ADVERTISEMENT

ഒരു നോവലിനേക്കാൾ ചെറുതും ചെറുകഥയേക്കാൾ ദൈർഘ്യമേറിയതുമായ സാങ്കൽപ്പികാഖ്യാനമാണ് നോവല്ലെ. പുതിയത് എന്നർഥമുള്ള നോവെല്ല എന്ന ഇറ്റാലിയൻ വാക്കിൽ നിന്നാണ് നോവെല്ലെ എന്ന വാക്കുണ്ടാകുന്നത്. നവോത്ഥാനത്തിന്റെ തുടക്കത്തിലാണ് നോവെല്ലകൾ സാഹിത്യത്തിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. നോവലുകൾക്ക് അതിന്റെ കേന്ദ്ര കഥാഗതിക്ക് പുറമേ ഒന്നോ അതിലധികമോ ഉപകഥകൾ ഉണ്ടായിരിക്കുമെങ്കിൽ നോവെല്ല പ്രധാനമായും ഒരു കഥയെ മാത്രം ആശ്രയിച്ചാണ്‌ മുന്നോട്ട് പോകുന്നത്. ഒരു നോവലിനെ അപേക്ഷിച്ച് നോവെല്ലയുടെ ടൈംലൈനും ചെറുതായിരിക്കും. അധികം അധ്യായങ്ങളൊന്നുമില്ലാതെ ഒറ്റയിരിപ്പിൽ വായിക്കാൻ  ഉദ്ദേശിച്ചിട്ടൂള്ളതാണ് നോവെല്ലകൾ. എച്ച്ജി വെൽസിന്റെ  ദി ടൈം മെഷീൻ, ചാൾസ് ഡിക്കൻസിന്റെ എ ക്രിസ്മസ് കരോൾ, ഏണസ്റ്റ് ഹെമിംഗ് വേയുടെ  ദി ഓൾഡ് മാൻ ആൻഡ് ദി സീ എന്നിവ ലോക സാഹിത്യത്തിലെ മികച്ച നോവെല്ലകൾക്ക് ഉദാഹരണമാണ്. 

നോവെല്ലകൾ ഒരു സാഹിത്യരൂപമെന്ന നിലയിൽ, പരിമിതമായ ചട്ടക്കൂടിനുള്ളിൽ നിന്ന് കൊണ്ട്  ഗഹനമായ ആഖ്യാനങ്ങൾ രചിക്കാൻ രചയിതാക്കൾക്ക് സവിശേഷമായ ഇടം നൽകുന്നവയാണ്.

മലയാള  സാഹിത്യം  മറ്റേതു ലോകഭാഷകളിലെ സാഹിത്യ ശാഖകളോടും കിടപിടിക്കുന്ന വിധത്തിൽ‍  നവീനവും ആധുനികവുമാണ് എന്ന് പറയാറുണ്ടെങ്കിലും  പുതിയ കാലത്തിന്റെ പ്രശ്നസങ്കീർണതകളെ എത്രത്തോളം ആവിഷ്‌ക്കരിക്കാൻ‍  മുഖ്യധാരാ എഴുത്തുകാർ എന്ന് നമ്മൾ വിശേഷിപ്പിക്കുന്ന എഴുത്തുകാർക്ക് കഴിയുന്നുണ്ടെന്ന് നാം വിമർശനാത്മകമായി വിലയിരുത്തേണ്ടതുണ്ട്. അവിടെയാണ് ശ്രീജേഷ് ടി പിയെ പോലുള്ള നവ എഴുത്തുകാർ ചാരവെടിച്ചാത്തൻ പോലുള്ള പുസ്തകങ്ങളുമായി നിലയുറപ്പിക്കുന്നത്.  

