ADVERTISEMENT

എല്ലാ വർഷവും മാർച്ച് 3 നാണ് ലോക കേൾവി ദിനമായി ആചരിക്കുന്നത്. കേൾവിശക്തിയുടെ പ്രാധാന്യത്തെപ്പറ്റി അവബോധം സൃഷ്ടിക്കാനാണ് ഇത്. പലപ്പോഴും കേൾവിക്കുറവ് വരുമ്പോൾ മാത്രമേ ആളുകള്‍ കേൾവിയുടെ ശക്തിയെപ്പറ്റി ആലോചിക്കാറുള്ളൂ. അതുവരെയും ചെവിയിൽ പെൻസിലും പേനയും കുത്തി, അമിത ശബ്ദങ്ങൾ നിരന്തരം കേട്ട് ചെവിയെ ‘പീഡിപ്പിക്കുക’യാവും പലരും. 

Read Also : ചെവിയുടെ ‘അകം’ ഇഎൻടി ഡോക്ടർക്കുള്ളതാണ്; ചില കാര്യങ്ങൾ ‘കേൾക്കാതെ’ പോകരുതേ

ഏറ്റവും പ്രധാനപ്പെട്ട ഇന്ദ്രിയങ്ങളിലൊന്നാണ് കേൾവി. അത് ഇല്ലാതാകുന്ന അവസ്ഥയെപ്പറ്റി ചിന്തിക്കാൻ പോലും ബുദ്ധിമുട്ടാണ്. എന്നിട്ടും യാതൊരു ശ്രദ്ധയും ചെവിക്കോ അതിന്റെ പരിചരണത്തിനോ പലരും നൽകുന്നില്ല. പണ്ടു കാലത്തെ അപേക്ഷിച്ച് ചെറുപ്രായത്തിൽത്തന്നെ കേൾവിക്കുറവ് വരുന്നവരുടെ എണ്ണം കൂടുതലാണ്. 2050 ആകുമ്പോഴേക്കും ലോകത്താകെയുള്ള ഏഴു കോടി ആളുകള്‍ക്ക് കേൾവിക്കുറവ് ഉണ്ടായിരിക്കും എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. അതിൽ 10 ലക്ഷം കൗമാരക്കാർ, ചെറുപ്പക്കാർ എന്നിവരിൽ കാര്യമായ രീതിയിലുള്ള കേൾവിക്കുറവ് ഉണ്ടായിരിക്കും. 30 ഡെസിബലിനു മുകളിൽ കേൾവിശക്തി നഷ്ടമായേക്കാം. നിലവിൽ വിദ്യാർഥികള്‍ക്കിടയിൽ 16–25 പ്രായപരിധിയിലുള്ള 40 ശതമാനം പേർക്ക് കേൾവിക്കുറവുണ്ട്. അതുപോലെ 17 ശതമാനം മുതിർന്നവരിൽ, 20–69 വയസ്സിനിടയിലുള്ളവർക്ക് കേൾവി തകരാറുകൾ ഉണ്ടാകുന്നുണ്ട്. ഇത് ശബ്ദത്തോടുള്ള അമിതമായ സമ്പർക്കം കൊണ്ടാണുണ്ടാകുന്നത്. നാലിൽ ഒരാൾക്ക് അമിതശബ്ദം മൂലമുള്ള കേൾവിക്കുറവ് കണ്ടു വരുന്നുണ്ട്. ഇത് ശ്രദ്ധിച്ചാൽ തടയാൻ കഴിയും. പക്ഷേ വന്നു കഴിഞ്ഞാൽ ഇതിനെ ശരിയാക്കാൻ കഴിയില്ല. 

Read Also : നവജാതശിശുക്കളിലെ കേൾവിപ്രശ്നങ്ങള്‍; നേരത്തേ തിരിച്ചറിഞ്ഞാൽ ജീവിതം മെച്ചപ്പെടും

കേൾവിക്കുറവ് മൂന്ന് തരത്തിലാണുള്ളത്– കണ്ടക്റ്റീവ് ഹിയറിങ് ലോസ്, സെൻസറിന്യൂറൽ ഹിയറിങ് ലോസ്, മിക്സഡ് ഹിയറിങ് ലോസ്. ഇതിൽ കണ്ടക്റ്റീവ് ഹിയറിങ് ലോസാണ് ചികിത്സിക്കാനും മാറ്റിയെടുക്കാനും പറ്റുന്നത്.

