ADVERTISEMENT

"തൂ മേരി അദൂരി പ്യാസ് പ്യാസ്" കോളർ ടോണ്‍ ഒരാവർത്തി പാടി, ഇനി മേരിയേക്കൊണ്ട് അദൂരിച്ചാല്‍ ശരിയാവില്ല എന്നു തോന്നിയതു കൊണ്ടാവും വീണ്ടും തുടങ്ങുന്നതിനു മുമ്പ് ആരോ ഫോണെടുത്തു... 'ഹലോ മൂന്നാർ കോട്ടേജ്ന്റെ ആളല്ലേ?' 'അതേ ആരാണ്?' 'ഞാൻ കോട്ടേജ് ബുക്ക് ചെയ്തിരുന്നു, ഇപ്പോൾ പള്ളിവാസൽ എത്തിയിട്ടുണ്ട്, എവിടെയാ കോട്ടേജ്?' 'ഓ അതോ, ആ ജംഗ്ഷന് തൊട്ടു മുന്നിലായി മുകളിലേക്കൊരു വഴിയുണ്ട് കയറി വന്നോളു, ബോർഡ്‌ കാണാം' ഫോണ്‍ കട്ട് ചെയ്തു കാർ പിന്നിലേക്കെടുത്തു ഒരൽപം ചെന്നപ്പോൾ വഴി കണ്ടു അങ്ങോട്ടേക്കു വണ്ടി തിരിച്ചു. കയറി ഒരൽപം ചെന്നപ്പോൾ ആണു പണികിട്ടി എന്ന് മനസ്സിലായത്‌. കുത്തനെ ഉള്ള കയറ്റം.. വണ്ടി കയറുന്നില്ല.. പുള്ളിക്കും ക്ഷീണം ആയിക്കാണും പത്തിരുന്നൂറ്റമ്പതു കിലോമീറ്ററോളം ഓടിയതല്ലേ ... ഭാര്യയോടും കുട്ടുകാരനോടും ഇറങ്ങി നടന്നോളൂ ഞാൻ വണ്ടിയും കൊണ്ട് പുറകെ വരാം എന്ന് പറഞ്ഞു. നിങ്ങക്കാരാ മനുഷ്യാ ലൈസൻസ് തന്നത് എന്നും പറഞ്ഞു ഭാര്യ മോളെയും എടുത്തുകൊണ്ട് കയറ്റം കയറാൻ തുടങ്ങി. എന്തുവാടെ എന്ന് മോഹൻലാൽ സ്റ്റൈലിൽ ആംഗ്യം കാട്ടി കൂട്ടുകാരനും ഇറങ്ങി അവരോടൊപ്പം നടന്നു. ഞാനാകട്ടെ വണ്ടി ഒരൽപം പുറകിലേക്കെടുത്ത്, ഫസ്റ്റ് ഗിയറിലേക്കിട്ട് പുതുതായി മണ്ണിട്ടുയർത്തിയ ആ റോഡിലേക്ക് വണ്ടി കയറി കുറച്ചു ചെന്നപ്പോഴേക്കും വണ്ടി നിന്നു. ഒരു രക്ഷേമില്ല കയറാൻ പറ്റുന്നില്ല. വീണ്ടും വണ്ടി പുറകിലേക്കെടുത്ത് കയറാൻ ശ്രമിച്ചപ്പോൾ ഫസ്റ്റ് ഗിയർ വീഴുന്നില്ല. വണ്ടി അവിടെ നിർത്തി പുറത്തിറങ്ങി 'ഗിയർ എവിടേ ഗിയർ എവിടേ എന്ന് ചോദിച്ചുകൊണ്ട് ഞാൻ മുകളിലേക്കോടി..

