ADVERTISEMENT

ഫെബ്രുവരി മൂന്നിനാണ് കൊച്ചിയിലെ സ്വവർഗ ദമ്പതികളിലൊരാളായ മനു, താമസിച്ചിരുന്ന വീടിന്റെ ടെറസിൽനിന്നു വീണ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. രണ്ടു ദിവസം വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും ഫെബ്രുവരി അഞ്ചിന് രാത്രി മരണം സ്ഥിരീകരിച്ചു. എന്നാൽ മൃതശരീരം ഏറ്റെടുക്കാൻ മനുവിന്റെ കുടുംബം തയാറായില്ല. ഏറ്റെടുക്കാൻ മനുവിന്റെ പങ്കാളി ജെബിൻ മുന്നോട്ടു വന്നെങ്കിലും, സ്വവർഗവിവാഹം നിയമപരമല്ലെന്ന കാരണം ഉന്നയിച്ച്, ശരീരം വിട്ടുനൽകാൻ ആശുപത്രി അധികൃതർ തയാറായില്ല. തുടർന്ന് ശരീരം വിട്ടുകിട്ടണമെന്ന് അഭ്യർഥിച്ച് ജെബിൻ കോടതിയെ സമീപിച്ചു. 

കേസിൽ ജെബിനു വേണ്ടി കോടതിയിൽ ഹാജരാകുന്നത് അഭിഭാഷക പദ്മാ ലക്ഷ്മിയാണ്. ഇത് ഒരു ക്വീർ വ്യക്തിയുടെ അവകാശങ്ങളുടെ കാര്യമാണെന്നും മതപരമായ എല്ലാ ചടങ്ങുകൾക്കും മനുവിന്റെ ശരീരത്തിന് അവകാശമുണ്ടെന്നും അടിസ്ഥാന അവകാശമാണ് ലംഘിക്കപ്പെട്ടിരിക്കുന്നതെന്നും ക്വീർ ആക്ടിവിസ്റ്റും കേരളത്തിലെ ആദ്യ ട്രാൻസ് വുമൺ അഭിഭാഷകയുമായ പദ്മാ ലക്ഷ്മി മനോരമ ഓൺലൈനിനോട് പ്രതികരിച്ചു. അതേസമയം, ജനാധിപത്യത്തിൽ ക്വീർ സമൂഹത്തിന് യാതൊരു നിയമ പരിരക്ഷയുമില്ലെന്നു തെളിയിക്കുകയാണ് ഇവിടെ ഹൈക്കോടതിയെന്നും ഇത് ഭയപ്പെടുത്തുന്നതാണെന്നും ക്വീർ ആക്ടിവിസ്റ്റും മനുവിന്റെ സുഹൃത്തുമായ അനഘ് പറഞ്ഞു.  

manu-jebin2
മനുവും ജെബിനും, Image Credits: Instagram/ manujebin

പദ്മാ ലക്ഷ്മിയുടെ പ്രതികരണം: 
‘‘മനുവിന്റേത് ഒരു തിരിച്ചറിയാത്ത (അൺക്ലെയിംഡ്) ബോഡിയല്ല. അത് വിട്ടുകിട്ടാനുള്ള അവകാശം തനിക്കുണ്ടെന്നാണ് ജെബിൻ പറയുന്നത്. ഇത്രയും കാലം അയാൾക്കൊപ്പം താമസിച്ച പങ്കാളിയാണ് മനു. ഉദാഹരണം പറഞ്ഞാൽ, ഭാര്യ മരിച്ചാൽ ഭർത്താവിന് അവരുടെ ശരീരം ഏറ്റുവാങ്ങാൻ അവകാശം ഉണ്ടല്ലോ. അപ്പോൾ, സ്വവർഗനുരാഗികളായ ആളുകൾക്ക് പങ്കാളിയുടെ ശരീരം ഏറ്റുവാങ്ങാൻ സാധിക്കുന്നില്ല എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇപ്പോഴുള്ള അവസ്ഥയിൽ തന്നെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ തിരിച്ചറിയപ്പെടാത്ത ശരീരമായി മനുവിന്റെ ഭൗതികശരീരം മാറും. കാരണം വീട്ടുകാർ അത് ഏറ്റെടുക്കുന്നില്ലല്ലോ. 