ചാരവെടിച്ചാത്തൻ അഞ്ച് നീണ്ട കഥകളുടെ അല്ലെങ്കിൽ നോവെല്ലകളുടെ സമാഹാരമാണ്. യാഥാർഥ്യവും ഭാവനയും ഇടകലരുന്ന  ഈ അഞ്ചു കഥകൾ ഓരോന്നും അവ നടക്കുന്ന പ്രദേശത്തിന്റെ സാംസ്കാരിക വൈവിധ്യത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്നു. കഥ നടക്കുന്ന പ്രദേശത്തിന്റെ  പാരമ്പര്യം, ചരിത്രം, സാമൂഹിക പ്രശ്നങ്ങൾ തുടങ്ങിയവയെ ശരിയായി പഠിച്ചാണ് കഥാകൃത്ത് ഓരോ കഥയും എഴുതിയിരിക്കുന്നത്. സമൂഹത്തിന്റെ നവകാല സങ്കീർണതകളെ ആഴത്തിൽ പര്യവേക്ഷണം ചെയ്തു വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനൊടൊപ്പം അവരെ ഭ്രമാത്മകമായ ഒരു ലോകത്തിലെത്തിക്കാനും ശ്രീജേഷിന് കഴിഞ്ഞിട്ടുണ്ട്. ചാരവെടിച്ചാത്തൻ എന്ന കഥയുടെ പേരാണ് പുസ്തകത്തിനും. പേരിലെ പുതുമ  കഥകളിലും  കൊണ്ടുവരാൻ കഥാകൃത്തിനു കഴിഞ്ഞിട്ടുണ്ട്.  ഇന്ദുഗോപൻ കഥകളെ ഓർമ്മിപ്പിക്കും വിധം വളരെ ആകാംക്ഷഭരിതമായാണ് കഥകൾ  മുന്നോട്ട് പോകുന്നത്. ചാത്തൻ എന്ന ബിംബത്തിനു ചുറ്റും പഴയ മനുഷ്യർ പടുത്തുയർത്തിയ നൂറു കണക്കിന് ഐതിഹ്യങ്ങളിലൊന്നും  പെടാത്തൊരു ചാത്തനാണ് സാക്ഷാൽ  ചാരവെടി ചാത്തൻ. 

ചാരവെടിച്ചാത്തൻ  എന്ന കഥയിൽ  കഥാകൃത്ത് മനുഷ്യന്റെ കപട ജീവിതത്തെയും അന്ധവിശ്വാസങ്ങളെയും കളിയാക്കുന്നതിനൊടൊപ്പം തന്നെ മാനം മുട്ടെ ഉയർന്നു നിൽക്കുന്ന ആണധികാര അഹങ്കാരങ്ങളെ ചമേലിയിലൂടെ അടിച്ചുടയ്ക്കുക കൂടി ചെയ്യുന്നുണ്ട്. ചമേലിയുടെ ഒറ്റ ചോദ്യത്തിലൂടെ പുരുഷോത്തമനിൽ നിന്നും ചോർന്നു പോകുന്നത് അയാളുടെ ലൈംഗിക കാമനകൾ  മാത്രമല്ല മറിച്ചു സ്ത്രീ ശരീരങ്ങൾക്ക് മേൽ അയാൾ കാലങ്ങളായി പുലർത്തിയിരുന്ന അധിനിവേശ  അഹങ്കാരം കൂടിയായിരുന്നു. മാജിക്കൽ റിയലിസത്തിന്റെ വിസ്മയ കമ്പളങ്ങൾ നമുക്ക് മുന്നിൽ വിരിച്ചിട്ടു പുതിയ കാല എഴുത്തിന്റെ  സാധ്യതകൾ പരീക്ഷിച്ചു മുന്നോട്ട് പോകുന്ന ശ്രീജേഷ് മലയാള കഥാലോകത്ത് ഒരു ഭാവി വാഗ്ദാനമാണ്.

സൂപ്പർ സ്റ്റാർ അനുമോദ് കുമാർ ഖാൻ എന്ന കഥയിൽ കാശ്മീർ മുതൽ കേരളം വരെയുള്ള സ്ഥലങ്ങളിൽ നിന്നുള്ള വിവിധ കഥാപാത്രങ്ങളെ വളരെ കൈയടക്കത്തോടെ അവതരിപ്പിച്ചിക്കുകയാണ് കഥാകൃത്ത്. ഒരു സാധാരണ മനുഷ്യനെ പോലെ നഗരത്തിൽ കുറച്ചു മാസങ്ങൾ ചുറ്റിയടിക്കണമെന്ന സൂപ്പർസ്റ്റാർ അനുമോദ് കുമാർ ഖാന്റെ കിറുക്കൻ ആഗ്രഹത്തിന് പുറത്തു,  വിവിധ സ്ഥലങ്ങളിൽ നിന്നു സൂപ്പർ സ്റ്റാറുമായി മുഖസാമ്യമുള്ള നിരവധി വ്യക്തികളെ സെലക്ട് ചെയ്യുകയും അതിൽ നിന്നും മൂന്ന് പേരെ അന്തിമമായി തിരഞ്ഞെടുക്കുകയും ചെയ്യുന്നു. അവിടെ നിന്നും കഥാകൃത്ത് വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി മുന്നോട്ട് കൊണ്ട് പോകുകയാണ്. കഥയിൽ പൊതു ജനങ്ങൾ സൂപ്പർസ്റ്റാർ അനുമോദ് കുമാർ ഖാനെയും അദ്ദേഹത്തിന്റെ ഡ്യുപ്പുകളെയും തിരിച്ചറിയാൻ കഴിയാതെ കുഴങ്ങുന്നത് പോലെ കഥയുടെ ഒടുവിൽ കഥാകൃത്ത് ഒരുക്കുന്ന കെണിയിൽപ്പെട്ടു യഥാർത്ഥ അനുമോദ് കുമാർ ഖാൻ ഈ നാലു പേരിൽ ആരാണെന്നു അറിയാതെ വായനക്കാരനും സ്ഥലകാല വിഭ്രമത്തിൽപ്പെടുന്നു. അതോടു കൂടി   ഒന്നിലേറെ തവണ ഈ കഥ വായിക്കാൻ വായനക്കാരൻ നിർബന്ധിതനായി തീരുന്നു.

ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ജീവിച്ച വ്യത്യസ്ത മനുഷ്യവർഗ്ഗത്തിൽപ്പെട്ട ആണിന്റെയും പെണ്ണിന്റെയും പ്രണയ സാഫല്യത്തിന്റെ കഥ പറയുന്ന നിയാണ്ടർത്താൽ ഹോമോസാപിയൻസ് പ്രണയമെന്ന കഥ ലക്ഷക്കണക്കിന് വർഷം പഴക്കമുള്ള സാപ്പിയൻസിന്റെ ചരിത്രവും പ്രണയവും രതിയുമെല്ലാം മനോഹരമായി സംയോജിപ്പിച്ചു എഴുതിയിരിക്കുന്ന കഥയാണ്. നിയാണ്ടർത്താൽ - ഹോമോസാപ്പിയൻസ് കാലം കാലം റിക്രിയേറ്റ് ചെയ്യാൻ ശ്രമിക്കുന്ന ഉന്നതിയും, ആദ്യമൊന്നും അവളുടെ വട്ടുകൾ മനസ്സിലാക്കിയെടുക്കാൻ കഴിയാതെ കുഴങ്ങുന്ന സൂര്യകാന്തിയും, നിയാണ്ടർ താലിനെ പ്രതിനിധീകരിക്കുന്ന വെള്ളൻ  എന്ന ആദിവാസിയുമൊക്കെ വായനക്കാരന്റെ മനസ്സിൽ മായാതെ നിൽക്കുന്ന കഥാപാത്രങ്ങങ്ങളാണ്. നിഷ്കളങ്ക സ്നേഹത്തിനുടമയായ വെള്ളനെ തന്റെ മായിക കാഴ്ചകളുടെ ഭാഗമാക്കി ഒരു  പരീക്ഷണമൃഗത്തെ പോലെ ഉന്നതി കൊണ്ട് നടക്കുമ്പോൾ അവളുടെ സ്നേഹത്തിൽ നിന്നും ഭയപ്പാടോടെ ഒഴിഞ്ഞു മാറാനാണ് അവൻ  ശ്രമിക്കുന്നത്. ഒടുവിൽ   ഒരുമിച്ചൊരു ആത്മഹത്യ എന്ന ആശയത്തിലേക്ക് അവൾ അവനെ പ്രേരിപ്പിക്കുമ്പോൾ അവളുടെ സ്നേഹത്തിൽ പൂർണമായി വിശ്വാസമർപ്പിച്ചു അവൾക്ക് മുന്നേ അവനതിന് സന്നദ്ധനാകുന്നു. കഥയുടെ അവസാനം വെള്ളന് നീതി നേടിക്കൊടുക്കാൻ സൂര്യകാന്തി മുൻകൈയെടുക്കുമ്പോൾ വായനക്കാരന്റെ മനസിലും ഒരു സംതൃപ്തിയുണ്ടാകും. പുരോഗതി പ്രാപിച്ച മനുഷ്യവർഗമായ സാപിയൻസിനെ ഉന്നതിയും ആദിമ മനുഷ്യവർഗമായ നിയാണ്ടർത്താലിനെ വെള്ളനും പ്രതിനിധീകരിക്കുമ്പോൾ പുരോഗതി മനുഷ്യനെ കൂടുതൽ കപടതയുള്ളവരാക്കി മാറ്റുന്നു എന്ന് കഥാകൃത്ത് പറയാതെ പറയുന്നു.