എന്റെ പരാക്രമം കണ്ട് അവിടുത്തെ ഒരു ജോലിക്കാരൻ താഴേക്കു വന്നു കീ വാങ്ങി ഒരു പുഷ്പം പോലെ വണ്ടി കോട്ടേജിന്റെ അടുക്കൽ എത്തിച്ചു. പതിയെ ഞാൻ അവിടെച്ചെന്നപ്പോൾ എല്ലാരും നീയാരാണെന്ന ഭാവത്തിൽ നോക്കുന്നു. പിന്നല്ലേ മനസ്സിലായത്‌ വണ്ടി കയറിപ്പോയപ്പോൾ തെറിച്ച പൊടിമൂലം ഞാൻ ഒരു ചുവന്ന രൂപമായി മാറിയിരിക്കുന്നു. ചലിക്കുന്ന ഒരു മണ്‍ ശിൽപം. എന്തായാലും ബാഗ്‌ ഒക്കെ എടുത്തിട്ട് കോട്ടേജെവിടെ എന്ന് ചോദിച്ചപ്പോൾ കൊടൈക്കനാലിലെ സൂയിസൈഡ് മുനമ്പ്‌ പോലെയുള്ള റോഡിന്റെ ഒരു വശത്തു ചെന്ന് നിന്നിട്ട് താഴേക്ക്‌ ചൂണ്ടിക്കാണിച്ചു. അഗാധ ഗര്‍ത്തത്തില്‍ ഒരു കോട്ടേജ്. ഞങ്ങള്‍ ചാകാന്‍ വന്നവരല്ല സോദരാ എന്ന രീതിയില്‍ ഞാന്‍ അവന്റെ മുഖത്തേക്കൊന്നു നോക്കി. ഇല്ല നിങ്ങളെ വിടില്ല താമസിപ്പിച്ചേ വിടൂ എന്ന രീതിയില്‍ അവന്‍ ചിരിച്ചു. പ്രതീക്ഷയോടെ ഭാര്യയുടെ മുഖത്തേക്കു നോക്കി എന്തു തന്നെ ആയാലും ഇന്നു നിങ്ങളുടെ അവസാനം എന്നു എഴുതി വെച്ചിരിക്കുന്ന പോലെ ഒരു തോന്നല്‍. ഒന്നാമതേ നടത്തിച്ചതിന്റെ ദേഷ്യത്തിലിരുന്ന ഭാര്യയുടെ കൈയ്യിലിരുന്ന കുഞ്ഞിനേയും, ബാഗും ഞാൻ വേഗം വാങ്ങിച്ചു പിടിച്ചു സമാധാന ഉടമ്പടി ആ നിമിഷം ഒപ്പ് വെച്ചു. എന്റെ കൈയ്യിലിരുന്ന ലഗ്ഗേജെടുത്തു ഞാന്‍ മുഖം നോക്കാതെ കൂട്ടുകാരന്റെ കൈയ്യിലേക്കു വെച്ചു കൊടുത്തു. തിരിഞ്ഞു നോക്കാതെ പടിയിറങ്ങിയ എന്നെ അവന്‍ മോനേ മോനേ എന്നു വിളിക്കുന്നുണ്ടായിരുന്നു കുത്തനെയുള്ള പത്തറുപതു പടികൾ ആ ഭാരമെല്ലാം വഹിച്ചു കൊണ്ട് ഞാൻ യാത്ര ചെയ്തു കോട്ടേജിലെത്തി കുളി, ഭക്ഷണം എന്നിവ കഴിഞ്ഞു ഉറക്കത്തിലേക്കു പ്രവേശിച്ചു.

Read also: മരണത്തോട് മല്ലിടുന്ന സൂപ്പർസ്റ്റാറിനെ കണ്ട് ഡോക്ടർ ഞെട്ടി; പ്രഗത്ഭ ന്യൂറോ സർജന്റെ കൈവിറച്ച നിമിഷം

