ADVERTISEMENT

ഇന്ന് പ്രഭാതത്തിന് പുതിയൊരു നിറമായിരുന്നു. ഓരോ ദിവസവും പുതിയതാണ്. എങ്കിലും ഞാനത് തിരിച്ചറിഞ്ഞിരുന്നില്ല. ഒറ്റയ്ക്കുള്ള ജീവിതത്തിൽ ദിവസങ്ങൾക്ക് പേരില്ലല്ലോ. പുറം നാട്ടിൽ ജോലിചെയ്യുന്ന മക്കൾ. വരുന്നു എന്ന് പറഞ്ഞു പറഞ്ഞെ, എന്തായാലും ഇന്നവർ എത്തും. വർഷങ്ങളുടെ കാത്തിരിപ്പ്. ഞാൻ മാത്രമല്ല. അവരും കാത്തിരിക്കുകയാണ്. വീട്ടിലേക്ക് എത്താൻ. കുട്ടികളും, കുടുംബവും, ജോലിത്തിരക്കും. അവർക്കും സമയം കിട്ടണ്ടെ. രാവിലെ തന്നെ എത്തും എന്നറിയിച്ചിരുന്നു. രാത്രിയിൽ ഒന്നു മയങ്ങിക്കാണും. അപ്പോഴേക്കും നേരം പുലർന്നതായി തോന്നി. പിന്നെ ഉറങ്ങിയില്ല. കണ്ണു തുറന്നു കിടന്നു. ചുവരിലെ ക്ലോക്കിനറിയാം, ഞാനത് നോക്കാറില്ലെന്ന്. ദിവസങ്ങൾ ഇരുണ്ടും വെളുത്തും കടന്നു പോകുമ്പോൾ, സമയത്തിന് നിറം കൊടുക്കേണ്ടത് ജീവിതമാണ്. 

ഗേറ്റ് കടന്ന് ഒന്നല്ല, രണ്ടു വലിയ കാറാണ് ഒരുമിച്ചെത്തിയത്. വഴിയിലേക്ക് കണ്ണും നട്ടിരുന്ന എൻ്റെ അരികിലേക്ക്, മകനാണ് ആദ്യം ഓടിയെത്തിയത്. പിന്നാലെ അവന്റെ ഭാര്യയും, കുട്ടികളും. കൈക്കുഞ്ഞായിരുന്നപ്പോൾ അവരെ കണ്ടതാ. കുട്ടികൾ വളർന്നിരിക്കുന്നു. മകനും മരുമകളും എന്നെ ഇറുകെപ്പുണർന്നു. ഞാൻ അവരുടെ മൂർദ്ധാവിൽ മുഖം ചേർത്തു. ഒന്ന് മടിച്ചുനിന്ന കുട്ടികളുടെ നേരെ ഞാൻ കൈനീട്ടി. അവരുടെ ചിരി എൻ്റെ കൈകളിൽ തൊട്ടു. ഓരോ മനുഷ്യനിൽ നിന്ന് തുടങ്ങുന്ന ഒരു ഭൂമിയും, ആകാശവും, പ്രപഞ്ചവുമുണ്ട്. എല്ലാം ചേരുന്ന ഒരു നിമിഷം. അതാണ് ഞാനിപ്പോൾ. മനുഷ്യൻ സ്നേഹമാണ്.!

"ഇത് അച്ചുറാണി." രണ്ടാമത്തെ കാറിൽ നിന്ന് ലഗേജുമായി വന്ന സ്ത്രീയെ മകൻ പരിചയപ്പെടുത്തി. "അച്ഛൻ ഇനി മുതൽ ഒറ്റയ്ക്കല്ല. കൂട്ടിനൊരാളും. മകൻ പറഞ്ഞത് എനിക്ക് മനസ്സിലായില്ല. ഞാൻ എല്ലാവരെയും മാറിമാറി നോക്കി. അവളെയും. എന്റെ നോട്ടം അവർക്കൊരു തമാശയായി തോന്നിക്കാണും. എല്ലാവരും ഒരുമിച്ചു ചിരിച്ചു. 

