ADVERTISEMENT

"എന്നാലും എന്നോട് അവൾ ഇങ്ങനെ ചെയ്തല്ലോ?" "എങ്ങനെ ചെയ്തു? എന്താ സംഭവം?" "കഴിഞ്ഞ തിങ്കളാഴ്ച രാവിലെ, മക്കൾ ഇറങ്ങാൻ വൈകിയപ്പോ, അവരുടെ അച്ഛൻ ദേഷ്യം വന്ന്, വണ്ടിയെടുത്തു പോയി. കുഞ്ഞുങ്ങൾക്ക് സ്കൂളിൽ പോകാൻ വൈകില്ലേ, അതുകൊണ്ട് ഞാൻ അവളെ വിളിച്ചു ചോദിച്ചു, കുട്ടികളെ കൂടി കാറിൽ സ്കൂളിൽ ആക്കിയേക്കുമോന്ന്‌.." "എന്നിട്ട്?" "എന്നിട്ടെന്താ? അവൾ എന്റെ ചോദ്യം കേട്ട ഉടനെ പറഞ്ഞു, ഞാനിന്ന് ഓഫിസിൽ പോകുന്നില്ല." "അന്ന് പിന്നെ കുട്ടികൾ സ്കൂളിൽ പോയില്ലേ?" "പോകാതെ പിന്നെ, ഞാൻ സ്കൂട്ടറിൽ കൊണ്ടാക്കി... അതല്ല സംഭവം.. ഞാൻ മടങ്ങി വരുമ്പോൾ അവൾ കാറിൽ പോകുന്നതും കണ്ടു. അവളുടെ കള്ളത്തരം ഞാൻ കണ്ടു.." "എന്നാലും അവൾ എന്നോട് ഇങ്ങനെ ചെയ്തല്ലോ..." കക്ഷി പരിഭവം തുടർന്നു. ഒരു അയൽക്കാരി, അമ്പലത്തിൽ നിന്നും  ഒരുമിച്ച് മടങ്ങുമ്പോൾ പറഞ്ഞതാണ്.

കുറ്റം ആരോപിക്കപ്പെട്ടയാൾ എന്റെ നല്ലൊരു സുഹൃത്ത് കൂടിയാണ്.. ഇക്കഴിഞ്ഞ ദിവസം അവരുടെ ഒരു ബന്ധുവിനെ സന്ദർശിച്ചു മടങ്ങുന്നതിനിടയിൽ അവൾ എന്റെ വീട്ടിലും കയറി. വിശേഷങ്ങൾ പറയുന്നതിനിടെ, ഈ സംഭവം അവളും സൂചിപ്പിച്ചു. "ഡേയ്, ചിത്ര എന്നോട് ഒരു അകൽച്ച പോലെ.. ഒരു ദിവസം കുട്ടികളെ കൂടി കൊണ്ടു പോകാമോ എന്ന് ചോദിച്ചു. ഞാൻ അന്ന് ലീവ് ആണ് എന്ന് കള്ളം പറഞ്ഞു.. യഥാർഥത്തിൽ ഞാനന്ന് ലീവ് അല്ലായിരുന്നു." "പിന്നെന്താ അങ്ങനെ പറഞ്ഞത്?" "എനിക്ക് അപ്പോൾ അങ്ങനെ പറയാനാ തോന്നിയത്. എന്താ പറഞ്ഞുകൂടേ?" ഞാൻ ആലോചിച്ചു നോക്കി.. അതു ശരിയാണല്ലോ.. "അല്ല, എന്നാലും രാവിലെ കുട്ടികൾക്ക് പോകാൻ വേറെ വഴിയില്ലാത്തപ്പോൾ, നിനക്ക് ഒന്ന് ഹെൽപ് ചെയ്യാമായിരുന്നു." "മഞ്ജു, ഞാൻ പറയുന്നത് കേട്ടു കഴിഞ്ഞു നീ അഭിപ്രായം പറയ്‌."

Read also:'വീൽചെയറിൽ ഇരുന്നയാൾ എന്റെ തലയിൽ തലോടി, കഴിക്കാനൊരു ബൺ വച്ചുനീട്ടി, ഇതൊരു സൗഹൃദത്തിനുള്ള ക്ഷണമാണ്

