മരുമക്കൾ മാഹാത്മ്യം

fizkes-istockphoto
Representative image. Photo Credit: fizkes/istockphoto.com
SHARE

ആൺമക്കൾ വിവാഹം ചെയ്തു കൊണ്ടു വരുന്ന പെൺകുട്ടികൾ അല്ലെങ്കിൽ പെണ്മക്കളെ വിവാഹം ചെയ്യുന്ന യുവാക്കൾ, ഇവരെയാണ് നമ്മൾ സാധാരണയായി മരുമക്കൾ എന്ന് പറയുന്നത്. നമ്മുടെ നാട്ടിൽ അനന്തിരവരെയും (സഹോദരിയുടെ മക്കൾ ) മരുമക്കൾ എന്ന് പറയാറുണ്ട്. പഴയ മരുമക്കത്തായം വച്ചു നോക്കിയാൽ അവരാണല്ലോ അമ്മാവന്റെ അനന്തരാവകാശികൾ. അവരെ ശേഷകാർ എന്നും പറയും. തിരുവനന്തപുരം കാര് അതങ്ങ് കൊഞ്ചിച്ച്, ചേഴാറൻ, ചേഴാറി എന്നൊക്കെ ആക്കാറുണ്ട്.

ഇതിൽ ആദ്യം പറഞ്ഞ കൂട്ടർ, വിവാഹത്തിലൂടെ കിട്ടുന്ന മരുമക്കൾ മിക്കവാറും ശത്രുപക്ഷങ്ങളാണ്. അമ്മായിയമ്മ- മരുമകൾ പോരില്ലാത്ത വീടുകൾ അപൂർവം. സിനിമകളിലും സീരിയലുകളിലും നോവലുകളിലും ചിത്രീകരിക്കപ്പെടാറുണ്ട് ഈ വിഷയം. ക്രൂരതയുടെ അതിരുകൾ ലംഘിക്കാറുണ്ട് അതിഭാവുകത്വം നിറഞ്ഞ ഈ രംഗങ്ങൾ പലപ്പോഴും.

ഒരുപാട് വർഷങ്ങളായി അമേരിക്കയിൽ താമസിക്കുന്ന ലതിക അവിടെയിരുന്ന് മിക്കവാറും എല്ലാ മലയാള സീരിയലുകളും കാണാറുണ്ട്. അവർ പത്തുനാൽപ്പതു കൊല്ലമായി അവിടെയാണ്. ഇടയ്ക്ക് ഹ്രസ്വസന്ദർശനത്തിനായി നാട്ടിലെത്തി മടങ്ങുന്നതിനിടയിൽ ഇവിടത്തെ കുടുംബാന്തരീക്ഷമൊന്നും ശ്രദ്ധയിൽ പെടാറില്ല. ഒരിക്കൽ ലതിക എന്നെ വിളിച്ച് സംസാരിക്കുന്നതിനിടയിൽ ഇതേക്കുറിച്ച് ചോദിച്ചു.

"ദേവീ കേരളത്തിലെ കുടുംബങ്ങളിലെ സ്ഥിതി ഇപ്പോൾ ഇങ്ങനെയൊക്കെയാണോ? എന്തു മാത്രം ക്രൂരതകളാണ്. മലയാളികൾ സാഡിസ്റ്റുകളാണോ?"

"അപൂർവമായി അങ്ങനെയൊക്കെ ഉണ്ടാകാമെങ്കിലും എല്ലായിടത്തും അങ്ങനെയൊന്നുമല്ല. സീരിയലും സിനിമയുമൊക്കെ യഥാർഥ്യവുമായി വലിയ ബന്ധമൊന്നും ഇല്ലാത്തവയാണ്. കണ്ടമാനം ചായം വാരി പൂശിയ നേരമ്പോക്കുകൾ. അതങ്ങനെ കണ്ടാൽ മതി ലതികേ. "ഞാൻ വിശദീകരിച്ചു.