"അച്ഛാ, ഇതു നമ്മുടെ മെയിഡ്. അച്ഛന് ആവശ്യമുള്ളതെല്ലാം അറിഞ്ഞു ചെയ്തുകൊള്ളും." മരുമകൾ എന്റെ അരികിലേക്ക് ചേർന്നു നിന്നാണ് അതു പറഞ്ഞത്. കുട്ടികൾ വീടിന് പുറത്ത് പറമ്പിലേക്ക് ഇറങ്ങി. അവരിൽ ഒരാൾ ആറിലും, മൂത്തയാൾ എട്ടിലും പഠിക്കുന്നു. അവർ കാണുന്നതെല്ലാം അവരുടെ അച്ഛന്റെ വീടാണ്. വഴിയിൽ മഴ പെയ്തു കെട്ടിക്കിടക്കുന്ന ചെളിവെളളത്തിലൂടെ അവർ നീന്തി നടന്നു. വളരെ പെട്ടെന്നാണ് മേശപ്പുറത്ത് വിഭവങ്ങൾ എല്ലാം നിരന്നത്. വല്ലാത്ത കൈവേഗമാണ് അവൾക്ക്. കൂട്ടത്തിൽ മരുമകളും ഉണ്ട്. വീട്ടിൽ തന്നെ ഉണ്ടാക്കിയ ഭക്ഷണം. "ഈ വേലക്കാരിപ്പെണ്ണിന് നമ്മുടെ പാചകമൊക്കെ അറിയുമോ?" നാവിലെ രുചികൾക്കിടയിൽ എന്റെ അത്ഭൂതം കൂറുന്ന ചോദ്യം.

"അവൾക്ക് എല്ലാം അറിയാം." മരുമകൾ പറയുന്നതു കേട്ട് എനിക്ക് നേരെ അവളുടെ ചിരി മിന്നി. ചിരി ഒരു നനവാണ്. മഴ പെയ്യും പോലെ.. "അച്ഛാ, ഞങ്ങൾ കുട്ടികളെയും കൊണ്ട് നമ്മുടെ നാടു കാണാൻ നാളെ യാത്ര പോകുന്നു. ഒരാഴ്ച. അതു കഴിഞ്ഞെ മടക്കമുള്ളു. ഇവിടെ അച്ഛന് കൂട്ട് റാണിയുണ്ടാകും." മകൻ ഉറങ്ങാൻ പോകുന്നതിനു മുമ്പായി നാളെ മുതലുള്ള അവരുടെ തിരക്കറിയിച്ചു. പറഞ്ഞതു പോലെ പ്രഭാതത്തിൽ അവർ യാത്ര തിരിച്ചു. എനിക്ക് കൂട്ടിരിക്കാൻ ഒരാൾ! ഇതുവരെ അത് ഞാൻ തന്നെ ആയിരുന്നു. എനിക്ക് കാവലാകാൻ, എന്നെ ജീവിതത്തോട് ചേർക്കാൻ. ആദ്യം കണ്ടപ്പോൾ അവൾ വെറുമൊരു മദാമ്മപ്പെണ്ണ് ആണെന്ന് തോന്നി. അലസമായി ഇറങ്ങിക്കിടക്കുന്ന പാന്റും, മുറിക്കൈയ്യൻ ടോപ്പും, ക്രാപ് ചെയ്ത മുടിയും. ഞാൻ ശ്രദ്ധിച്ചു. കാതിൽ കമ്മൽ ഇല്ല. നെറ്റിയിൽ പൊട്ട് ഇല്ല. വേഷത്തിൽ ഓരോ ദേശമുണ്ടല്ലോ. അതാണ് അവൾ. 

"എന്തെങ്കിലുമൊക്കെ സംസാരിക്ക്. കേൾക്കട്ടെ. അതിനല്ലേ ഞാൻ. " അവൾ തന്റെ ഇഷ്ടവും ഉത്സാഹവും അറിയിച്ചു. വീട്ടിലെ പണികളുമായി അവൾ ഓടിനടന്നു. "വീട്ടിൽ ആരൊക്കെയുണ്ട്. അച്ഛൻ.. അമ്മ.. കുട്ടികൾ.?"