"അവിടെ പത്തിലും എട്ടിലും പഠിക്കുന്ന രണ്ട് ആൺകുട്ടികളാണെന്നു അറിയാമല്ലോ. അവന്മാർ രാവിലെ അഞ്ചേമുക്കാലിനു എഴുന്നേൽക്കും. ആ നേരം മുതൽ ഈ പിള്ളേരുടെ വായും ബഹളവും കളികളുടെ ഒച്ചയും കേൾക്കാം. ഏഴു മണി മുതൽ അവരോട് റെഡി ആകാൻ അച്ഛനും അമ്മയും മാറി മാറി പറയും. എട്ടു മണി കഴിയുമ്പോൾ അവരുടെ അച്ഛൻ, കാർ വെളിയിൽ ഇറക്കിയ ശേഷം, ഇറങ്ങി വരിനെടാ എന്ന് അലറാൻ തുടങ്ങും. എട്ടര ആകുമ്പോൾ അവന്മാർ ഇറങ്ങി ചെല്ലും." "അതെന്താ ആ പിള്ളേർ ഒരു ചിട്ടയില്ലാതെ ഇങ്ങനെ?" "നീ ബാക്കി കൂടി കേൾക്ക്.. കോവിഡ് കാലത്തിനു മുൻപ്, സ്കൂൾ ബസിൽ ആയിരുന്നു പിള്ളേർ പോകുന്നത്.  അന്നും ഇതു പോലെ ആയിരുന്നു. മിക്കവാറും ദിവസങ്ങളിൽ സ്കൂൾ ബസ് കിട്ടില്ല. അന്നൊക്കെ കൊച്ചു കുട്ടികൾ അല്ലേ എന്ന് കരുതി ഞാൻ കൊണ്ടു പോകുമായിരുന്നു. പക്ഷേ ഞാൻ കൊണ്ടു പോകാൻ തുടങ്ങിയതിൽ പിന്നെ ആഴ്ചയിൽ രണ്ട് മൂന്ന് ദിവസം എന്റെ കൂടെയേ വരൂ.. കൊച്ചുങ്ങൾ അല്ലേ പോട്ടെന്നു വെച്ചു." "എന്നിട്ട്?"

"ഇപ്പൊ അവരുടെ അച്ഛൻ, അവരുടെ സ്കൂളിന്റെ വഴിയേ ആണ് ഓഫിസിൽ പോകുന്നത്. അതുകൊണ്ട് സ്കൂൾ ബസ് വിട്ട്, പകരം അച്ഛന്റെ ഒപ്പം ആയി പിള്ളേരുടെ യാത്ര. പക്ഷേ എന്നിട്ടും നേരത്തും കാലത്തും ഇറങ്ങത്തില്ല." "അന്ന് പിള്ളേർ ലേറ്റ് ആയപ്പോ അയാൾ കാർ ഇരപ്പിച്ചു പോയി. അന്നേരത്താണ് എന്നെ വിളിച്ചു ചോദിക്കുന്നത്.. അവന്മാരെ സ്കൂളിൽ ആക്കാമോ? എനിക്ക് വല്ലാത്ത മടുപ്പ് തോന്നി, ഞാൻ ലീവ് ആണെന്ന് പറഞ്ഞു. നീയൊന്നു ആലോചിച്ചു നോക്കിയേ, ഇത്രയും പ്രായം വരെ കുട്ടികളെ ഒരു ചിട്ടയും ഇല്ലാതെ വളർത്തി. എന്നിട്ട് അച്ഛൻ പിള്ളേരെ കയറ്റാതെ വണ്ടി ഓടിച്ചു പോകും. പല ദിവസങ്ങളിലും ഞാൻ കൊണ്ടു പോയി. അന്ന് അയാൾ പോയ ശേഷം ഞാൻ പോകുന്ന സമയം വരെ പത്തു മിനിട്ടിൽ കൂടുതൽ ഗ്യാപ് ഉണ്ടായിരുന്നു. ജംഗ്ഷനിൽ നിന്നും ആ സമയത്തു ബസ് ഉണ്ട്.  ഒരു രണ്ടു മിനിറ്റ് നടക്കേണ്ട ദൂരമേയുള്ളൂ.. ഇത്രയും വലിയ കുട്ടികൾക്ക് ബസിൽ കയറി പൊയ്ക്കൂടേ? എന്റെ മോൻ ആറാം ക്ലാസ്സ്‌ മുതൽ ഒറ്റയ്ക്ക് പ്രൈവറ്റ് ബസിൽ കയറി യാത്ര ചെയ്യുന്നു.." "ശരിയാണല്ലോ നീ പറയുന്നത്.."

Read also: ഇഷ്ടപ്പെട്ട പെണ്ണിനെ സ്വന്തമാക്കാൻ കുടിലതന്ത്രം, കൂട്ടുകാരനെ കള്ളനാക്കി; തിരുത്താനാവാത്ത പിഴവുകൾ