നഖമില്ലായ്മ അഥവാ മുലയില്ലായ്മ തൊമ്മിച്ചന്റെയും തെരേസ  ടീച്ചറുടെയും കഥയാണ്. അത്യാവശ്യം നർമ്മരസത്തോട് കൂടിയാണ് ഈ കഥ മുന്നോട്ട് പോകുന്നത്.  റിട്ടയർ ആയതു മുതലുള്ള  ടീച്ചറുടെ ആഗ്രഹമാണ് തായ്‌ലൻഡിലെ പട്ടായയിൽ പോകണമെന്നത്. അതിനു തടസമായി നിൽക്കുന്നതോ  തൊമ്മിച്ചന്റെ നീട്ടി വളർത്തിയ കൈ നഖങ്ങളും. അത് മുറിച്ചു കളയാൻ ഒരു പദ്ധതിയും തയാറാക്കി തെരേസ ടീച്ചറുടെ ശിഷ്യനും ഒൻപതാം ക്ലാസ്സിൽ മൂന്ന് പ്രാവശ്യം തോറ്റവനുമായ രാമചന്ദ്രൻ എത്തുന്നതോട് കൂടി കഥ രസം പിടിക്കുന്നു. തൊമ്മിച്ചന്റെ നീട്ടി വളർത്തിയ നഖങ്ങൾ മുറിച്ചു സൂക്ഷിക്കാൻ  വേണ്ടി ഒരു മ്യുസിയം പണിയുമെന്നും ഇനി വരുന്ന തലമുറയ്ക്ക് അതൊരു ചരിത്രസ്മാരകമായി മാറുമെന്നുമൊക്കെയുള്ള മോഹനവാഗ്ദാനങ്ങൾ നൽകി തൊമ്മിച്ചനെ കൊണ്ട് രാമചന്ദ്രൻ നഖം മുറിക്കാനുള്ള സമ്മതം വാങ്ങുന്നു. എന്നാൽ അതിനു ശേഷം ഈ പദ്ധതി നടപ്പിലാക്കാൻ രാമചന്ദ്രന് കഴിയാതെ വരുന്നു. അതിനു അയാൾ പറയുന്ന കാരണങ്ങളൊക്കെ വളരെ രസകരമാണ്.  

തെരേസ ടീച്ചറും, കാൻസർ ബാധിച്ച് നീക്കം ചെയ്തതിനു ശേഷം അവശേഷിക്കുന്ന ടീച്ചറുടെ ഒറ്റമുലയും, നീട്ടി വളർത്തിയ തൊമ്മിച്ചന്റെ നഖങ്ങളും, ടീച്ചറും തൊമ്മിച്ചനും തമ്മിലുള്ള ഊഷ്മള ബന്ധവും, അപ്രതീക്ഷിത ക്ലൈമാക്സുമെല്ലാം ഈ കഥയെ വായനക്കാരുടെ മനസിൽ ഇടം പിടിക്കാൻ സഹായിക്കുന്നവയാണ്. 

അവസാനത്തെ കഥ ഇന്ദ്രജാലമൃത്യുവും  വായനക്കാരനെ ആകാംക്ഷയുടെ ഒരു  ഇന്ദ്രജാല ലോകത്തേക്ക് എത്തിക്കുകയാണ്. ദുരൂഹത പേറുന്ന കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും വായനക്കാരിൽ പിരിമുറുക്കം സൃഷ്ടിക്കും. ഈ കഥയിൽ വന്ദനയെയും അവളുടെ അപ്പാപ്പനെയുമൊക്കെ നമുക്ക് മുന്നിൽ കൊണ്ട് നിർത്തി അക്ഷരങ്ങൾ കൊണ്ട് മായാജാലവിദ്യ കാണിക്കുകയാണ് ശ്രീജേഷ്. 

നാൽവർസംഘത്തിന്റെ മരണക്കണക്ക് എന്ന ബെസ്റ്റ് സെല്ലർ നോവലിന്റെ രചയിതാവ് കൂടിയായ ശ്രീജേഷിന്റെ ചാരവെടിച്ചാത്തൻ എന്ന ഈ പുസ്തകം എന്ത് കൊണ്ടും വായനക്കാർക്ക് ഒരു പുതിയ വായനാനുഭവം നൽകുന്ന ഒന്നായിരിക്കും. 

ശ്രീജേഷ് ടി. പി

മനോരമ ബുക്സ്

വില 220

English Summary:

"Charavedichathathan" - Sreejesh TP's Masterful Blend of Culture and Magical Realism in Malayalam Novellas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com