കഴിഞ്ഞവര്‍ഷം വാഹനാപകടങ്ങളില്‍ മരണം 4,199; മൂന്നുവര്‍ഷത്തിനിടെ ഗുരുതര പരുക്ക് 91,444 പേര്‍ക്ക്

തിരുവനന്തപുരം∙ കഴിഞ്ഞവര്‍ഷം കേരളത്തിലെ റോഡുകളില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞത് 4,199 പേര്‍. ഗുരുതരമായി പരുക്കേറ്റത് 31,611 പേര്‍ക്കാണ്. 2017 ല്‍ 4,131 പേരും 2016 ല്‍ 4,287 പേരും വാഹനാപകടങ്ങളില്‍ മരണമടഞ്ഞു. 2017ല്‍ 29,733 പേര്‍ക്കും 2016ല്‍ 30,100 പേര്‍ക്കും ഗുരുതരമായി പരിക്കേറ്റു. 2016, 2017, 2018 വര്‍ഷങ്ങളില്‍ 91,444 പേര്‍ക്കാണു വാഹനാപകടങ്ങളില്‍ ഗുരുതരമായി പരുക്കേറ്റത്.

കഴിഞ്ഞവര്‍ഷം റോഡപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ പേരുടെ ജീവന്‍ നഷ്ടമായത് (365 പേര്‍) ആലപ്പുഴ ജില്ലയിലാണ്. മലപ്പുറവും (361) പാലക്കാടും (343) തിരുവനന്തപുരം റൂറലും (333) ആണ് തൊട്ടുപിന്നില്‍. തിരുവനന്തപുരം നഗരത്തില്‍ 187 പേര്‍ ഇക്കാലയളവില്‍ റോഡപകടങ്ങളില്‍ മരണമടഞ്ഞു. ഏറ്റവും കുറവു മരണമുണ്ടായത് വയനാട് ജില്ലയിലാണ് - 73. 2017 ല്‍ ഏറ്റവും കൂടുതല്‍ പേര്‍ റോഡപകടത്തില്‍ മരണമടഞ്ഞതും ആലപ്പുഴയില്‍ തന്നെ - 407. തൊട്ടുപിന്നിലുള്ളത് മലപ്പുറവും (385) പാലക്കാടും (384) തിരുവനന്തപുരം റൂറലും (325) തന്നെയാണ്.

തിരുവനന്തപുരം നഗരത്തില്‍ 172 പേരാണ് 2017ല്‍ വാഹനാപകടങ്ങളില്‍ മരണമടഞ്ഞത്. 68 പേര്‍ മരിച്ച വയനാടാണ് ഏറ്റവും പിന്നില്‍. 2016ല്‍ ഏറ്റവും കൂടുതല്‍ പേര്‍ വാഹനാപകടങ്ങളില്‍ മരിച്ചതു മലപ്പുറം ജില്ലയിലാണ് - 402. എറണാകുളം റൂറലില്‍ 367 പേരും പാലക്കാട് ജില്ലയില്‍ 366 പേരും ആലപ്പുഴ ജില്ലയില്‍ 356 പേരും തിരുവനന്തപുരം റൂറലില്‍ 351 പേരും 2016ല്‍ വാഹനാപകടത്തില്‍ മരിച്ചു. ഇക്കാലയളവില്‍ തിരുവനന്തപുരം നഗരത്തില്‍ വാഹനാപകടങ്ങളില്‍ മരണമടഞ്ഞത് 180 പേരാണ്.