ADVERTISEMENT

ഇന്ന് ഡിസംബർ 2021. രണ്ടര വർഷത്തിന് ശേഷം എന്റെ ഭാര്യയും മക്കളും റിയാദിൽ നിന്നും നാട്ടിലേക്കു പോകുന്നു. കോവിഡ് എന്ന മഹാമാരി കാരണം ഒരുപാടു തവണ മാറ്റിവച്ച ഒരു യാത്ര. അവർ കുറച്ചു മാസത്തിലെങ്കിലും കൂടെയില്ലല്ലോ എന്ന ദുഃഖം എന്റെ മനസ്സിലുണ്ട്. എന്റെ ഇളയമകന്റെ ആദ്യത്തെ ഇന്ത്യൻ യാത്ര ആണ് ഇന്ന്. അവനെ ആദ്യമായി ഒരുനോക്കു കാണാൻ, ഒന്ന് കെട്ടിപ്പിടിച്ചു ഉമ്മവെക്കുവാൻ കാത്തുനിൽക്കുന്ന എന്റെയും ഭാര്യയുടേയും മാതാപിതാക്കളുടെ സന്തോഷം ഓർത്തപ്പോൾ മനസ്സിലെ വിരഹത്തിന്റെ നൊമ്പരം ഒരു ഇളം കാറ്റിന്റെ തലോടൽ പോലെ അനുഭവപ്പെട്ടു. റിയാദ് എയർപോർട്ടിൽ അവരെ യാത്രയാകുമ്പോൾ, എന്റെ ഭാര്യയുടെയും മക്കളുടെയും കണ്ണുനീർ തുള്ളികൾ സുന്ദരമായ കൺപോളകളിൽ തടഞ്ഞു നിൽക്കുന്നു. എനിക്ക് ചുംബനം തന്നു എന്റെ മൂന്ന് മക്കളും യാത്ര പറഞ്ഞപ്പോൾ അവരുടെ കൺപോളകളിൽ തടഞ്ഞു നിന്ന കണ്ണീർ എന്റെ ചുണ്ടിൽ പടർന്നപ്പോൾ, ആ കണ്ണീർ കണങ്ങളുടെ ചൂടും എരിവും കയ്പ്പും വർഷങ്ങൾക്കു മുൻപ് അനുഭവിച്ച പോലെ തോന്നി. തിരിച്ചുള്ള യാത്രയിൽ കാറിൽ ഒറ്റയ്ക്കായപ്പോൾ ആ കണ്ണുനീർ തുള്ളികള്‍ എന്നെ കൊണ്ടുപോയത് ഇരുപതു വർഷം പിന്നിലേക്കാണ്. വിരഹ വേദനയുടെ രുചി എരിവും കയ്പ്പും ആണെന്ന് ആദ്യമായ്‌ അനുഭവിച്ച ആ ദിവസത്തിലേക്ക്. 

ബി.കോം പാസ്സായി ഉപരിപഠനത്തിനായി ചെന്നൈ എന്ന മഹാനഗരത്തിലേക്കു പോയ ആ ദിവസം. അന്ന് എന്റെ കണ്ണിൽ നിന്നും പൊടിഞ്ഞ നീർതുള്ളികൾക്കു ഇതേ ചൂടും എരിവും കയ്‌പ്പും ആയിരുന്നു. എന്റെ കണ്ണിലൂടെ വിരഹത്തിന്റെ താളവുമായി ആദ്യ ഗാനം ഒഴുകിയ ദിവസം. ഒരു ഞായറാഴ്ച ആയിരുന്നു. മറവിയുടെ മാറാലകൾ ഏൽക്കാതെ ആ ദിവസം ഇന്നും ഓർമയിൽ തെളിയുന്നു. അച്ഛനും അമ്മയും വല്യച്ചനും മൂന്ന് അനിയന്മാരും അന്ന് നേരത്തെ ഉണർന്നിരുന്നു. എല്ലാവരുടെയും മുഖത്തു ശോകഭാവം. ഞാൻ ബി.കോം നല്ല മാർക്കിൽ പാസായത് മുതൽ വീട്ടിൽ എല്ലാവരും സന്തോഷത്തിൽ ആണ്. ഉപരിപഠനത്തിനായുള്ള എന്റെ യാത്ര അവരെ കൂടുതൽ സന്തോഷവാൻ ആക്കുന്നു. എന്നിട്ടും അന്ന് എല്ലാരുടെയും മനസ്സിൽ കാർമേഘം ഉരുണ്ടുകൂടുന്നത് അവരുടെ കണ്ണിൽ നിന്നും മനസ്സിലാക്കുവാൻ എനിക്ക് സാധിച്ചു. ചെന്നൈ എന്റെ സ്വപ്നനഗരം ആയിരുന്നു. അവിടേക്കുള്ള യാത്രയെ ഞാൻ ഇഷ്ടപ്പെടുന്നു. പക്ഷെ ആ ഞായറാഴ്ച ഉറ്റവരെ പിരിയുന്ന വേദന മനസ്സിൽ ഉണ്ടാക്കിയ വിസ്ഫോടനങ്ങൾ ചെറുതല്ല. ആ ദിവസം വരെ ഒരിക്കൽ പോലും അവരെ വിട്ടുപിരിഞ്ഞു ഞാൻ നിന്നിട്ടില്ല. എന്റെ സ്വർഗം ആയിരുന്നു ആ കൊച്ചുവീടും വീട്ടുകാരും. 

