ലോക്സഭ: ലീഗ് കൂടുതല്‍ സീറ്റ് ചോദിച്ചേക്കുമെന്നു കുഞ്ഞാലിക്കുട്ടി

ന്യൂഡൽഹി∙ ഈ വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് കൂടുതല്‍ സീറ്റ് ചോദിക്കുന്ന കാര്യം നിഷേധിക്കാതെ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി.

കാസര്‍കോട്ടും വടകരയിലും ലീഗ് മല്‍സരിച്ച ചരിത്രമുണ്ട്. ജയസാധ്യത അടക്കം പരിഗണിച്ചാണ് ഓരോ തിരഞ്ഞെടുപ്പിലും ലീഗ് നിലപാട് സ്വീകരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കുമോയെന്നത് തല്‍ക്കാലം സസ്പെന്‍സായിരിക്കട്ടെയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

അതേസമയം, ലോക്സഭയില്‍ മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതില്‍ കുഞ്ഞാലിക്കുട്ടി ഖേദം പ്രകടിപ്പിച്ചു. വിവാദത്തെതുടര്‍ന്ന് പാര്‍ട്ടി അണികള്‍ക്കും നേതാക്കള്‍ക്കും ബുദ്ധിമുട്ടുണ്ടായതില്‍ തനിക്ക് വിഷമമുണ്ടെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. മനോരമ ന്യൂസിനു അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് വിവാദത്തിനുശേഷം കുഞ്ഞാലിക്കുട്ടി ആദ്യമായി മനസ്സുതുറന്നത്.