയാതെ ചാറ്റ് വായിച്ചു; ഭർത്താവിനോട് ചതി

"നമ്മുടെ പ്രിയപ്പെട്ട അലീനക്ക്  നിങ്ങളോട് സംസാരിക്കണമെന്ന് പറയുന്നു." അവതാരക മൈക്ക് അലീനക്ക് കൈമാറി .

"പ്രിയപ്പെട്ട ജഡ്ജ്സ്.. എന്നെ എസ്എംഎസ് നൽകി ഇവിടെ വരെ എത്തിച്ച പ്രിയപ്പെട്ടവരേ.. ഞാൻ .." ഞെട്ടലിൽ അവളുടെ സ്വരം പതറി .

"ഞാൻ ഈ മത്സരത്തിൽ നിന്നും പിന്മാറുന്നു .." അമ്പരപ്പ് നിറഞ്ഞ മുഖങ്ങളുമായി വിധികർത്താക്കളും കാണികളും .

"എനിക്ക് ഒരു അസുഖമുണ്ട്. നിങ്ങൾക്കും അറിയാം അത്. ഞാൻ കാരണം കഴിവുള്ളവർക്ക് അവസരം നഷ്ടപ്പെടരുത്. അർഹിക്കുന്നത് മാത്രമേ ആഗ്രഹിക്കാവു എന്ന് എന്റെ ഗുരുനാഥൻ പറഞ്ഞിട്ടുണ്ട്. നിങ്ങൾ ഇപ്പോൾ എനിക്ക് നൽകുന്നത് അംഗീകാരമല്ല. പകരം സഹതാപമാണ്. അത് എന്നിലെ ആത്മവിശ്വാസം നഷ്ടപ്പെടുത്തും. ഞാൻ പിൻവാങ്ങുന്നു.."

നിമിഷങ്ങളുടെ നിശബ്ദത.. ഒടുവിൽ കാണികൾക്കിടയിൽ നിന്നും ഒരു കൈയ്യടി ഉയരുന്നു. എല്ലാവരും കൈയ്യടിയുടെ ഉടമയെ തിരഞ്ഞ് കണ്ണുകൾ പായിച്ചു .  

ഡോക്ടർ വേണുഗോപൻ.!!

വിധികർത്താക്കളും കാണികളും ഒരുമിച്ച് എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കി അലീനയുടെ വാക്കുകളെ സ്വീകരിച്ചു .

കുറച്ച് വർഷങ്ങൾക്ക് ശേഷം ..

ചെമ്പൈ സംഗീത കോളേജിന്റെ  ആഡിറ്റോറിയത്തിലേക്ക് ദൃശ്യമാധ്യമങ്ങൾ ഒഴുകി എത്തുന്നു .മലയാളക്കരയുടെ അഭിമാനമാകാൻ പോകുന്ന ആ സുവർണ്ണ നിമിഷത്തിലേക്ക് അഞ്ച് മിനിറ്റ് മാത്രം അവശേഷിക്കുന്നു. കർണ്ണാടിക് ശാസ്ത്രീയ സംഗീതം  ഗിന്നസ് റെക്കോർഡിലേക്ക് ... 

കാണികളും ക്യാമറ കണ്ണുകളും വേദിയിൽ താളം പിടിച്ച പാടുന്ന ഗായികയിൽ എത്തി നിന്നു . അലീനാ ... !!  അവസാന അഞ്ച് മിനിട്ട് അവർ തിരഞ്ഞെടുത്ത കീർത്തനം ശ്രീ മുത്തുസ്വാമി ദീക്ഷിതര്‍ രചിച്ച 'ആനന്ദാമൃതാകര്‍ഷിണീ അമൃതവര്‍ഷിണി' എന്ന കൃതിയാണ്.

Read Also: 1997 കാലഘട്ടം, ക്ലാസ് ഫോട്ടോ വാങ്ങാൻ കാശില്ലാത്ത രണ്ടു ബാലന്മാർ, പട്ടിണി കിടക്കുന്ന കുടുംബം; കൂട്ടുകെട്ടിന്റെ കഥ 

"ഹരാദി പൂജിതേ ശിവേ ഭവാനി...

സമഷ്ടി ചരണം...

ശ്രീ നന്ദനാദി സംരക്ഷിണി

ശ്രീ ഗുരു ഗുഹ ജനനി ചിദ്രൂപിണി...

സാനന്ദ ഹൃദയ നിലയേ സദയേ

സദ്യസ്സുവൃഷ്ടി ഹേതവേ ത്വാം

സന്തതം ചിന്തയേ അമൃതേശ്വരി...

സലിലം വര്‍ഷയ വര്‍ഷയ വര്‍ഷയ...."

അലീന പാടി മുഴുമിപ്പിച്ചതും സദസ്സിൽ നിന്നും നീണ്ട കരഘോഷങ്ങൾ മുഴങ്ങി.. അതുവരെ പുഞ്ചിരി തൂകി നിന്ന മേഘങ്ങൾ ജലവൃഷ്ടി നടത്തി. അവൾക്ക് മുന്നിലേക്ക് തടിച്ചുകൂടിയ ജനത്തെ ചികഞ്ഞ് മാറ്റി  ആഡിറ്റോറിയത്തിന് പുറത്തേക്ക് അവൾ പാഞ്ഞു... പുറത്ത് തിമിർത്ത് പെയ്യുന്ന മഴയിലേക്ക് ഇറങ്ങി അലീന വീണ്ടും പാടി.

"സാനന്ദ ഹൃദയ നിലയേ സദയേ

സദ്യസ്സുവൃഷ്ടി ഹേതവേ ത്വാം

സന്തതം ചിന്തയേ അമൃതേശ്വരി..

സലിലം വര്‍ഷയ വര്‍ഷയ വര്‍ഷയ.."

Content Summary: Malayalam Short Story ' Amrithavarshini ' Written by Prasad Mannil           

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com