padma-lakshmi
പദ്മാ ലക്ഷ്മി

ഒരു ലെസ്ബിയൻ അല്ലെങ്കിൽ ഗേ ദമ്പതിമാരുടെ തന്നെ ഉദാഹരണം സൂചിപ്പിച്ചാൽ, കുടുംബം കൂടെയില്ലാത്ത കാലത്താണ് ഒരാൾ മരിക്കുന്നതെങ്കിൽ, അതൊരു അൺക്ലെയിംഡ് ബോഡിയായി കണക്കാക്കി മെഡിക്കൽ കോളജിൽ പഠിക്കാൻ കൊടുക്കണമെന്നാണോ പറയുന്നത്? അപ്പോൾ ഇവർക്ക് ഇവിടെ അവകാശങ്ങളില്ലേ? ഇവരുടെ ശരീരത്തിന് അടിസ്ഥാനപരമായ, മതപരമായ ആചാരങ്ങൾ നടത്തുവാനുള്ള അവകാശം പോലും ഇവിടെ ഇല്ലാതാക്കപ്പെടുകയാണോ ചെയ്യുന്നത്? അത് ചോദ്യം ചെയ്യാൻ പാടില്ലേ? ഇത് പണം ഉദ്ദേശിച്ചുകൊണ്ടുള്ള കാര്യമാണെന്നാണ് പറയുന്നത്. അല്ല. മറിച്ച് ഇത് അടിസ്ഥാന അവകാശങ്ങളുടെ കാര്യമാണ്. മൗലിക അവകാശങ്ങളുടെ (ആർട്ടിക്കിൾ 21) കൃത്യമായ ലംഘനമാണിവിടെ നടന്നിരിക്കുന്നത്.

കോടതിയിൽ വീട്ടുകാരുടെ രേഖാമൂലമുള്ള പ്രതികരണം ആവശ്യപ്പെടും. കാരണം ശരീരം ഏറ്റെടുക്കില്ലെന്ന് അവർ പറയുന്നതല്ലാതെ, കൃത്യമായി പേപ്പറിൽ എഴുതിത്തന്നിട്ടില്ല. എന്താണ് അവരുടെ നയം എന്നത് വ്യക്തമാക്കി അവർ റിപ്പോർട്ട് നൽകട്ടെ. അവിടെ ഞങ്ങൾക്ക് പറയാനുള്ളത്, ഇതൊരു അൺക്ലെയിംഡ് ശരീരമായി വിട്ടു കൊടുക്കാൻ ഞങ്ങൾക്ക് ബുദ്ധിയമുട്ടുണ്ട്. ഇത് മൗലികാവകാശങ്ങളുടെ കൃത്യമായ ലംഘനമാണ്, ആ വ്യക്തിക്ക് മതപരമായ എല്ലാ ചടങ്ങുകൾക്കുമുള്ള അവകാശമുണ്ട് എന്നാണ്. ഞങ്ങൾ കോടതിയിൽ ഇതിനോടകം പറഞ്ഞിട്ടുള്ളതും അതാണ്. ആ ശരീരത്തെ ഒരിക്കലും നിന്ദിക്കരുത്. ഒടുവിൽ കോടതി പറഞ്ഞിട്ടുള്ളതും എല്ലാ ബഹുമാനത്തോടെയും ആ ശരീരം സംരക്ഷിക്കണം എന്ന് തന്നെയാണ്. എല്ലാ പരിഗണനയും വേണമെന്നാണ് ഞങ്ങൾ പറഞ്ഞിട്ടുള്ളത്. 

manu-jebin4
മനുവും ജെബിനും, Image Credits: Instagram/ manujebin

  സ്വവർഗ വിവാഹം നിയമപരമല്ല എന്നതു തന്നെയാണ് ഇവിടെ പ്രധാനപ്രശ്നം. ഞങ്ങൾ ആരും പ്രതീക്ഷിച്ച പ്രശ്നം അല്ല ഇത്. വളരെ പെട്ടന്നുണ്ടായ ആവശ്യത്തിന്റെ പുറത്ത് കോടതിയിലെത്തിയ റിട്ടാണ് ഇത്. മനുവിന്റെ കുടുംബത്തോട് ഞങ്ങൾ പല തവണ ആവശ്യപ്പെട്ടതാണ്, ശരീരം ഏറ്റുവാങ്ങണം, ഒരിക്കലും ഒരു അൺ ക്ലെയിംഡ് ബോഡിയായി മാറരുത്, എന്തു സഹായവും ഞങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കും എന്നൊക്കെ. അപ്പോൾ, ‘ഞങ്ങൾക്ക് ആ ശരീരം വേണ്ട’ എന്ന് പറഞ്ഞവരാണ് അവർ. ഇങ്ങനെ അനാദരവ് കാണിച്ച ആളുകളോടാണ് കോടതി നീതി പുലർത്തുന്നത്. നീതി ദേവത കണ്ണ് തുറക്കുന്നു എന്നു പറയുമ്പോഴും, അടച്ച കണ്ണുകളാണ് ക്വീർ സമൂഹത്തിന് കാണാനാവുന്നത്. അവർ കണ്ണു കെട്ടിത്തന്നെ നിൽക്കുകയല്ലേ? ആ കണ്ണു കെട്ടിയുള്ള നോട്ടം ഞങ്ങൾക്കു നേരേയാണെന്നാണു മനസ്സിലാക്കുന്നത്. അതിനെ കറുത്ത നീതിയെന്നു ഞങ്ങൾ‌ വിളിക്കുന്നു.’’

അനഘിന്റെ പ്രതികരണം :  
‘‘പരസ്പര സമ്മതത്തോടെയുള്ള സ്വവർഗ ലൈംഗികബന്ധം ക്രിമിനൽ കുറ്റമല്ലെന്നും ഇതുമായി ബന്ധപ്പെട്ട ഐപിസി 377–ാം വകുപ്പിലെ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണെന്നും വ്യക്തമാക്കിയ സുപ്രീംകോടതി കോടതി വിധി വലിയ സ്വാതന്ത്ര്യമാണു നൽകിയത് എന്ന് അന്ന് പറഞ്ഞപ്പോഴും, അത് യാതൊരു വിധ പുരോഗമനവും സ്വവർഗ ബന്ധങ്ങളിൽ ഉണ്ടാക്കിയിട്ടില്ലെന്നതാണ് വാസ്തവം. ഒരുമിച്ചു ജീവിക്കുക എന്നതു മാത്രമല്ല ഒരു ബന്ധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിനപ്പുറം ദമ്പതികൾക്കു ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട്. അതൊരു കുഞ്ഞിനെ ദത്തെടുക്കുന്നത് അടക്കമുള്ള കാര്യങ്ങളാണ്. സ്വവർഗ വിവാഹത്തിനോ സ്വവർഗ ദമ്പതികൾക്കു കുഞ്ഞിനെ ദത്തെടുക്കാനോ നിയമപരമായി സാധിക്കില്ലെന്നാണല്ലോ കോടതിവിധിയുള്ളത്.

manu-jebin
അനഘ്

ഒരു വ്യക്തി ക്വീർ ആയതുകൊണ്ട് അയാളുടെ മൃതശരീരത്തിനു കിട്ടേണ്ട യാതൊരു ബഹുമാനവും ഇവിടെ ലഭിക്കുന്നില്ല. മനുഷ്യാവകാശ ലംഘനമാണ് അത്. ഒരു മൃഗത്തിനു പോലും മരണശേഷം കൂടെയിരുന്ന് കരയാൻ ആരെങ്കിലും ഉണ്ടാവും. ഇവിടെ വീട്ടുകാർക്കു വേണ്ട. പങ്കാളിയെ അതിനു നിയമം സമ്മതിക്കുന്നുമില്ല. എന്ത് മൗലികാവകാശമാണ് ആണ് ക്വീർ വ്യക്തികൾക്ക്, അതായത് സ്വവർഗ ബന്ധത്തിലിരിക്കെ മരിക്കുന്ന വ്യക്തികൾക്ക് ഇവിടെയുള്ളത്? മനുഷ്യാവകാശം എന്നത് ജീവിച്ചിരിക്കുമ്പോൾ മാത്രമല്ല, മരിച്ചതിനു ശേഷവും ബാധകമാണ്. ഇവിടെ ആ വ്യക്തിയോടുള്ള ആദരവ് ഇല്ലാതാവുകയാണ്. 