പിറ്റേദിവസം പ്രഭാത ഭക്ഷണ ശേഷം നേരേ രാജമലയിലേക്ക്, അതിനു ശേഷം തിരിച്ചു മൂന്നാർ ജംഗ്ഷന് അടുത്തുള്ള ഒരു ഹോട്ടലിൽ നിന്ന് ഉച്ച ഭക്ഷണം. ഞാനും ഭാര്യയും ഫിഷ്‌ ബിരിയാണി മതിയെന്ന് തീരുമാനിച്ചപ്പോൾ ലവന് ചിക്കൻ ബിരിയാണി മതി. ആയിക്കോട്ടെ എന്ന് ഞങ്ങളും. ചിക്കനോടുള്ള അവന്റെ പടവെട്ടല്‍ കണ്ടപ്പോള്‍ സ്കൂളില്‍ ഞാന്‍ ഒന്നാം പാനിപ്പത്ത് യുദ്ധത്തെപ്പറ്റി പഠിച്ചതോര്‍ത്തു. എല്ലാം കഴിഞ്ഞ് കോഴി കൂവുന്ന പോലത്തെ ഒരു ഏമ്പക്കവും ആ വായില്‍ നിന്നു പുറപ്പെട്ടു ആ ഹോട്ടലിനു ചുറ്റും വലം വെച്ചു. മുകളിലത്തെ നിലയില്‍ കിടന്നുറങ്ങിയവര്‍ നേരം വെളുത്തു എന്നു കരുതി എണീറ്റ് ബാത്ത്റൂമിലേക്കോടി ബ്രഷും പേസ്റ്റും കൈയ്യിലെടുത്തു. ചില വിദേശികള്‍ ആകട്ടേ "ചിക്കന്‍.. നാടന്‍ ചിക്കന്‍" എന്നലറിക്കൊണ്ട് പുട്ടുകുറ്റിപോലത്തേ ക്യാമറയുമായി ഓടിയെത്തി. സംഗതി സീന്‍ മാറുന്നതിനു മുന്‍പ് ഞങ്ങള്‍ ബില്ലു കൊടുത്ത് പുറത്തിറങ്ങി. ഭക്ഷണശേഷം മാട്ടുപ്പെട്ടിയും പരിസര പ്രദേശങ്ങളും കറങ്ങി, അവിടെനിന്നു ഓരോ മസാലച്ചായയും കുടിച്ചു ഏതാണ്ട് ഏഴു മണിയോടു കൂടി മൂന്നാറിൽ എത്തി. കൂട്ടുകാരന്റെ കൈയ്യില്‍ ബാങ്ക് കാർഡും കൊടുത്തു പൈസ എടുക്കാൻ വിട്ടശേഷം ഞാനും കുടുംബവും തൊട്ടടുത്ത് കണ്ട തട്ടുകട ലക്ഷ്യമാക്കി നീങ്ങി. രാത്രിയിലേക്കുള്ള ഭക്ഷണമായി ചൈനീസ് ന്യൂഡിൽസും ചിക്കൻ ഫ്രൈയും വാങ്ങി വണ്ടിയുടെ അടുത്തേക്കു ചെന്നു. കൂട്ടുകാരൻ ഒരു പൊതിക്കെട്ടുമായി ഓടി വന്നു വണ്ടിയിലേക്കു വെച്ചിട്ടു വീണ്ടും തിരിച്ചോടി. പൈസ എടുത്തോടാ എന്ന് ഞാൻ ചോദിച്ചതിനു മറുപടി ആയി "ഇല്ലെടാ ക്യൂ മാറിപ്പോയി. ആദ്യം നിന്നത് ബെവ്കോയിലേക്കുള്ള ക്യൂ ആരുന്നു. പിന്നെ ഒരു പൈന്റും വാങ്ങി പോന്നു" എനിക്കൊന്നും മനസ്സിലായില്ല, പിന്നെ അവൻ വന്നു കാര്യം പറഞ്ഞപ്പോൾ സംഗതി പിടികിട്ടി. എ ടി എമ്മും ബെവ്കോയും അടുത്തടുത്താണ്. രണ്ടു ക്യൂ ഉണ്ടായിരുന്നു. അവൻ നിന്നപ്പോൾ ക്യൂ മാറിപ്പോയി. 