ഇപ്പോൾ ഇവിടെ കൂട്ടുകുടുംബങ്ങൾ കുറവാണ്. വിവാഹശേഷം മക്കൾ അച്ഛനമ്മമാരോടൊപ്പം താമസിക്കുന്നത് അപൂർവ്വം. മിക്കവാറും ജോലി പ്രമാണിച്ച്  അവർ അകലെ ആയിരിക്കും. അല്ലെങ്കിൽ ഒന്നിച്ചായാൽ ശരിയാവില്ല എന്ന് മനസ്സിലാക്കി വേറെ  താമസമാകും. വല്ലപ്പോഴും തമ്മിൽ കാണുമ്പൊൾ എല്ലാവർക്കും സന്തോഷം. ഒന്നോ രണ്ടോ ദിവസം സുഖമായി കഴിഞ്ഞ് എല്ലാവരും അവരവരുടെ പാട്ടിനു പോകും. പൈസയ്ക്ക് വേണ്ടി മക്കളെ ആശ്രയിക്കുന്ന അച്ഛനമ്മമാരും കുറവാണ്. മിക്ക വൃദ്ധർക്കും പെൻഷൻ ഒക്കെയുണ്ട്. അവർക്ക് എന്തെങ്കിലും ആവശ്യങ്ങൾ വന്നാൽ നടത്തിക്കൊടുക്കാൻ മക്കൾക്ക് മടിയുമില്ല. ആരും ആർക്കും ശല്യവും ഭാരവുമാകാതിരുന്നാൽ ജീവിതം സ്വസ്ഥം. ഞാൻ പറഞ്ഞതൊക്കെ ലതിക കൗതുകത്തോടെ കേട്ടു.

തലമുറകൾക്കിടയിലെ വിടവ് കൂടിക്കൂടി വരികയാണ് എന്നെനിക്കു തോന്നാറുണ്ട്. മക്കൾക്കും മരുമക്കൾക്കും അച്ഛനമ്മമാർക്കും പരസ്പരം ഒത്തു പോകാൻ പ്രയാസമാകുന്നു. രീതികൾ വ്യത്യസ്തമല്ലേ? വൃദ്ധരുടെ സാന്നിദ്ധ്യം തന്നെ അസഹ്യമാവുന്നവരാണ് ചെറുപ്പക്കാർ. ഇതിൽ നിന്ന് വ്യത്യസ്തയായ ഒരു മരുമകളെ ഈയിടെ കണ്ടു. മകൻ അയാളുടെ അമ്മയോട് മോശമായി സംസാരിക്കുന്നതു കേട്ടിട്ട് അയാളെ നിശിതമായി കുറ്റപ്പെടുത്തുന്ന മരുമകൾ! " നിങ്ങൾ എന്തിനാണ് അമ്മയോട് എപ്പോഴുമിങ്ങനെ ദേഷ്യപ്പെടുന്നത്?" എന്ന് ഭർത്താവിനെ ശാസിച്ചിട്ട് അവൾ അമ്മയെ ആശ്വസിപ്പിച്ചു. " അമ്മ വിഷമിക്കാതെ, അമ്മയുടെ മകന്റെ സ്വഭാവം അമ്മയ്ക്കറിയില്ലേ?"  ആ അമ്മ പിന്നീട് എന്നോട് പറഞ്ഞു. "അവൾ എന്റെ മകളോ മരുമകളോ അല്ല. കൂട്ടുകാരിയാണ്. എന്നെ മനസ്സിലാക്കി ഒപ്പം നിൽക്കുന്നവൾ." അവരുടെ കണ്ണു  നിറഞ്ഞു. എന്റെ മനസ്സും.

പെണ്മക്കളെ കല്യാണം കഴിച്ചു വരുന്ന മരുമകൻമാർക്ക് മിക്കപ്പോഴും ഭാര്യവീട്ടുകാർ അന്യരാണ്. ഞങ്ങൾ സഹപ്രവത്തകർ കൂടിയിരുന്ന ഒരു ചർച്ചയിൽ ചന്ദ്രശേഖർ പറഞ്ഞു. "ഞങ്ങൾ മലയാളി പുരുഷന്മാർക്ക് ഭാര്യ വീട്ടുകാരെ അത്ര പഥ്യമല്ല. പക്ഷെ അവരുടെ സ്വത്തിനോടും പണത്തിനോടുമൊക്കെ വലിയ താത്പര്യമാണ്." ഞാൻ ചിരിച്ചു. "മകന്റെ കാര്യത്തിൽ അങ്ങനെ ആയിക്കോട്ടെ. പക്ഷേ  ചന്ദ്രന്റെ മരുമകൻ അങ്ങനെ പെരുമാറിയാലോ?"

"എല്ലാവരും അങ്ങനെയൊന്നുമാവില്ല ചന്ദ്രൻ. എന്റെ മരുമകൻ എന്റെ മകൾക്കു മുന്നേ അടുക്കളയിലെത്തും. 'എന്താണമ്മേ കഴിക്കാൻ' എന്ന് ചോദിച്ചു അടുക്കളയിലെ സ്ലാബിൽ കേറി ഇരുന്നുകൊണ്ടാണ് അവൻ എന്നോട് സംസാരിക്കുക." മീര ഇടയിൽ കയറി. 

