ബിന്ദുവിനും കനകദുർഗയ്ക്കും സുരക്ഷ ഉറപ്പാക്കണം; സർക്കാരിന് സുപ്രീം കോടതി നിർദേശം

ന്യൂഡൽഹി∙ കോടതിവിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ പ്രവേശിച്ച ബിന്ദുവിനും കനകദുർഗയ്ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. ഇക്കാര്യം സംബന്ധിച്ച് സംസ്ഥാന സർക്കാരിനു നിർദേശം നൽകി. മൂന്നംഗ ബെഞ്ചാണു കേസു പരിഗണിച്ചത്. ജീവനു ഭീഷണിയുള്ളതിനാൽ മുഴുവൻ സമയ സുരക്ഷ ആവശ്യപ്പെട്ടാണ് ബിന്ദുവും കനകദുർഗയും ഹർജി നൽകിയത്.

ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും സ്വതന്ത്രമായി ശബരിമലയിൽ പ്രവേശിക്കാൻ സൗകര്യമൊരുക്കാനും സുരക്ഷ ഉറപ്പാക്കാനും നിർദേശിക്കണം, 10 – 50 പ്രായഗണത്തിലുള്ള സ്ത്രീകൾ പ്രവേശിക്കുന്നതിന്റെ പേരിൽ ശബരിമലയിൽ ശുദ്ധിക്രിയ പാടില്ലെന്നും ക്ഷേത്രം അടച്ചിടാൻ പാടില്ലെന്നും നിർദേശിക്കണം, ശുദ്ധിക്രിയ സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതും മൗലികാവകാശങ്ങൾ ലംഘിക്കുന്നതുമായ നടപടിയെന്നു പ്രഖ്യാപിക്കണം എന്നീ കാര്യങ്ങളുന്നയിച്ചാണ് ഇരുവരും കോടതിയെ സമീപിച്ചത്.

കൂടുതൽ സ്ത്രീകൾ ശബരിമലയിലെത്തിയതു നല്ല കാര്യമാണെന്ന് ബിന്ദു പ്രതികരിച്ചു. ശബരിമലയിൽ അക്രമം നടത്തിയവർക്കുള്ള മറുപടിയാണിത്. സ്ത്രീകളെത്തിയാൽ നട അടയ്ക്കുമെന്നു പറഞ്ഞവർ പിന്നോട്ടുപോയതായും ബിന്ദു വ്യക്തമാക്കി. 

തങ്ങളുടെ കുടുംബ, സാമൂഹിക പശ്ചാത്തലങ്ങൾ ബിന്ദുവും കനകദുർഗയും ഹർജിയിൽ വിശദീകരിച്ചിരുന്നു. ആർത്തവ കാലത്ത് തങ്ങൾ അകറ്റിനിർത്തൽ അനുഭവിച്ചവരാണെന്നും ശാസ്താവിനെ ദർശിക്കുക എന്ന ആഗ്രഹത്തിനു പുറമെ, ആർത്തവം അശുദ്ധിയല്ലെന്നു സ്ഥാപിക്കുകയെന്ന താൽപര്യവും ശബരിമലയിൽ പോകാൻ തങ്ങളെ പ്രേരിപ്പിച്ച ഘടകമാണെന്നും ഹർജിയിൽ പറയുന്നു.