Read also: 'എല്ലാവരെയും വിട്ടുപോകുന്നതിനു മുന്‍പ് അമ്മ എന്നെ കെട്ടിപ്പിടിച്ച് തുരുതുരാ ഉമ്മ തന്നപ്പോൾ ഞാന്‍ ഉറക്കെ കരഞ്ഞുപോയി'

അല്ലറ ചില്ലറ പർച്ചേസിങ്ങ് കഴിഞ്ഞു കോട്ടേജിലേക്കു തിരിച്ചു. ഒരൽപം കഴിഞ്ഞു ഗിയർ മാറാൻ നോക്കുമ്പോൾ അനങ്ങുന്നില്ല, നോക്കിയപ്പോൾ ഗഡി അവന്റെ കന്നിമൂല കൊണ്ടു വന്നു ഗിയറിൽ പ്രതിഷ്ഠിച്ചേക്കുന്നു. ആളാകട്ടെ മുഖം എല്ലാം വലിഞ്ഞു മുറുകി വില്ലുപോലെ വളഞ്ഞിരിക്കുന്നു. എതാണ്ട് ഹരിമുരളീരവം പാടിയവനു മധുമൊഴി രാധേ വന്നപ്പോള്‍ താടി കോച്ചിപ്പിടിച്ച മാതിരി. എടുത്തു മാറ്റടാ നിന്റെ സ്ഥാവര ജംഗമ വസ്തുക്കൾ എന്ന് ഞാൻ അലറിയപ്പോൾ അവൻ ശാന്തനായി എന്നോടൊരു ചോദ്യം "നീ വി ഡി രാജപ്പന്റെ ചികയുന്ന സുന്ദരി കേട്ടിട്ടുണ്ടോ, എന്റെ വയറ്റിലിപ്പോൾ ആ കഥ നടക്കുവാ പെട്ടെന്ന് വണ്ടി വിടെടാ, കുഴിയിലോന്നും ചാടിക്കല്ലെ പണിപാളും." അവന്റെ വിഷമ സ്ഥിതിയേക്കാട്ടിൽ വണ്ടി നാറുമല്ലോ എന്ന് കരുതി ഞാൻ ചവിട്ടി വിട്ടു. എന്തായാലും ഈ പ്രാവശ്യം വണ്ടി എന്നെ ചതിച്ചില്ലാ. പുല്ലുപോലെ അവൻ ആ കയറ്റം കയറി കോട്ടേജിന്റെ മുന്നിലെത്തിയതും, ലവൻ കീയും വാങ്ങി ഇറങ്ങി ഓടി ഞങ്ങള്‍ ഇറങ്ങി ചെന്നപ്പോഴേക്കും അകത്തു ചീറ്റലും പൊട്ടിത്തെറിയും നടക്കുന്നതായി പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിവന്‍ ഉച്ചയ്ക്ക് ചിക്കന്‍ പൊട്ടിത്തെറിച്ചതൊന്നുമല്ലല്ലൊ കഴിച്ചത് എന്നാലോചിച്ചു ഒരു നിമിഷം മുറ്റത്തു നിന്നുപോയി. ഈ ശബ്ദം ഒക്കെ കേട്ട് തൊട്ടു താഴെയുള്ള കോട്ടേജിലെ സായിപ്പും മദാമ്മയും എര്‍ത്ത് ക്വേക്ക്, എര്‍ത്ത് ക്വേക്ക് എന്നു അലറി വിളിച്ച് കൊണ്ട് മുറ്റത്തേക്കിറങ്ങി കെട്ടിപ്പിടിച്ചുകൊണ്ട് "ക്രോസിന്മേല്‍... ക്രോസിന്മേല്‍..." എന്ന ഭക്തിഗാനം പാടാന്‍ തുടങ്ങി. ലോകം ചുറ്റാന്‍ ഇറങ്ങിയവര്‍ അൽപം തുണിമാത്രം ചുറ്റി ഈ ലോകത്തില്‍ നിന്നു. ഇതു കണ്ടു നിന്നുപോയ എന്നെ ഭാര്യ ജെ സി ബിക്കെടുത്തു വീട്ടിലിട്ടു.

Read also: പുതിയ താമസസ്ഥലത്ത് ഒരാൾ കൂടിയുണ്ട്, നസ്രിയ; 'ഒരു പെൺകുട്ടിയോടൊപ്പം താമസിക്കുന്നതിൽ ബുദ്ധിമുട്ടില്ല,എങ്കിലും..