"നിനക്കറിയാമല്ലോ മഞ്ജു, എന്റെ രാവിലത്തെ ജോലി തിരക്കുകൾ. ആറേമുക്കാലിന് രണ്ട് മക്കൾക്കും ഭർത്താവിനും ബ്രേക്ക്‌ ഫാസ്റ്റും ലഞ്ചും പൊതിഞ്ഞു കൊടുത്തു, അവർ പൊയ്‌ക്കഴിഞ്ഞ്, വീട് തൂത്ത് വാരി വൃത്തിയാക്കി, കഴുകിയ തുണികൾ വിരിച്ച്, മുഷിഞ്ഞവ അലക്കാൻ ഇട്ട്, പട്ടിക്കു ആഹാരവും കൊടുത്ത്, അതിനു ശേഷമാണ് ഞാൻ കുളിച്ചു റെഡിയായി ഓഫിസിൽ പോകുന്നത്. എന്റെ വീട് മുതൽ ഓഫിസ് വരെയുള്ള യാത്രയുടെ അര മണിക്കൂർ സമയം ഞാനൊന്നു റിലാക്സ്ഡ് ആകുന്ന നേരമാണ്. നല്ല കുറച്ചു പാട്ടുകൾ കേട്ട്, എന്റെ മൂഡ് അനുസരിച്ചു ചിലപ്പോൾ ഞാൻ തന്നെ പാട്ടു പാടി, റോങ്ങ്‌ സൈഡ് കയറുന്ന ഓട്ടോക്കാരനെ അയാൾ കേൾക്കാതെ തെറി വിളിച്ച്, അതിലെ തമാശ ആസ്വദിച്ച്, രാവിലെയുള്ള കഠിനമായ ജോലികളുടെ മുഴുവൻ ക്ഷീണവും ഞാൻ കുടഞ്ഞു കളയുന്നത് ഒറ്റയ്ക്കുള്ള എന്റെ യാത്രാവേളയിലാണ്.. അതിനിടയിലേക്ക് നുഴഞ്ഞു കയറുന്നത് ഇനി എനിക്ക് അംഗീകരിക്കാൻ വയ്യാ.."

Read also: സഹപാഠിയിൽ നിന്ന് നിരന്തരം കളിയാക്കൽ, പക പ്രതികാരത്തിനു വഴിമാറി; ട്രെയിനിലെ അപരിചിതന്റെ ജീവിതകഥ

കേട്ട കാര്യങ്ങളുടെ ന്യായത്തിൽ സംശയം ഇല്ലാത്തത് കൊണ്ട് മിണ്ടാതിരിക്കാനെ കഴിഞ്ഞുള്ളൂ. അവൾ പോയിക്കഴിഞ്ഞും ഞാൻ ആലോചിച്ചു കൊണ്ടേയിരുന്നു. നമ്മുടെ ഒരു ആവശ്യത്തോട് ആരെങ്കിലും നോ പറഞ്ഞാൽ പലർക്കും അത് അംഗീകരിക്കാൻ കഴിയില്ല. അതുവരെ അവർ ചെയ്ത എല്ലാ സഹായവും മറക്കും. ഒരു സ്ത്രീ ആണെങ്കിൽ പ്രത്യേകിച്ചും! അവൾ പണ്ടേ അങ്ങനെത്തവൾ ആണ്... അഹങ്കാരിയാണ്. തലക്കനം പിടിച്ചവൾ... എന്ത് കണ്ടിട്ടാണോ ഇത്രയും ജാഡ.. പിന്നെയും എന്തെല്ലാം വിധിയെഴുത്തുകൾ! ഒരുവനെ വിധിച്ചു, അലക്കി വെളുപ്പിച്ചു ഒട്ടിക്കാൻ കാണിക്കുന്ന മിടുക്കിന്റെ പകുതി വേണ്ട, അവനവന്റെ ഉത്തരവാദിത്തങ്ങൾ വൃത്തിയായി സ്വയം ചെയ്തു തീർക്കാൻ. ഇഷ്ടമല്ലാത്ത ഒരു കാര്യത്തോട്, അല്ലെങ്കിൽ അസൗകര്യമുണ്ടാക്കുന്ന ഒന്നിനോട്, എനിക്കതു ബുദ്ധിമുട്ടാണ്/ പറ്റില്ല എന്ന് പറയാനുള്ള സ്വാതന്ത്ര്യം ഏതൊരുവനും ഉണ്ടെന്ന സത്യം മറക്കരുത്. ഓരോ മനുഷ്യനും സാഹചര്യങ്ങൾ അനുസരിച്ചു വ്യത്യസ്തരായി പ്രതികരിച്ചേക്കാം. അയാളുടെ സാഹചര്യം എന്താണെന്നു അറിയില്ല എങ്കിൽ തേജോവധം ചെയ്യാതെ വിട്ടുകളയാനുള്ള മാന്യത കാണിക്കണം. ദയ കാണിക്കണം.. മറ്റൊരുവനെ വിധിക്കാനുള്ള അവകാശം ആരും ആർക്കും പതിച്ചു നൽകിയിട്ടില്ല എന്ന് എല്ലാം തികഞ്ഞ വിധികർത്താക്കൾ ഓർക്കുന്നത് നന്ന്..

Content Summary: Malayalam Short Story ' Vidhikarthakkal ' Written by Sheeba Prasad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com