ADVERTISEMENT

"ഹോസ്റ്റലിലെ കുട്ടികളിലേറെയും നാട് പിടിച്ചിരുന്നു. പല മുറികളും ശൂന്യമായിരുന്നു. എന്റെ മുറിയിൽ ഞാൻ മാത്രമായി മാറിയിരുന്നു. എന്റെ മുറി ഉപയോഗിച്ചുകൊള്ളാൻ ഞാൻ അവരോട് പറഞ്ഞു. അവർക്ക് സമ്മതമായി. രാത്രി ആദ്യം മുറിയിൽ വന്ന അവൾക്ക് ഞാൻ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി. ബോധം മറഞ്ഞ അവൾക്കരികിലേക്ക് ഒട്ടും വൈകാതെ ഹോസ്റ്റലിന്റെ പിന്നിലെ മതിൽ ചാടിക്കടന്നും, ഞാൻ തുറന്ന് വെച്ച താഴെയുള്ള സ്റ്റോർ മുറിയുടെ ജാലകത്തിലൂടെ ഇഴഞ്ഞു കയറിയും, ശബ്ദമുണ്ടാക്കാതെ പടികൾ കയറിയും അവൻ എത്തി!" 

"എന്നാൽ ഇത് സോമശേഖരന്റെ കണ്ണിൽ പെട്ടു. മുറി തുറന്ന് അകത്ത് കയറുകയായിരുന്ന അവനെ സോമശേഖരൻ തടഞ്ഞു. ആ മുറിയിൽ മയങ്ങിക്കിടക്കുന്ന സൂസനെ അയാൾ കണ്ടു. അയാളെ പുറത്താക്കി വാതിലടക്കാനായി മൈക്കിളിന്റെ ശ്രമം. അവർ തമ്മിൽ ഉന്തും തള്ളും പിടിവലിയുമൊക്കെയായി. അതോടെ ഞാൻ സോമശേഖരനെ പിന്നിൽ നിന്നും ചവിട്ടി വീഴ്ത്തി. അവിടെക്കിടന്ന ഒരു കമ്പിപ്പാര കൊണ്ട് ഞാനയാളുടെ തലക്കടിക്കാൻ പോയതാണ്. എന്നാൽ മൈക്കിൾ എന്നെ തടഞ്ഞു. അരുതെന്ന് പറഞ്ഞു. അവനയാളെ സ്റ്റോർ മുറിയിൽ പൂട്ടിയിട്ടു. എന്തും ചെയ്യാൻ പോന്നവൾ എന്ന എന്റെ അന്നത്തെ സ്വഭാവം അറിയാമായിരുന്ന സോമശേഖരൻ, ശബ്ദിച്ചാൽ കൊന്ന് കളയുമെന്ന എന്റെ ഭീഷണിക്ക് മുന്നിൽ കീഴടങ്ങി." 

മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

"തുടർന്ന് മൈക്കിളിന് ശുഭരാത്രി നേർന്ന് ഞാൻ ഉറങ്ങാനായി നാട്ടിൽ പോയ ഒരു കൂട്ടുകാരിയുടെ മുറിയിലേക്ക് പോയി. എനിക്ക് പിന്നിൽ അവന്റെ മൂളിപ്പാട്ട് ഞാൻ കേട്ടു. എന്റെ മുറിയുടെ വാതിലടയുന്ന ശബ്ദവും. താൻ ഉറങ്ങിപ്പോയതാണെന്നും അവിടെ വന്ന് പോയത് മുഹാജിറാണെന്നും ആ പാവം കരുതി. താൻ എഴുന്നേൽക്കുന്നതിനു മുൻപ് അയാൾ പൊയ്ക്കളഞ്ഞു എന്ന് സൂസൻ എന്നോട് പരിഭവം പറഞ്ഞു. അതിനപ്പുറത്തേക്കൊന്നും അവൾക്ക് ചിന്തിക്കാനാകുമായിരുന്നില്ല." 