"അതൊക്കെ ശരിയാണ്. പക്ഷേ  ഭാര്യവീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായാൽ ,'നിന്നെ മാത്രമേ  ഞാൻ കല്യാണം കഴിച്ചിട്ടുള്ളു ,നിന്റെ വീട്ടുകാരെ മുഴുവൻ നോക്കാൻ എനിക്ക് പറ്റില്ല എന്നല്ലേ നിങ്ങളുടെ  തിരുവനന്തപുരം മരുമക്കൾ പറയുക ?"

അത് എനിക്കിട്ടൊന്നു വച്ചതാണെന്ന് എനിക്കു മനസ്സിലായി. ഞാനത് ഏറ്റു  പിടിക്കും മുൻപേ മറ്റൊരു തിരുവന്തോരംകാരി ചാടി വീണു. 

"എന്റെ വീട്ടിൽ എന്ത് കാര്യത്തിനും മുന്നിൽ നിന്നിട്ടുള്ളത് എന്റെ ഭർത്താവാണ് . വീട്ടിലെ മൂത്ത മരുമകൻ ആയതു  കൊണ്ട്  അദ്ദേഹം എന്റെ വീട്ടിലെ കാരണവർ തന്നെയായി." അവൾ പറഞ്ഞു."ഞങ്ങൾ രണ്ടു പെൺകുട്ടികളാണുള്ളത്. ഒരു മകനില്ലാത്ത കുറവ് എന്റെ അമ്മയ്ക്ക് തോന്നിയിട്ടേയില്ല."

അവിടെ ഉണ്ടായിരുന്നവരെല്ലാം എന്റെ നേർക്ക് നോക്കി. 'ഈ കട്ട തിരുവന്തോരംകാരി' എന്താ മിണ്ടാത്തത് എന്ന മട്ടിൽ.

"കാര്യം ശരിയാണ്. ഒരു വീട്ടിൽ നിന്ന് ഒരു പെണ്ണെടുത്തു എന്നു വച്ച് എല്ലാ ഭാരവും അവന്റെ തലയിൽ വച്ചു  കൊടുക്കുന്നത് ശരിയല്ല.'' ഞാൻ എതിർ  കക്ഷികളുടെ പക്ഷം പിടിച്ചതു കണ്ട് കൂട്ടുകാർ അമ്പരന്നു. ഒരു നിമിഷത്തിനു ശേഷം ഞാൻ തുടർന്നു.

"പക്ഷേ ചിലപ്പോൾ അങ്ങനെ വേണ്ടി വരും. ഓരോരുത്തരുടെ സാഹചര്യം ഓരോന്നല്ലേ? അതിൽ എന്ത് തിരുവന്തോരം എന്ത് കൊച്ചി? മനസ്സ് സന്മനസ്സ് അതാണ് കാര്യം." ചന്ദ്രനുൾപ്പെടെ എല്ലാവരും നിശബ്ദരായി. ഞാൻ തുടർന്നു.

"എന്റെ മകളെ വിവാഹം ചെയ്ത അന്നു  മുതൽ സുഖത്തിലും ദുഃഖത്തിലും സന്തോഷത്തിലും സങ്കടത്തിലും മകനെപ്പോലെ, ഒരു പക്ഷേ മകനെക്കാളേറെ   എന്റെ  കുടുംബത്തോടൊപ്പം നിന്ന, ഇപ്പോഴും നിൽക്കുന്ന ആളാണ് എന്റെ മരുമകൻ. കാരണം ദുരന്തങ്ങളോട് എന്നും പടപൊരുതിക്കൊണ്ടിരിക്കുന്ന  ഒരു ജീവിതമാണ് എന്റേത്. നിരപരാധികളായവർ തികച്ചും നിസ്സഹായരാകുമ്പോൾ അവർക്കായി ദൈവം ഒരാളെ അയയ്ക്കും എന്ന് കേട്ടിട്ടില്ലേ? അപൂർവങ്ങളിൽ അപൂർവമായേ ഇത്തരം മരുമക്കളെ ലഭിക്കൂ."

"അതിന്റെ പുണ്യം അവരുടെ മക്കൾക്ക് ലഭിക്കും." ശ്യാമ അനുഗ്രഹിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA