തൃശൂർ പൂരം വിവാദം: സിറ്റി പൊലീസ് കമ്മിഷണറുടെ സ്ഥലം മാറ്റത്തിന് പിന്നിൽ സുരേഷ് ഗോപിയോ? വാസ്തവമിതാണ് | Fact Check
Mail This Article
സിറ്റി പൊലീസ് കമ്മീഷണറായിരുന്ന അങ്കിത്ത് അശോക് ഐപിഎസ് തൃശൂർ പൂരത്തിനിടെ നടപ്പിലാക്കിയ നടപടികൾ ഏറെ വിവാദമായിരുന്നു. ഇപ്പോള്‍ അങ്കിത്ത് അശോക് ഐപിഎസിനെ സിറ്റി പൊലീസ് കമ്മിഷണർ സ്ഥാനത്ത് നിന്നും മാറ്റിയത് സുരേഷ് ഗോപിയാണെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചാരണം നടക്കുന്നുണ്ട്. മണ്ഡലത്തിൽ കളി തുടങ്ങി SG,തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ പൊലീസ് കമ്മിഷണർ അങ്കിത് അശോകനെ പറപ്പിച്ചു എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.വാസ്തവമറിയാം
∙ അന്വേഷണം
സിറ്റി പൊലീസ് കമ്മിഷണറായിരുന്ന അങ്കിത്ത് അശോകിന്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട കീവേഡ് പരിശോധന നടത്തിയപ്പോൾ ഇതുമായി ബന്ധപ്പെട്ട് മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്ത കാണാം
സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകനെ സ്ഥലംമാറ്റി. ആർ. ഇളങ്കോയ്ക്കാണ് സിറ്റി പൊലീസ് കമ്മിഷണറുടെ പുതിയ ചുമതല. തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു പിന്നാലെയാണ് അങ്കിതിനെ സ്ഥലം മാറ്റിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതു കൊണ്ടാണ് അങ്കിതിനെ മാറ്റുന്നിൽ കാലതാമസം വന്നത്. അങ്കിതിന് പുതിയ ചുമതല നൽകിയിട്ടില്ല. എന്നാണ് വാർത്തയിൽ വ്യക്തമാക്കിയിരിക്കുന്നത്.
വിവാദങ്ങളുണ്ടായിട്ടും ഡിജിപി റിപ്പോർട്ട് തേടാത്ത സാഹചര്യത്തിൽ. തൃശൂർ പൂരത്തിൽ പൊലീസിനെതിരെ ഉയർന്ന പരാതിയിൽ ഇടപെട്ട ആഭ്യന്തര വകുപ്പ്, പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ക്രമസമാധാന ചുമതയുള്ള എഡിജിപിക്ക് നിർദേശം നൽകിയതായി 2024 ഏപ്രിൽ 21ന് മനോരമ ഓൺലൈൻ നൽകിയ വാർത്ത കാണാം.
തൃശൂർ പൂരവുമായി ബന്ധപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണർക്കെതിരെയുണ്ടായ പരാതിയിലും പ്രതിഷേധത്തിലും വിഷയം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിജിപിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷ്ണർക്കെതിരെയുള്ള നടപടിയുടെ ഭാഗമായി സ്ഥലം മാറ്റാൻ നിർദേശം നൽകിയത്. എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഉത്തരവ് നടപ്പിലാക്കാൻ കഴിഞ്ഞില്ലെന്നും ഇതിനെത്തുടർന്ന് സ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കാൻ പ്രത്യേക അനുമതി നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നതായും മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
2024 ജൂൺ 9 ഞായറാഴ്ച്ചയാണ് സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് . ഇതിനും ഒരു മാസത്തോളം മുന്‍പാണ് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനത്ത് നിന്നും അങ്കിത്ത് അശോകിനെ മാറ്റാനുള്ള നടപടികൾ ആരംഭിച്ചതെന്ന് വ്യക്തമാണ്. ഇതിൽ നിന്ന് പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി സിറ്റി പൊലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോകിനെ സ്ഥലം മാറ്റിയെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സ്ഥിരീകരിച്ചു.
∙ വസ്തുത
തൃശ്ശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് സിറ്റി പൊലീസ് കമ്മിഷ്ണറെ സ്ഥലം മാറ്റിയത് സുരേഷ് ഗോപിയല്ല . കേരള സർക്കാർ പുറപ്പെടുവിച്ച കമ്മിഷണറുടെ സ്ഥലം മാറ്റ ഉത്തരവ് നടപടികൾ വൈകിയത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നതിനാലാണ്
English Summary:It was not Suresh Gopi who transferred the City Police Commissioner in connection with the management of Thrissur Pooram