"എന്നെ അവൾ അത്രത്തോളം വിശ്വസിച്ചിരുന്നു. ആ രാത്രിക്കുശേഷം മൈക്കിൾ അവളെ വിളിക്കുകയോ അവളുടെ കോൾ അറ്റൻഡ് ചെയ്യുകയോ ഉണ്ടായില്ല. അവൻ തന്റെ ലക്ഷ്യം നിറവേറ്റിക്കഴിഞ്ഞിരുന്നു. സൂസൻ വിഷണ്ണയായി, അസ്വസ്ഥതയോടെ കാമ്പസിലൂടെ അലയുന്നത് ക്രൂരമായ ആനന്ദത്തോടെ ഞാൻ നോക്കി നിന്നു. അവളിൽ നിന്നും മുഹാജിറിനെ എങ്ങനെ മറച്ചു പിടിക്കണമെന്ന് എനിക്കറിയാമായിരുന്നു. മാത്രമല്ല ആ സമയം കൊണ്ട് തന്നെ സ്ഥിരം പരാതിക്കാരിയായ അവളോട് സീനിയേഴ്സും മിണ്ടാതായിരുന്നു. വെറുതെയൊന്ന് മിണ്ടാൻ വന്നാൻ പോലും എല്ലാവരും അവളെ ഒഴിവാക്കുമായിരുന്നു."

"ബഹളം വെച്ച് നടക്കുമെങ്കിലും, എടുത്ത് ചാടി പ്രവർത്തിക്കുമെങ്കിലും സൂസൻ ഒരു പാവം കുട്ടിയായിരുന്നു. അവൾ നിഷ്കളങ്കയായിരുന്നു, ശരികളുടെ പക്ഷത്തില്‍ നിൽക്കാനാഗ്രഹിച്ചിരുന്നു. മനസ്സുകൊണ്ട് പാവമായ അവളെ ഞങ്ങൾക്ക് എളുപ്പം പറ്റിക്കാനായത് സ്നേഹത്തിന്റെ മൂഖംമൂടി അണിഞ്ഞതു കൊണ്ട് മാത്രമാണ്. താൻ ഗർഭിണിയാണെന്ന വസ്തുത അവൾ അറിഞ്ഞത് വളരെ വൈകിയാണ്. അതറിഞ്ഞ അന്ന് വൈകുന്നേരം കണ്ണീരോടെ അവൾ എന്റെ അടുത്ത് വന്നു. എത്രയും വേഗം തനിക്ക് മുഹാജിറിനെ കാണണമെന്നും തന്റെ ജീവിതം തകർക്കരുതെന്നും ഒക്കെ പറഞ്ഞ് അവൾ ഒരുപാട് കരഞ്ഞു. അവൾ ഗർഭിണിയാണെന്നറിഞ്ഞ ഞാൻ വല്ലാതെ ഷോക്കായി."

"കളി കാര്യമായെന്ന് ഭീതിയോടെ ഞാൻ ചിന്തിച്ചു. എല്ലാം അൽപ്പം കടന്നു പോയില്ലേ എന്ന് സങ്കടപ്പെട്ടു. എല്ലാം വളരെ ക്രൂരമായിപ്പോയില്ലേ എന്നോർത്ത് ആശങ്കപ്പെട്ടു. വിവരം ഞാൻ മൈക്കിളിനെ അറിയിച്ചു. അവന്റെ സ്ഥിതിയും മറിച്ചായിരുന്നില്ല. അടുത്ത ദിവസം തന്നെ അവളോട് എല്ലാം തുറന്ന് പറഞ്ഞ് എന്ത് പരിഹാരമാണോ അവൾ കാംക്ഷിക്കുന്നത് അത് എന്തുതന്നെയായാലും നിവർത്തിച്ചുകൊടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. എന്നാൽ അടുത്ത പ്രഭാതത്തിൽ ഞങ്ങൾ കേൾക്കുന്നത് സൂസന്റെ മരണവാർത്തയാണ്! അതോടെ മൈക്കിളിന്റെ മനോനില തെറ്റി. ഇത്രത്തോളമൊന്നും ഞങ്ങൾ ചിന്തിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്തിരുന്നില്ല."

