ADVERTISEMENT

മഹാഭാരതത്തിലെ ഒരു കഥാപാത്രം... ദുര്യോധനൻ -  വില്ലന്മാരുടെ വില്ലനായവൻ. ആദ്യത്തെ വില്ലൻ.

ഇവിടെ ഇല്ലാത്തത് മറ്റെങ്ങും കാണില്ല. ഇവിടെയുള്ളത് മറ്റു പലയിടത്തും കണ്ടേക്കാം. മഹാഭാരതത്തിന്റെ സന്ദേശത്തെക്കുറിച്ച് വ്യാസമഹർഷി പറഞ്ഞതായി കേട്ടിട്ടുണ്ട്. അങ്ങനെയുള്ള മഹാഭാരത കഥക്ക് പലവുരു കൂട്ടെഴുത്തലുകൾ ഉണ്ടായിട്ടുണ്ട്. അതിലൂടെ ചെന്നാൽ അതുവരെ നമ്മളറിയാത്ത പല പുതിയ കഥാഖ്യാനങ്ങൾ കാണാം, വായിക്കാം, അറിയാം.

കൊടും വില്ലനായി അറിയപ്പെട്ടിരുന്ന ദുര്യോധനൻ. സുയോധനൻ എന്നാണു ശരിയായ പേര്. ആജമീഢൻ, ഭാരതൻ, ഭാരതർഷൻ, കൗരവേയൻ, കുരുസത്തമൻ തുടങ്ങി പതിനഞ്ചോളം പര്യായ നാമധാരിയായി മഹാഭാരതത്തിൽ തിളക്കമാർന്ന ഒരു കഥാപാത്രം. ഇദ്ദേഹം ശരിക്കും വില്ലനാണോ? രജോഗുണമോ തമോഗുണമോ എന്ന് സ്ഥാപിക്കേണ്ടിയിരിക്കുന്നു. ദുര്യോധനൻ അറിയപ്പെടുക വില്ലൻ എന്ന നിലയിലാണ്. പക്ഷെ വ്യാസ മഹർഷിയുടെ ക്യാൻവാസ് വളരെ വിശാലമായിരുന്നു. ഓരോ പേരുകാരും ഓരോരോ വ്യക്തിത്വങ്ങളായിരുന്നു. നന്മമരങ്ങളും തിന്മമരങ്ങളും ഉണ്ടെന്ന് അർഥം. സുയോധനൻ എന്ന പേര് സൂചിപ്പിക്കുന്നത് A Good Warrior എന്നാണ് എന്നാൽ ദുർ ചേർത്ത് വിളിക്കുമ്പോൾ വില്ലനായിടുന്നു.

ഇങ്ങനെയുള്ള ദുര്യോധനൻ വിവാഹം കഴിച്ചിട്ടുണ്ട്. ഭാര്യയുടെ പേര് ഭാനുമതി. രണ്ട് മക്കളുണ്ട് ലക്ഷ്മണ കുമാരനും, ലക്ഷ്മണയും. ഭാനുമതിയെ ഒരു സ്വയംവര പന്തലിൽ നിന്ന് കർണന്റെ നേതൃത്വത്തിൽ തട്ടിക്കൊണ്ടു പോയി. ഭാനുമതിയോടുള്ള ദുര്യോധനന്റെ അനുരാഗം കലശൽ ആണെന്ന് മനസ്സിലാക്കിയ കർണൻ കൂട്ടുകാരന്റെ സന്തോഷത്തിനായി ചെയ്തതാണ്. ഇതേ തട്ടിക്കൊണ്ടു പോകൽ പണ്ട് ഭീഷ്മർ നടത്തിയിട്ടുണ്ട്. വിചിത്രവീര്യന് വേണ്ടി അംബ, അംബിക, അംബാലിക-മാരെ ഭീഷ്മ പിതാമഹൻ കടത്തിക്കൊണ്ടുപോയി. ഇന്നത്തെ സീരിയലു കഥ പോലെ പണ്ടും ഉണ്ടായിട്ടുണ്ട്.

ഭാനുമതിക്കു ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല ദുര്യോധനൻ എന്ന സുയോധനനെ. അംബ–അംബിക–അംബാലിക കഥ കേട്ടിട്ടോ എന്തോ പിന്നീട് ഒരു ദുർബല നിമിഷത്തിലോ ബലമുള്ള നിമിഷത്തിലോ ഭാനുമതി ദുര്യോധനനെ വിവാഹം ചെയ്യാൻ സമ്മതം മൂളി. ബഹുഭാര്യത്വം നില നിന്നിരുന്ന ചുറ്റുപാടിൽ, (ഉദാഹരണത്തിന് കൃഷ്ണൻ, അർജുനൻ, കർണൻ, ഭീമൻ) ദുര്യോധനൻ ഒരു മാതൃകയാണ്. ഭാനുമതിയോടുള്ള സ്നേഹം കണ്ട് പല രാജാക്കന്മാരും അവരുടെ പെൺമക്കളെ ദുര്യോധനന് കല്യാണം കഴിച്ചു കൊടുക്കാൻ താത്പര്യപെട്ടിരുന്നു. പക്ഷേ ദുര്യോധനൻ ഒരിക്കലും ഇത് സമ്മതിച്ചില്ല. ഭാനുമതിയെന്ന് ഉറച്ചു തീരുമാനിച്ചു. അത്രമേൽ സ്നേഹം ദുര്യോധനന് ഭാനുമതിയോടുണ്ടായിരുന്നു.

ഒരിക്കൽ കർണ്ണനും ഭാനുമതിയും പകിട കളിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. പല കുറി കർണനോടു തോറ്റ ഭാനുമതി കളി മതിയാക്കി എഴുന്നേറ്റു.  അന്നേരം കർണൻ "ഇല്ല ഇപ്രാവശ്യം ഭാനു ജയിക്കും" എന്ന് പറഞ്ഞു ദുപ്പട്ടയിൽ പിടിച്ചു വലിച്ചു. പെട്ടെന്നുള്ള കുഞ്ഞുപിടിവലിയിൽ ഭാനുമതിയുടെ മുത്തുമാല പൊട്ടി താഴെ വീണു, മുത്തുകൾ ചിതറിയോടി. ഈ നേരമാണ് ഭാനുമതിയുടെ കാന്തന്റെ രംഗപ്രവേശം. മുത്തുകൾ നിലത്തുനിന്ന് പെറുക്കിയെടുത്തുകൊണ്ടു ദുര്യോധനൻ ചോദിച്ചു, "ഭാനൂ ഈ മുത്തുകൾ കോർത്ത് തന്നാൽ മതിയോ അതോ ഞങ്ങ രണ്ടും കൂടി പുതിയത് വാങ്ങിത്തരണോ". ഇത് കേട്ട് ഭാനുമതിക്കു ഇങ്ങനെ തോന്നിയോ എന്ന് സംശയമില്ലാതില്ല:- സുയോധനൻ സർവ്വധനാൽ പ്രധാനം.

ജീവിത കാലത്തു ഘോരങ്ങളായ പ്രവർത്തികൾ ചെയ്തിരുന്നെങ്കിലും ബലരാമന്റെ അനുഗ്രഹവും, ക്ഷത്രിയോചിതമായ മരണവും കിട്ടിയതിനാൽ ദുര്യോധനന് സ്വർഗ്ഗരാജ്യം ലഭിച്ചു. ദുര്യോധനൻ മഹാഭയത്തിൽ പോലും കുലുങ്ങാത്തവൻ ആണെന്ന് നാരദ മുനി യുധിഷ്ഠിരനോട് പറഞ്ഞിട്ടുണ്ട്, അതുകൊണ്ടാണ് ദുര്യോധനന് സ്വർഗ്ഗരാജ്യം ലഭിച്ചത് എന്നും. അത് പോലെ എടുത്തു പറയേണ്ടതാണ് ദുര്യോധനന് തന്റെ ആജ്ഞാനുവർത്തികളോടുള്ള വിശ്വാസം. കർണൻ, ഭീഷ്മർ, ദുശ്ശാസനൻ, ശകുനി തുടങ്ങിയവർ.

കർണ്ണനും ഭീഷ്മരും ഒരുമിച്ചു യുദ്ധത്തിന് ഇറങ്ങണമെന്നു ദുര്യോധനൻ ആഗ്രഹിച്ചിരുന്നു. പക്ഷേ ഭീഷ്മർ ഈ ആശയത്തെ മനപ്പൂർവം എതിർത്തു. എന്നാൽ ദുര്യോധനൻ ഒരിക്കലും ഭീഷ്മരോട് ചോദ്യം ചെയ്തില്ല. ഒരു പക്ഷേ കർണ്ണനും ഭീഷ്മരും ഒരുമിച്ചു യുദ്ധത്തിന് ഇറങ്ങിയിരുന്നെങ്കിൽ യുദ്ധത്തിന്റെ ഗതിമാറുമായിരുന്നു. എന്ന്പറയപ്പെടുന്നു. ഭീമന്റെ വജ്രപാതിനിയായ പ്രഹരമേറ്റു തുടകൾ രണ്ടും തകർന്ന് അവസാന ശ്വാസം വരെ യുദ്ധം ചെയ്ത  ദുര്യോധനൻ വില്ലനായി അറിയപ്പെടുന്നു എങ്കിലും ഒരു നല്ല പോരാളി ആയിരുന്നു. യുധിഷ്ഠിരനാണ് ദുര്യോധനനെ സുയോധനൻ എന്ന് വിളിക്കുന്നത്. സുയോധനൻ എന്നാൽ നല്ല യുദ്ധക്കാരൻ. നാട്ടിലെ രായാവ് പറയും പോലെ 'കുലംകുത്തി' അല്ല എന്ന് ചുരുക്കം!!

English Summary:

Malayalam Article ' Duryodhanan Sarva Dhanal Pradhanam ' Written by Chimmus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com