എന്നും വീടും, അതിനുള്ളിലെ സ്നേഹവും ആണ് എന്റെ മനസ്സ് നിറയെ. 

"അതൊക്കെ പിന്നെ പറയാം. ആദ്യം ഇന്നത്തെ കുളി നടക്കട്ടെ. വെള്ളം ചൂടായിട്ടുണ്ട്." എന്റെ കുളി ചൂടുവെള്ളത്തിൽ ആണ് എന്നു പോലും അവൾക്ക് അറിയാം. ഇവൾ ആരാ.! മനുഷ്യനാണെങ്കിൽ അതൊരു അത്ഭുതം തന്നെ. വിശ്വസിക്കാൻ ആകുന്നില്ല. ചിലപ്പോൾ ഇതൊക്കെ ഒരു സ്വപ്നമാകാം. ഉണരുമ്പോഴെ അതു തിരിച്ചറിയൂ. ഞാൻ കുളിമുറിയിലേക്ക് കയറുമ്പോൾ അവൾ പുറത്ത് നിന്ന് അറിയിച്ചു: "ഞാൻ ഇവിടെത്തന്നെയുണ്ട്."

എന്തൊരു കരുതൽ! മോനെ, നീ കൊണ്ടുവന്ന ഈ പെണ്ണിനെ എനിക്ക് ശരിക്കും ഇഷ്ടമായി. എല്ലാം അവൾക്കറിയാം. ഞാൻ ഒന്നും പറയണ്ട. ഞാനിരിക്കുമ്പോൾ എന്നോടൊപ്പം ഇരിക്കാൻ. നടക്കുമ്പോൾ കൂടെ നടക്കാൻ. മനസ്സിലുള്ളത് എന്തും പറയാം. അവൾക്ക് എന്റെ ജീവിതം കേൾക്കാൻ ഒത്തിരി ഇഷ്ടമാണ്. ഞാൻ എന്റെ മുറിയിലേക്ക് മെല്ലെ നടന്നു. പതിവു വിട്ട് ഇന്ന് കിടക്കാൻ വൈകി. അവളും എന്നോടൊപ്പം വന്നു. കിടക്കയിലേക്ക് കൈപിടിച്ചിരുത്തി, ഞാൻ പറയാതെ. "പൊയ്ക്കോളൂ." സ്നേഹത്തോടെ ഞാൻ നന്ദി അറിയിച്ചു. ലൈറ്റ് അണയും മുമ്പെ ഞാൻ അവളെ എന്തിനാണ് അങ്ങനെ നോക്കിയത്..

ചെറിയൊരു കുറ്റബോധത്തോടെ ഞാൻ ഇരുട്ടിലേക്ക് നോക്കിക്കിടന്നു. ഭാര്യ.. മകന്റെ ചെറു പ്രായത്തിൽ തന്നെ അവൾ പോയി. നിനച്ചിരിക്കാതെയുള്ള യാത്രയാണെല്ലോ ജീവിതം! ഭൂമിയിലെ ഒരേയൊരു അത്ഭുതം സമയത്തിൻ്റെ വിധിയാണ്. അടുത്ത നിമിഷം അതെന്തുമാകാം.! ഉറങ്ങാതെയും ഞാൻ സ്വപ്നം കാണാൻ പഠിച്ചു. അവൾ എന്റെ അടുത്തുണ്ട്. ഏറ്റവും ചേർന്ന്. രാത്രി മുഴുവൻ ഞാൻ സ്വപ്നങ്ങളുടെ കടൽ നീന്തി നടന്നു. പുലർച്ചയിൽ എപ്പോഴോ ഒന്നു മയങ്ങി. കണ്ണു തുറന്നപ്പോൾ മനസ്സ് വെറുതെ മോഹിച്ചു. 