Photo Credit: towfiqu ahamed/ Istockphoto
Photo Credit: towfiqu ahamed/ Istockphoto

∙ ചെവിയ്ക്കകത്ത് ചെറിയ എന്തെങ്കിലും തടസങ്ങളോ വാക്സോ ഉണ്ടാവുകയോ എന്തെങ്കിലും വസ്തുക്കൾ ചെവിക്കുള്ളിൽ പോവുകയോ ചെയ്താൽ കേൾവിക്കുറവിനുള്ള സാധ്യതയുണ്ട്. ഇയർഡ്രമ്മിൽ ദ്വാരം വീണാലും മിഡിൽ ഇയറിൽ ഫ്ലൂയിഡ് ഉണ്ടെങ്കിലുമൊക്കെ കേൾവിക്കുറവ് ഉണ്ടാകും. ശബ്ദത്തിന് സഞ്ചരിക്കാനുള്ള മാധ്യമം നഷ്ടപ്പെടുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതിനെയൊക്കെ മരുന്നു കൊണ്ടും ശസ്ത്രക്രിയ കൊണ്ടുംചികിത്സിക്കാവുന്നതാണ്. 

∙ ചെവിക്കകത്ത് ശബ്ദത്തെ ഇലക്ട്രിക് തരംഗങ്ങളാക്കി മാറ്റുന്ന ഹെയർ സെല്ലുകളുടെ എണ്ണം കുറയുമ്പോഴാണ് സെൻസറിന്യൂറൽ ഹിയറിങ് ലോസ് ഉണ്ടാവുന്നത്. ഇത് ശരിയാക്കാൻ കഴിയില്ല. പ്രായം കൂടുമ്പോഴോ ചില മരുന്നുകൾ കഴിക്കുമ്പോഴോ വലിയ ശബ്ദങ്ങൾ കേൾക്കുമ്പോഴോ ട്യൂമറുകള്‍ കാരണമോ ഈ കേൾവിക്കുറവ് ഉണ്ടാകാം. ശബ്ദമലിനീകരണവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ്.

∙മിക്സഡ് ഹിയറിങ് ലോസ് രണ്ടു തരത്തിലുണ്ട്, കണ്ടക്റ്റീവും സെൻസറിന്യൂറലും. അത് ജനിതകമാണ്. നാഡീവ്യൂഹവുമായി ബന്ധപ്പെട്ട അസുഖങ്ങൾ ഉള്ളവരിലും മിക്സഡ്ഹിയറിങ് ലോസ് ഉണ്ടാവാറുണ്ട്. 

ear-bud-Damir-Khabirov-istockphoto
Representative image. Photo Credit: Damir Khabirov/istockphoto.com

ഇയർ ബഡുകളെ സൂക്ഷിക്കണം
ശബ്ദമലിനീകരണം കൂടുതലായതിനാൽ ഏറ്റവും കൂടുതൽ ശ്രദ്ധ വേണ്ടത് അത്യാവശ്യമാണ്. വീടിന്റെ അകത്തിരുന്നാലും പുറത്തു പോയാലുമൊക്കെ ഉച്ചത്തിലുള്ള ശബ്ദമാണ്. ദിവസവും വീട്ടിലുപയോഗിക്കുന്ന മെഷീനുകളെപ്പറ്റി ചിന്തിച്ചുനോക്കൂ, എത്രമാത്രം ശബ്ദമാണുണ്ടാക്കുന്നത്. ഇതെല്ലാം നിരന്തരം കേൾക്കുന്ന ചെവിയുടെ കാര്യം കഷ്ടത്തിലാവാതെ ഇരിക്കുമോ? ഇത്രയും ശബ്ദം കേൾക്കുമ്പോൾ സ്വാഭാവികമായും ചെവിയിലെ ഹെയർ സെല്ലുകളുടെ എണ്ണം കുറയുകയും കേൾവി ശക്തി കുറയുകയും ചെയ്യും

തടിപ്പണി, പ്ലമിങ്, ഡ്രില്ലിങ് പണികൾ ചെയ്യുന്നവരൊക്കെ എപ്പോഴും കൂടിയ ശബ്ദത്തിനെയാണ് നേരിടുന്നത്. ദിവസം 5 മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ശബ്ദം കേട്ടുകൊണ്ടിരുന്നതാല്‍ തീർച്ചയായും കേൾവിക്കുറവ് ഉണ്ടാകും.

ഇത്തരം ജോലികളിലൊന്നിലും ഏർപ്പെട്ടില്ലെങ്കിലും ചെറുപ്പക്കാരിലും കേൾവിക്കുറവ് അധികരിച്ചിരിക്കുകയാണ്. സ്മാർട് ഫോൺ തന്നെയാണ് പ്രധാന കാരണം. സോഷ്യൽ മീഡിയയിലും പല സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലും കൂടിയ ശബ്ദത്തിൽ ഏറെ നേരം ചെലവഴിക്കുന്നത് കേൾവിശക്തി കുറയ്ക്കും. 50 ശതമാനവും സുരക്ഷിതമല്ലാത്ത രീതിയിലുള്ള ശബ്ദമാണ് ഇവിടെ ഉപയോഗിക്കപ്പെടുന്നത്. ഇയർ ബഡുകൾ ഒരുപാട് പേർ ഉപയോഗിക്കുന്നുണ്ട്. ഉപയോഗിക്കാനുള്ള സുഖത്തെക്കാളുപരി കാണാനുള്ള ലുക്കും പലരെയും ഇയർ പോഡുകളിലേക്ക് അടുപ്പിക്കാറുണ്ട്. അവ ചെവിക്കകത്തേക്ക് തിരുകി വയ്ക്കുന്നതിനാൽ ഇതിലൂടെ വരുന്ന ശബ്ദം നേരെ ഇയർഡ്രമ്മിലേക്കാണ് എത്തുന്നത്. കാലക്രമേണ ഇത് കേൾവിക്കുറവ് ഉണ്ടാക്കും. ഇയർ ബഡുകള്‍ ഉപയോഗിക്കുന്നത് കേൾവിശക്തിയെ സംബന്ധിച്ച് ഒട്ടും നല്ലതല്ല. 

Image Credit: Deepak Sethi/ Istock
Image Credit: Deepak Sethi/ Istock

കേൾവിക്കുറവുണ്ടായാലുള്ള പ്രശ്നങ്ങൾ
പ്രിയപ്പെട്ടവരോട് നേരേ സംസാരിക്കാൻ പറ്റില്ല എന്നുള്ളതാണ് കേൾവിക്കുറവ് ജീവിതത്തിലുണ്ടാക്കുന്ന ഏറ്റവും വലിയ പ്രശ്നം. പകുതി കേൾക്കാത്തതു കാരണം ആശയവിനിമയം കൃത്യമായി നടക്കണമെന്നില്ല. പല ബന്ധങ്ങളും തകരാനും അകൽച്ചയുണ്ടാകാനുമെല്ലാം ഈ കാരണം മതി. ചെറുപ്പകാലത്തുതന്നെ കേൾവിക്കുറവ് ഉണ്ടായാൽ അത് ജോലിയെയും ബാധിക്കും. ഇത് വ്യക്തിയുടെ ജീവിതരീതിയെത്തന്നെ മാറ്റി മറിക്കും. മുന്നോട്ടു പോകാനുള്ള താൽപര്യം കുറയാനും മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കാനുമുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. ഇത് സ്വാഭാവികമായും സമൂഹത്തെത്തന്നെ ബാധിക്കാം. ഇത്തരം പ്രശ്നങ്ങളെപ്പറ്റിയും ചികിത്സയെപ്പറ്റിയുമെല്ലാം ബോധവൽക്കരണം നൽകുന്നത് അത്യാവശ്യമാണ്. കേൾവി ദിനത്തിൽ ലോകാരോഗ്യ സംഘടനയുടെ ഇത്തവണത്തെ മുദ്രാവാചകം ‘ചെവിയും കേൾവി പരിചരണവും എല്ലാവർക്കും യാഥാർഥ്യമാക്കാം’ എന്നാണ്. 

കേൾവിശക്തിയെ കാക്കാൻ ഇക്കാര്യങ്ങൾ ചെയ്യാം
∙ ഉപകരണങ്ങളുടെ ശബ്ദം കുറച്ച് ഉപയോഗിക്കുക
∙ 50 ശതമാനം വോള്യം കുറച്ചു ഉപയോഗിക്കുന്നതാണ് നല്ലത്
∙ ഇയർ പോഡുകൾ ഒഴിവാക്കി ഹെഡ് ഫോണുകൾ ഉപയോഗിക്കാം
∙ നോയിസ് കാൻസലേഷൻ ഹെഡ്ഫോണുകൾക്ക് പ്രാധാന്യം കൊടുക്കാം
∙ ജോലി സംബന്ധമായി അധികം ശബ്ദം കേൾക്കേണ്ടി വരുന്നവർ ലിസണിങ് ബ്രേക്ക് എടുക്കുക. എല്ലാ അരമണിക്കൂർ കൂടുമ്പോഴും 5 മിനിറ്റ് എങ്കിലും ബ്രേക്ക് എടുക്കാം.
∙ വോള്യത്തിനു ലിമിറ്റ് സെറ്റ് ചെയ്യുക
∙ 60/60 റൂൾ പാലിക്കാം. 60 ശതമാനത്തിൽ കൂടുതൽ ശബ്ദം വേണ്ട. 60 മിനിറ്റിൽ കൂടുതൽ ശബ്ദങ്ങൾ ഇടവേളയില്ലാതെ കേൾക്കാനും പാടില്ല.

(വിവരങ്ങൾക്കു കടപ്പാട്:  ഡോ. രാജലക്ഷ്മി, കൺസൽട്ടന്റ് ഇഎൻടി സർജൻ, മന്ദിരം ഹോസ്പിറ്റൽ)

കണ്ണിന്റെ ആരോഗ്യം കാക്കാം: വിഡിയോ

English Summary:

World Hearing Day; Tips to avoid hearing loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com