ജോലിയില്‍നിന്നു പിരിച്ചു വിടാന്‍ സാധ്യത കൂടുതല്‍ ഇവർക്ക്

തൊഴിലിടങ്ങളിലെ ലിംഗസമത്വത്തെക്കുറിച്ചു സമൂഹം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ടു നാളേറെയായി. പക്ഷേ, ലിംഗസമത്വം എന്നതു പരിഷ്‌കൃത രാജ്യങ്ങളില്‍ പോലും ഇന്നും വിദൂരസ്വപ്‌നമായി അവശേഷിക്കുകയാണ്. എങ്കിലും പെപ്‌സികോ മുന്‍ മേധാവി ഇന്ദ്ര നൂയിയെപ്പോലെ നിരവധി സ്ത്രീകള്‍ ഇതിനകം പൊതു, സ്വകാര്യ കമ്പനികളുടെ ഉന്നത സ്ഥാനങ്ങളിലേക്കു കടന്നു വന്നിട്ടുണ്ട്. ഒരു പുരുഷന് സിഇഒ ആകാന്‍ അഭിമുഖീകരിക്കേണ്ടി വരുന്നതിന്റെ പതിന്മടങ്ങു വെല്ലുവിളികള്‍ സധൈര്യം നേരിട്ടാണ് ഇവരില്‍ പലരും നേതൃപദവിയില്‍ എത്തുന്നത്.  

എന്നാല്‍ സിഇഒ ആകാന്‍ മാത്രമല്ല അത്തരം ഉന്നത സ്ഥാനങ്ങളില്‍ തുടരാനും ചില്ലറ ബുദ്ധിമുട്ടുകളല്ല സ്ത്രീകള്‍ സഹിക്കേണ്ടി വരുന്നതെന്നു പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ജോലിയില്‍നിന്നു പിരിച്ചുവിടപ്പെടാന്‍ സാധ്യത പുരുഷ സിഇഒമാരെ അപേക്ഷിച്ചു വനിതാ സിഇഒമാര്‍ക്കാണു കൂടുതലെന്ന് അലബാമ സര്‍വകലാശാല അമേരിക്കയില്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. പിരിച്ചു വിടപ്പെടാനുള്ള വനിതാ സിഇഒമാരുടെ സാധ്യത പുരുഷ സഹപ്രവര്‍ത്തകരേക്കാൾ 45 ശതമാനം കൂടുതലാണെന്നും പഠനം പറയുന്നു. 

തൊഴിലിടത്തിലെ മികച്ച പ്രകടനം പലപ്പോഴും പുരുഷ സിഇഒമാരുടെ രക്ഷയ്‌ക്കെത്തുമ്പോള്‍ വനിതാ സിഇഒമാര്‍ മികച്ച പ്രകടനം കാഴ്ച വച്ചിട്ടും പുറന്തള്ളപ്പെടുന്ന അവസ്ഥയുണ്ടെന്നും റിപ്പോര്‍ട്ടു പറയുന്നു. നേതൃപദവികളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അധിക സമ്മർദത്തിലേക്കാണു പഠന ഫലങ്ങള്‍ വിരല്‍ചൂണ്ടുന്നത്. 

Job Tips >>

MORE IN JOBS & CAREER