ലൈംഗികസ്വത്വം വെളിപ്പെടുത്തുന്ന വ്യക്തികൾക്ക് തൊഴിലില്ലായ്മ, രക്ഷിതാക്കൾ പുറത്താക്കുന്നു, താമസസ്ഥലമില്ലാതാവുന്നു തുടങ്ങി പല പ്രതിസന്ധികളുമുണ്ട്. അതുകൊണ്ടു തന്നെ, അതിനു തയാറാവുന്നവരുടെ എണ്ണം ഒരുപാട് കുറയുന്നുണ്ട്. മനുവും ജെബിനും പോലും അടുത്ത കാലത്ത് സമൂഹമാധ്യമങ്ങളിൽ വലിയ ആക്രമണത്തിന് ഇരയാക്കപ്പെട്ടിരുന്നു. ലൈംഗികസ്വത്വം വെളിപ്പെടുത്താതിരിക്കാം, നാടുവിട്ടു പോയി ഒരുമിച്ചു ജീവിക്കാം എന്നൊക്കെയാണ് പല ക്വീർ സുഹൃത്തുക്കളും ചിന്തിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഒരു നിയമ പരിരക്ഷയുമില്ലാതെ ജീവിക്കുക എന്നത് അരികുവൽക്കരിക്കപ്പെട്ട ഒരു വിഭാഗത്തെ വീണ്ടും വീണ്ടും അരികുവൽക്കരിക്കലാണ്. എത്രകാലമാണ് ഞങ്ങൾ ഇങ്ങനെ ഇവിടെ ജീവിച്ചിരിക്കേണ്ടത് എന്നതും ഒരു ചോദ്യമാണ്. 

manu-jebin3
മനുവും ജെബിനും, Image Credits: Instagram/ manujebin

മനുവിന്റെ മരണം ഒരു കണ്ണുതുറക്കലാണ് ഇവിടെ ഉണ്ടാക്കുന്നത്. ഇന്ത്യയിൽ സ്വാതന്ത്ര്യവും ജനാധിപത്യവുമൊക്കെ ഒരു വിഭാഗം ജനങ്ങൾക്കു മാത്രമുള്ളതാണ് എന്നതാണത്. ഇവിടെ ബാബറി മസ്ജിദ് വിഷയത്തിലും കർഷക സമരത്തിനൊപ്പവും സിഎഎ വിഷയത്തിലുമൊക്കെ അഭിപ്രായം പറഞ്ഞവർ പോലും എന്തുകൊണ്ടാണ് ഇവിടെ മനുവിനൊപ്പം നിൽക്കാത്തത്? അവിടെയും സിലക്ടീവ് ഡെമോക്രസിയാണുള്ളത്. സമൂഹമാധ്യമങ്ങളിൽ പുരോഗമനം പ്രസംഗിക്കുന്ന ഈ മനുഷ്യരൊന്നും എന്തേ മനുവിനൊപ്പം നൽക്കാത്തത്? മനുവിന്റെ ചികിത്സക്കായി ഫണ്ട് കണ്ടെത്താനുള്ള ശ്രമത്തിൽ പോലും ആരും ഒപ്പം നിന്നിട്ടില്ല. മന്ത്രിമാരെയും ഞങ്ങൾ മാറി മാറി വിളിച്ചെങ്കിലും യാതൊരു ഫലവും ഉണ്ടായിട്ടില്ല’’.

English Summary:

The Legal Battle for Manu’s Body Challenges LGBTQ+ Rights in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com