അകത്തേക്കു കയറിയപ്പോള്‍ തളര്‍ന്നവശനായി അവന്‍ പുറത്തേക്കു വന്നു. ചോദ്യ ഭാവത്തില്‍ നോക്കിയ എന്നോടു "അങ്കമായിരുന്നെടാ പൊരിഞ്ഞ അങ്കം, അവസാനം ചിക്കന്‍ തോറ്റു..." എന്നും മൊഴിഞ്ഞുകൊണ്ട് കട്ടിലിലേക്കു വീണു. കുറെ സമയം വിശ്രമത്തിനു ശേഷം വീണ്ടും ഒരങ്കത്തിനായി പൈന്റു കുപ്പിയുമായി അവന്‍ കോട്ടേജിന്റെ മുറ്റത്തേക്കിറങ്ങി. എല്ലാവരും ഫുഡും എടുത്തു മുറ്റത്തേക്കിറങ്ങി സംസാരം തുടങ്ങി. എന്തായാലും ഭക്ഷണം കഴിഞ്ഞപ്പോഴേക്കും ഒരു പൈന്റു മുഴുവന്‍ ആ വിരുതന്‍ അകത്താക്കി കഴിഞ്ഞിരുന്നു. റൂമിലെത്തി അവിടെ നിന്നു കൊണ്ട് "അച്ചായനെ നോക്കെടാ ഒരു പൈന്റൊക്കെ എനിക്കു പുല്ലാ" എന്നൊരു കിടിലന്‍ ഡയലോഗ് അടിച്ച ആളെ തൊട്ടടുത്ത നിമിഷം കാണുന്നില്ല. തറയിലേക്കു നോക്കിയപ്പോള്‍ അട്ട ചുരുണ്ട് കിടക്കുന്നതു പോലെ അവിടെക്കിടക്കുന്നു. എടുത്തു കട്ടിലിലേക്കിട്ടു പുതപ്പും ഇട്ടു കൊടുത്തിട്ടു വന്നപ്പോഴാണു ആ സത്യം ഞാന്‍ മനസ്സിലാക്കുന്നത്. കുടിക്കാന്‍ ഒരു തുള്ളി വെള്ളം ഇല്ല. എല്ലാം തീര്‍ന്നിരിക്കുന്നു. ആകെയുള്ളത് കുഞ്ഞിനു പാലുണ്ടാക്കാനായി ഫ്ലാസ്കില്‍ കരുതിയിരിക്കുന്ന ചൂടു വെള്ളം. ഒരൽപം എടുത്തു തണുപ്പിച്ചു കുടിച്ച ശേഷം ഉറങ്ങാന്‍ കിടന്നു. വെളുപ്പിനേ എന്തോ ശബ്ദം കേട്ടു ഞെട്ടിയുണര്‍ന്ന ഞാന്‍ നോക്കുമ്പോള്‍ വീടിനു ചുറ്റും ആരോ ഓടുന്നു. ഇത്ര വെളുപ്പിനേ ആരിതോടാന്‍ എന്നു കരുതി ഇറങ്ങി നോക്കിയപ്പോള്‍ മേട്ടുപ്പാളയം ഊട്ടി ആവി എൻജിന്‍ ട്രെയിന്‍ പോലെ ഹുഹൂ.... ഹുഹൂ.... എന്നു ശബ്ദം ഉണ്ടാക്കിക്കൊണ്ട് ഓടുന്ന ആളുടെ വായില്‍ നിന്നും ആവി വരുന്നുണ്ടായിരുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ ആളെ മനസ്സിലായി നമ്മുടെ ചികയുന്ന സുന്ദരന്‍. ഇവനിതെന്തു പറ്റി എന്നു കരുതി മുന്നോട്ടു ചെന്നപ്പോള്‍ ആ മനോഹരമായ കാഴ്ച ഞാന്‍ ദര്‍ശിച്ചു, മേശയില്‍ പാതി തുറന്നു വെച്ചിരിക്കുന്ന ഫ്ലാസ്കില്‍ നിന്നും ആവി ഉയരുന്നു.

Content Summary: Malayalam Short Story ' Chikayunna Sundari ' Written by Sunil Joy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com