ശശികുമാര വർമ കള്ളനും അവസരവാദിയും, തന്ത്രി അതിഭൗതികവാദി: മന്ത്രി ജി. സുധാകരൻ

കണ്ണൂർ∙ പന്തളം കൊട്ടാരപ്രതിനിധി ശശികുമാര വർമ കള്ളനും അവസരവാദിയും കാലു മാറ്റക്കാരനുമാണെന്നു മന്ത്രി ജി. സുധാകരൻ. ശബരിമല തന്ത്രി അതിഭൗതികവാദിയാണെന്നും അതുകൊണ്ടാണ് എന്തു പ്രശ്നം വന്നാലും ജീവൻ കളഞ്ഞും അയ്യപ്പനെ സംരക്ഷിക്കും എന്നു പറയേണ്ടതിനു പകരം അമ്പലം പൂട്ടി സ്ഥലം വിടുമെന്നു പറഞ്ഞതെന്നും ജി. സുധാകരൻ പറഞ്ഞു.

ഐആർപിസി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് ബക്കളത്തു നടത്തിയ ശബരിമല ഇടത്താവളത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

രാജപ്രതിനിധി എന്ന് അവകാശപ്പെടുന്ന ഇയാൾ പാർട്ടി അംഗവും എസ്എഫ്ഐ ഭാരവാഹിയായിരുന്നു. അങ്ങനെ ജോലിയും കിട്ടി. ഇപ്പോൾ കാലു മാറി. കള്ളനും മോഷണ സ്വഭാവവും ഉള്ള ആളാണ് ശശികുമാര വർമ. അതുകൊണ്ടാണ് തിരുവാഭരണം തിരിച്ച് കിട്ടുമോ എന്നു ചോദിക്കുന്നത്.

നല്ല സാമ്പത്തികമാണ് തന്ത്രിക്ക് ലഭിക്കുന്നത്. അതു കൊണ്ടാണ് ശബരിമലയിൽ അള്ളി പിടിച്ച് ഇരിക്കുന്നതെന്നും മന്ത്രി സുധാകരൻ ആരോപിച്ചു.