Read also: മക്കളെ സ്കൂളിൽ വിടാൻ അയൽക്കാരി സഹായിച്ചില്ല, പരാതിയും പരിഭവവും; കാരണം കേട്ടപ്പോൾ വാദി പ്രതിയായി

അമ്മ അടുക്കളയിൽ എനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കുന്നു. എന്നെ നോക്കുമ്പോഴെല്ലാം അമ്മയുടെ മുഖത്തു സ്നേഹത്തിന്റെ ചെറുചിരി വിടരുന്നെങ്കിലും കണ്ണുകൾ ഈറനണിയുന്നത് ഞാൻ അറിയുന്നു. എങ്ങനെ ആ അമ്മയില്ലാതെ ഞാൻ ചെന്നൈയിൽ ജീവിക്കും എന്നത് ഓർക്കാനേ എനിക്ക് വയ്യ. ഇത്രയും കാലം വരെ എന്നെ തമാശയ്ക്ക് പോലും നോവിക്കാത്ത, പഠിക്കാതിരിക്കുന്ന സമയത്തു അച്ഛൻ തല്ലാൻ വരുമ്പോൾ ഇടയ്ക്ക് വന്നു തടുക്കുന്ന, അടുക്കളയിലെ ആ പുകയും ശ്വസിച്ചു, ഞങ്ങൾക്കു എല്ലാവർക്കും ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കി, കൂടെ നടന്നു തീറ്റിപ്പിച്ചു, വലിയ കുട്ടി ആയപ്പോൾ പോലും തലയിൽ എണ്ണ തേച്ചു തന്നിരുന്ന, മുടി ചീകി തന്നിരുന്ന, എന്റെ കണ്ണ് ഒന്ന് കലങ്ങിയാൽ, മനസ് വേദനിച്ചാൽ ഞാൻ പറയാതെ അത് മനസിലാക്കാൻ പറ്റുന്ന അമ്മ കൂടെയില്ലാത്ത ചെന്നൈയിൽ ജീവിക്കുന്ന കാര്യം ഓർത്തപ്പോൾ ജലപടലങ്ങൾ എന്റെ കൺപോളകളിൽ കൂടു കൂട്ടാൻ തുടങ്ങിയിരുന്നു..

ആ ദിവസവും അച്ഛൻ അമ്മയെ അടുക്കളയിൽ സഹായിക്കുകയാണ്. അച്ഛൻ അമ്മയെ സ്നേഹിക്കുന്ന പോലെ ഈ ലോകത്തു ആർക്കും ആരെയും സ്നേഹിക്കാൻ പറ്റില്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പഠിക്കാത്തപ്പോൾ മാത്രം ആണ് അച്ഛൻ എന്നെ തല്ലിയിട്ടുള്ളത്. മക്കളുടെ പഠനത്തിന് ആയിരുന്നു അച്ഛൻ കൂടുതൽ പ്രാധാന്യം നൽകിയത്. എന്നും ഞങ്ങൾ നാലുപേരെയും ഉറക്കി അരമണിക്കൂർ  കഴിയുമ്പോൾ വന്നു നാലുപേരുടേയും നെറ്റിത്തടത്തിൽ കൈ കൊണ്ട് തഴുകി കൊണ്ട് തരുന്ന ആ ചുംബനം ഇല്ലാതെ ഇനി മുതൽ എങ്ങനെ ഞാൻ ഉറങ്ങും എന്ന് ആലോചിച്ചപ്പോൾ, ജീവിതത്തിൽ ഒറ്റപ്പെടാൻ പോകുന്നു എന്ന തോന്നൽ എന്നെ തളർത്തി.. അനിയന്മാരുടെ കൂടെ മുറ്റത്തു ഫുട്ബോൾ കളിച്ചും, പേരമരക്കൊമ്പിൽ കേറി പേരയ്ക്ക പറിച്ചും, അടുത്തുള്ള തോട്ടിൽ നിന്നും മീൻ പിടിച്ചും, പോക്കരാക്കയുടെ പറമ്പിൽ നിന്നും മാങ്ങ പെറുക്കിയും, തല്ലു കൂടിയും, ജീവിതം ആഘോഷം ആക്കിയതെല്ലാം നാളെ മുതൽ നടക്കില്ല എന്ന ചിന്ത കാർമേഘ പടലങ്ങൾ പോലെ മനസ്സിനെ മൂടാൻ തുടങ്ങി. ആ കൊച്ചു മുറിയിൽ നാലു പേരും ഒന്നിച്ചുറങ്ങുന്നത് ഇനി എന്നും ഉണ്ടാകില്ല എന്ന ബോധ്യം എന്റെ കൈകാലുകളെ തളർത്താൻ തുടങ്ങി.

