പ്രിയ വാരിയർ ചിത്രത്തിനെതിരെ ബോണി കപൂർ

പ്രിയ പ്രകാശ് വാരിയരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ശ്രീദേവി ബംഗ്ലാവിനെതിരെ നിര്‍മാതാവ് ബോണി കപൂർ. സിനിമയുടെ ‌ട്രെയിലർ റിലീസിന് പിന്നാലെ അന്തരിച്ച നടി ശ്രീദേവിയുടെ കഥയാണ് ചിത്രം പറയുന്നതെന്ന തരത്തില്‍ ചർച്ചകൾ സജീവമായിരുന്നു. ചിത്രത്തിന്റെ പേരും ട്രെലിയറിലെ ചില രംഗങ്ങളുമാണ് സംശയത്തിനിടയാക്കിയത്.

അതിനിടെയാണ് ശ്രീദേവിയുടെ ഭർത്താവും നിർമാതാവുമായ ബോണി കപൂർ അണിയറപ്രവർത്തകർക്കെതിരെ നിയമപരമായി നീങ്ങിയത്. ചിത്രത്തിന്റെ ഉള്ളടക്കത്തിന് ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് സംവിധായകൻ പ്രശാന്ത് മാമ്പുള്ളി അടക്കമുള്ളവർക്ക് ബോണി കപൂർ നോട്ടീസ് അയച്ചിരിക്കുന്നത്.

വക്കീൽ നോട്ടീസ് ലഭിച്ചെന്ന് സംവിധായകൻ പ്രശാന്ത് മാമ്പുള്ളി പ്രതികരിച്ചു. ''കഴിഞ്ഞയാഴ്ചയാണ് നോട്ടീസ് ലഭിച്ചത്. അതിനെ നേരിടും. എന്റേത് ഒരു സസ്പെൻസ് ത്രില്ലർ ആണ്. ഒരുപാട് പേർക്ക് ശ്രീദേവി എന്ന പേരുണ്ടെന്ന് ബോണി കപൂറിനോട് നേരത്തെ പറഞ്ഞിരുന്നു. എന്റെ സിനിമയിലെ കഥാപാത്രവും ഒരു നടിയാണ്. നിയമനടപടിയെ നേരിടാനാണ് തീരുമാനം''-പ്രശാന്ത് മാമ്പുള്ളി പറഞ്ഞു.

ശ്രീദേവിയുടെ ജീവിതത്തെ പരിഹസിക്കുന്ന തരത്തിലുള്ള രംഗങ്ങളാണ് സിനിമയിലുള്ളതെന്ന് വിമർശകർ അഭിപ്രായപ്പെടുന്നു. ബാത്ടബ്ബിൽ കാലുകൾ പുറത്തേക്കിട്ട് കിടക്കുന്ന രംഗമാണ് ആരാധകരെ ചൊടിപ്പിച്ചത്. ശ്രീദേവിയുടെ മരണവും ഇതിനു സമാനയമായിരുന്നു.

ദേശീയ അവാര്‍ഡുൾപ്പെടെ ലഭിച്ച ഒരു സൂപ്പർ നായികയെയാണ് 'ശ്രീദേവി ബംഗ്ലാവിൽ' താൻ അവതരിപ്പിക്കുന്നതെന്ന് പ്രിയ പറഞ്ഞിരുന്നു. ട്രെയിലർ ലോഞ്ചിനിടെയും പ്രിയയോട് ഇക്കാര്യം മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. എന്നാൽ കൃത്യമായ ഉത്തരം നൽകാതെ പ്രിയ ഒഴിഞ്ഞുമാറുകയായിരുന്നു.