വടയിൽ തട്ടിവീണ് ‘വട’ജോസ്
Mail This Article
ലണ്ടനിലെ മാഞ്ചസ്റ്ററിനു സമീപം സ്റ്റോകോൺട്രെന്റിൽ താമസിക്കുന്ന ആലുവ മാളിയേക്കൽ ജോസ് ജേക്കബും ഭാര്യ ഷൈനിയും ചെറിയൊരു കുസൃതി വിഡിയോ ചിത്രീകരിച്ചു സുഹൃത്തിന്റെ വാട്സാപ്പിൽ ഇട്ടപ്പോൾ അതിത്രയും ഉറക്കം കെടുത്തുമെന്നു കരുതിയില്ല.
പലഭാഗത്തു നിന്ന് സമൂഹമാധ്യമങ്ങളിലൂടെ പച്ചത്തെറി വന്നുകൊണ്ടിരിക്കുകയാണെന്നു ജോസ് പറയുന്നു. ചിലർ മൊബൈൽ നമ്പർ സംഘടിപ്പിച്ചു നേരിട്ടു വിളിക്കുന്നുമുണ്ട്. ‘ഉഴുന്നുവട എന്തെന്ന് അറിയാത്ത മലയാളി’ എന്ന പുതിയ മേൽവിലാസമാണ് വിഡിയോ ജോസിനു സമ്മാനിച്ചത്. പക്ഷേ ജോസിനെ അറിയാവുന്ന ആലുവക്കാർ അതെല്ലാം ചിരിച്ചു തള്ളി.
കാരണം 20 വർഷമായി ജോസ് നാട്ടിൽ അറിയപ്പെടുന്നതു തന്നെ ‘വട ജോസ്’ എന്നാണ്. ഈസ്റ്റർ വേളയിൽ മക്കൾക്ക് ഉഴുന്നുവട ഉണ്ടാക്കുന്നതിനിടെയാണ് ജോസ് വിഡിയോ എടുത്തത്. ഉഴുന്നുവട കാണിച്ചു കൊണ്ട് ഗൂഗിളിൽ പഠിച്ച് ആദ്യമായി ഉണ്ടാക്കിയതാണെന്നും നടുവിലെ ദ്വാരത്തിലൂടെ നോക്കിയാൽ അപ്പുറത്തുകൂടി വരുന്ന ആളെ കാണാമെന്നതാണ് ഇതിന്റെ പ്രത്യേകതയെന്നും ജോസ് തമാശയ്ക്കു പറഞ്ഞത് കാണികൾ സീരിയസ് ആയി കണക്കിലെടുത്തു.
2000ൽ ആലുവ ബാങ്ക് കവലയിലെ വീട്ടിൽ ഉഴുന്നുവടയും പരിപ്പുവടയും ഉണ്ടൻപൊരിയും ഉണ്ടാക്കി ബൈക്കിൽ ഹോട്ടലുകളിലും ചായക്കടകളിലും വിതരണം ചെയ്തിരുന്നയാളാണ് ജോസ്. അങ്ങനെയാണ് വട ജോസ് എന്നു പേരു വന്നത്.
വിഡിയോ പിടിവിട്ടു പറക്കുകയാണെന്നു മനസ്സിലാക്കിയ ലണ്ടൻ മലയാളികൾ ‘മണ്ടന്മാർ ലണ്ടനിൽ’ എന്ന അവരുടെ വാട്സാപ് ഗ്രൂപ്പിൽ സത്യാവസ്ഥ വിശദീകരിച്ച് ജോസിന്റെ ‘കൗണ്ടർ അഭിമുഖം’ ഇട്ടെങ്കിലും ആദ്യ വിഡിയോയുടെ പ്രചാരണം നിയന്ത്രിക്കാനായില്ല.
നഴ്സായ ഭാര്യ 2009ൽ ലണ്ടനിലെത്തി. 2012ൽ ജോസും 2 പെൺമക്കളും ഭാര്യയുടെ അടുത്തേക്കു പോയി.
English Summary: Vada Jose, Uzhunnu Vada Troll Video