Read also: സഹപാഠിയിൽ നിന്ന് നിരന്തരം കളിയാക്കൽ, പക പ്രതികാരത്തിനു വഴിമാറി; ട്രെയിനിലെ അപരിചിതന്റെ ജീവിതകഥ

വല്യച്ഛൻ, എന്നും വൈകുന്നേരം കൈനിറയെ മധുരവുമായി വന്നു ഞങ്ങളുടെ മനസ്സിൽ മധുരത്തിന്റെ പൂക്കാലം വിരിയിച്ച, എല്ലാ ഞായറാഴ്ചകളിലും ഞങ്ങളെ നല്ല ഹോട്ടലിൽ കൊണ്ടുപോയി ഭക്ഷണം വാങ്ങി തരുന്ന, കോളജിൽ പോയിരുന്നു ദിവസങ്ങളിൽ എല്ലാം എനിക്ക് പണം തന്നിരുന്ന, മലയാളം കവിതകൾ പാടി തരുന്ന വല്യച്ഛനെ വിട്ടു പോകുന്നു എന്നത് എന്റെ മനസിനേറ്റ മുറിവിന്റെ നൊമ്പരം കൂട്ടിക്കൊണ്ടിരുന്നു. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആണ് അന്നത്തെ ചെന്നൈ യാത്ര, യാത്രയാക്കാൻ റോഡ് വരെ 'അമ്മ' വന്നു. 'അമ്മ' കരയുകയായിരുന്നു. കണ്ണിൽ നിന്നും നിർത്താതെ ഒഴുകുന്ന നീർതുള്ളികൾക്കൊപ്പം അമ്മയുടെ ഉപദേശവും ഇന്നും കാതിൽ മുഴങ്ങുന്നു.. 'ഭക്ഷണം ശരിക്കും കഴിക്കണം, നന്നായി പഠിക്കണം, മോശം ആളുകളുമായി കൂട്ടുകൂടരുത്, തലയിൽ മുടങ്ങാതെ എണ്ണ തേക്കണം, ഉറക്കമൊഴിക്കരുത്' പിന്നെയും പലതും.. എല്ലാം കേട്ട് 'അമ്മ' കെട്ടിപ്പിടിച്ചു തുരുതുരാ ഉമ്മവച്ചപ്പോൾ ഒരു കൊച്ചു കുട്ടിയെപ്പോലെ, ഇന്ന് എന്റെ ഒരു വയസുകാരൻ ചെറിയ മകൻ കരഞ്ഞ പോലെ ഞാൻ ഉറക്കെ കരഞ്ഞു. അത് ഇപ്പോളും അങ്ങനെ ആണ്, അമ്മയുടെ സ്പർശനമേറ്റാൽ ഞാൻ ഒരു കൊച്ചുകുട്ടി ആകും.

Read also: വിവാഹവാർഷികം മറന്ന് ഭർത്താവ്, നിങ്ങളെനിക്ക് എന്ത് തന്നിട്ടുണ്ടെന്ന് ചോദിച്ച് ഭാര്യ; നെടുനീളൻ മറുപടി

എല്ലാവരോടും യാത്ര പറഞ്ഞു തീവണ്ടിയിൽ കയറും മുൻപ് അച്ഛൻ കെട്ടിപ്പിടിച്ചു നെറ്റിത്തടത്തിൽ തന്ന ആ ചുംബനത്തിനു ഒരു നനവ് അനുഭവപെട്ടു. അച്ഛനും കരഞ്ഞോ? ഞാൻ കണ്ടില്ല, പക്ഷേ കണ്ണുനീർ തുള്ളിയുടെ നനവ് അനുഗ്രഹത്തിന്റെ നിറച്ചാർത്തു പോലെ എന്നിൽ പതിച്ചു എന്ന് പിന്നീടുള്ള എന്റെ ജീവിത വിജയങ്ങളിൽ നിന്നും എനിക്ക് മനസിലാക്കാൻ പറ്റി. ഏകനായി, നീറുന്ന മനസ്സുമായി, വിരഹത്തിന്റെ നൊമ്പരങ്ങൾ പേറി ആ തീവണ്ടിയിൽ ഇരിക്കുമ്പോൾ ഞാൻ അറിയാതെ എന്റെ മനസ്സിൽ കൂടുകൂട്ടിയ കാർമേഘം, ഓർമകളുടെ വികാര തള്ളിച്ചയുടെ ഇടിമിന്നലിനാൽ, മഴനീർ തുള്ളികൾ പോലെ നയനങ്ങളിലൂടെ ഒലിച്ചിറങ്ങുമ്പോൾ അതിന് ഇന്ന് എന്റെ മക്കളുടെ കണ്ണിൽ നിന്നും വന്ന നീർതുള്ളികളുടെ അതെ ചൂടും എരിവും കയ്പ്പും ആയിരുന്നു... സ്നേഹിക്കുക, അകലെയെങ്കിലും അരികിലെങ്കിലും, വിരഹത്തിന്റെ നൊമ്പരത്തെ മായ്ക്കാൻ സ്നേഹത്തിന്റെ മഴവില്ലിനെ കൂട്ടുപിടിക്കുക...

Content Summary: Malayalam Memoir Written by Sunil Kumar Koolikkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com