ഇവർ ആദ്യം വരും; പിന്നാലെ തണലും!

തൃശൂരിലെ ഈ പിള്ളേർ രാജ്യത്തെ ഒരു പാഠം പഠിപ്പിച്ചേ അടങ്ങൂ; മരം ഒരു വരം!. അതിറയാൻ കുറച്ചു കൂടി കാക്കണം. കാരണം, ഈ 3 സുഹൃത്തുക്കൾ ചേർന്നു തുടങ്ങി വച്ച യാത്രയിപ്പോൾ വനവൽക്കരണത്തിന്റെ പുതുസന്ദേശവും പകർന്നു രാജ്യാതിർത്തി കടക്കാനൊരുങ്ങുകയാണ്. കടന്നുപോകുന്ന വഴികളിൽ, മരത്തൈകൾ നട്ടു തദ്ദേശീയരുടെ പിന്തുണയിൽ പരിപാലനം ഉറപ്പാക്കുന്ന തൃശൂരിലെ മലയാളി സംഘം ഇന്നലെ ഡൽഹിയിലെത്തി. ഇനി ലക്ഷ്യം നേപ്പാൾ..

ഡൽഹിയിലെത്തിയ യാത്രാസംഘം മലയാളി അസോസിയേഷനിലെ സി.ബി. മോഹനനും സഹായികൾക്കുമൊപ്പം

കഴിഞ്ഞ മാസം 28നാണ് തൃശൂർ ചേർപ്പിൽ നിന്നാണ് സംഘത്തിലെ അമൽ കൃഷ്ണ, അഖിൽ സുഭാഷ്, ഷിബിൻ ഗോപി എന്നിവർ യാത്ര തുടങ്ങിയത്. തുടക്കത്തിൽ തന്നെ 100 തണൽ മരത്തൈകൾ കരുതിയിരുന്നു. യാത്രാമധ്യേ കോയമ്പത്തൂരിൽ മരത്തൈകൾ നട്ടായിരുന്നു തുടക്കം. അവിടെ ഇഷ യോഗാ കേന്ദ്രം പിന്തുണ നൽകി. പിന്നീട്, സേലം, ബെംഗളൂരു, ഹംപി, അജ്മേർ, ജയ്പൂർ, ഹരിയാന, പഞ്ചാബ്, മണാലി കടന്നാണ് ഡൽഹിയിലെത്തിയത്. ഇവിടെ മലയാളി അസോസിയേഷനിലെ സി. ചന്ദനുമായി ബന്ധപ്പെട്ട് ആർകെ പുരത്ത് മരത്തൈകൾ നടുകയായിരുന്നു. ഇതേവരെയാകെ 240 നട്ടു കഴിഞ്ഞു. കൊടുങ്ങല്ലൂർ സ്വദേശി അമൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ചേർപ്പ് സ്വദേശികളാണ് അഖിലും ഷിബിനും.

യാത്രാമധ്യേ പ്രദേശവാസികൾക്കൊപ്പം

തൈ തീരുംതോറും പ്രാദേശികമായി വാങ്ങി ശേഖരിച്ചാണ് യാത്ര. പാതയോരങ്ങൾ മാത്രമല്ല, സ്കൂൾ പരിസരം മുതൽ ദാബകളിൽ വരെ തൈ നട്ടു. വെറുതെ യാത്ര അവസാനിപ്പിക്കാതെ അർഥപൂർണമാക്കുകയായിരുന്നു ലക്ഷ്യം. വർഷങ്ങൾക്കിപ്പുറം ഈ വഴികളിലാകെ തണലുറപ്പാക്കി ഇവർ യാത്ര തുടരുകയാണ്...

യാത്രാമധ്യേ മരത്തൈകൾ കൈമാറുന്നു
സംഘം സഞ്ചരിക്കുന്ന കാർ