"ചെയ്ത് കൂട്ടുന്ന കാര്യങ്ങളുടെ വരും വരായ്കകളെക്കുറിച്ച് ആലോചിക്കാനോ, അതുണ്ടാക്കുന്ന ദൂരവ്യാപക ഫലങ്ങളെക്കുറിച്ച് ചിന്തിക്കാനോ ഒന്നും ആ പ്രായത്തിൽ ഞങ്ങൾക്ക് സാധിച്ചില്ല. എന്തായാലും മൈക്കിളിന്റെ ജീവിതം മനോരോഗിയുടെ ഇരുണ്ട സെല്ലിലായി. കർമ്മഫലം ആദ്യം അനുഭവിക്കേണ്ടി വന്നത് അവനാണ്. അവനെക്കുറിച്ചോർത്ത് ദുഃഖിച്ചും, ചെയ്ത് പോയ ക്രൂരതയോർത്ത് പശ്ചാത്തപിച്ചും തള്ളി നീക്കിയ വർഷങ്ങളാണ് ശരിക്കും എനിക്കുള്ള കർമ്മഫലം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതാണ് എനിക്ക് ഇക്കാര്യത്തിന് ലഭിച്ച ശിക്ഷ. അതിനപ്പുറം ഒരു ശിക്ഷയുണ്ടോ എന്നെനിക്കറിയില്ല." 

കുറച്ച് നേരം നിശബ്ദയായി ഇരുന്നശേഷം മാർഗരറ്റ് പറഞ്ഞു, "ഉണ്ട് കീർത്തീ... ഉണ്ട്. അതിനപ്പുറം ഒരു ശിക്ഷ കൂടി ബാക്കിയുണ്ട്." എല്ലാം കേട്ടുകഴിഞ്ഞിട്ടും തനിക്ക്  ഭാവവ്യത്യാസമൊന്നും ഉണ്ടായില്ല എന്ന് മാർഗരറ്റ് ഓർത്തു. ആഴമേറിയ ശാന്തതയോടെയാണ് താൻ എല്ലാം കേട്ടിരുന്നത്. ഇമ വെട്ടാതെ കീർത്തിയെ നോക്കിയിരുന്നപ്പോൾ തന്റെ കണ്ണുകളിലേക്ക് നോക്കാൻ അവൾക്കാകുന്നുണ്ടായിരുന്നില്ല എന്ന് മാർഗരറ്റ് ശ്രദ്ധിച്ചു. 

"എന്റെ കൈകൾ മെലിഞ്ഞതാണ് കീർത്തി. ദുർബലമെന്ന് തോന്നും. പോരാത്തതിന് വിലങ്ങും. എന്നാൽ നിന്നെ മരണത്തിലേക്ക് നയിക്കാൻ എന്റെ കൈകൾക്ക് സാധിക്കും!" താനിത് മന്ത്രണം പോലെ പറഞ്ഞപ്പോൾ കീർത്തി തന്നെ ഭീതിയോടെ നോക്കി. 

"മരണമടുത്തെത്തുമ്പോൾ എത്ര വലിയ ധൈര്യമുള്ള ആളും പതറിപ്പോവും. അല്ലെ കീർത്തി? മരണവേളയിലാണ് ഓരോരുത്തരും ജീവിതത്തിന്റെ പൊരുളറിയുക. ജീവിതത്തെ സ്നേഹിക്കുക. ജീവിക്കണമെന്ന് ആഗ്രഹിക്കുക. എന്നാൽ വിധി എഴുതപ്പെട്ടു കഴിഞ്ഞാൽ പിന്നെ മോചനമില്ല. കീർത്തി കണ്ണുകളടച്ചോളൂ. മരണത്തെ അനുഭവിക്കാൻ തയ്യാറാകൂ."

അവളുടെ കൈകൾ കീര്‍ത്തിയുടെ കഴുത്തിലേക്ക് നീണ്ടു. അവൾ പിടഞ്ഞെണീക്കാൻ ശ്രമിച്ചു. ഒച്ച വെക്കാൻ ശ്രമിച്ചു. എന്നാൽ മാർഗരറ്റ് ഒരവസരവും അവൾക്ക് നൽകിയില്ല. അവളുടെ കണ്ണുകളിലൂടെ ആത്മാവ് ശരീരം വിടുന്നത് കിതപ്പോടെ എന്നാൽ ക്രൂരമായ ആനന്ദത്തോടെ കണ്ടു.

(തുടരും)

English Summary:

Charamakolangalude Vyakaranam - episode 21

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com