ഒരു യാത്ര പോകണം, അവളോടൊപ്പം. പതിവുപോലെ കുളിച്ചു തയ്യാറായി വന്നെ എന്റെ ചാരു കസേരയിലേക്ക് ചാഞ്ഞു. ഇവിടെ ഇരുന്നാൽ പുലരിയുടെ ചുവന്ന വെളിച്ചം കാണാം. മരക്കാലുകൾക്കിടയിലൂടെ അത് എന്നെയും കടന്ന് വീടിന്റെ ചുവരുകളിൽ പതിഞ്ഞു. "കാപ്പി തയ്യാറായി" അവൾ വിളിച്ചു. കഴിക്കുന്നതിന് ഇടയിൽ വീണ്ടും യാത്രയെക്കുറിച്ചായി മനസ്സ്. അവൾ പറഞ്ഞു: തയ്യാറായിക്കൊള്ളൂ. പുറത്ത് വണ്ടി സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം. "കയറൂ" അവൾ ക്ഷണിച്ചു. "നമ്മൾ ഒരു യാത്ര പോകുന്നു."

വീണ്ടും സ്വപ്നങ്ങൾ, എന്റെ ഇഷ്ടങ്ങളുടെ വഴിയേ... ഇതുവരെ എത്ര നടന്നാലും തീരാത്ത ദൂരമാണ് വീടെന്നു എനിക്ക് തോന്നിയിരുന്നു. ഇപ്പൊൾ അങ്ങനെയല്ല. ആഗ്രഹിച്ചതെല്ലാം അടുത്തു വരുന്നു. നിറയെ പൂത്തു നിൽക്കുന്ന മരങ്ങളുടെ തണൽ പറ്റി, ഞാൻ അവളുടെ മടിയിലേക്ക് തല ചായ്ച്ചു. എത്ര നിറങ്ങളാണ് ആകാശത്തിന്!! 

"കണ്ടില്ലേ, ആ കാഴ്ചകൾ!"  ഉദ്യാനത്തിലെ മരക്കൊമ്പിൽ ഇരിക്കുന്ന കാക്ക തന്റെ അടുത്തിരുന്ന കൊക്കിനോടായി ആ രഹസ്യം പറഞ്ഞു. "മകനും, മരുമകളും കൂടി ആ കിഴവനെ പറ്റിച്ചു."

കൊക്ക് രഹസ്യം കേൾക്കാൻ കാക്കയുടെ അടുത്തേക്ക് ചേർന്നിരുന്നു. "മനുഷ്യരോട് ഏറ്റവും അടുപ്പമുള്ളവർ ആണ് ഞങ്ങൾ. ഞങ്ങൾക്കറിയാം മനുഷ്യരാരെന്ന്!" ആ വെള്ളക്കൊറ്റി തന്റെ തപസ്സിളകാതെ കാക്കയെ അക്ഷമയോടെ നോക്കി. പാതി മയക്കത്തിൽ നിന്നും ഞാനുണർന്നു. പൂമഴ പെയ്യുന്ന ഉദ്യാനത്തിൽ ഞങ്ങൾക്ക് ശരീരമില്ല. ഞങ്ങളെ മൂടുന്ന പൂക്കളുടെ നിറങ്ങൾ മാറിക്കൊണ്ടിരുന്നു. എൻ്റെ ആകാശം അവളായി മാറി.

കാക്ക തുടർന്നു: "വൃദ്ധൻ ഒരു യന്ത്രത്തിന്റെ മടിയിൽ ആണ് താൻ എന്നറിയാതെ ഉന്മാദത്തിന്റെ കടലാഴങ്ങളിലേക്ക് നയിക്കപ്പെടുന്നു. "ഇവിടെ ആകാശം തീരുകയാണ്; മനുഷ്യരും.!" കറുപ്പും വെളുപ്പുമായി ആ പക്ഷികൾ അകലങ്ങളിലേക്ക് പറന്നകന്നു.

English Summary:

Malayalam Short Story Written by Hari Karumadi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com