മായാവതിക്കെതിരായ പ്രസംഗം പുലിവാലായി; ഖേദം പ്രകടിപ്പിച്ച് ബിജെപി എംഎൽഎ

ലക്നൗ ∙ ബിഎസ്പി അധ്യക്ഷ മായാവതിക്കെതിരായ പ്രസംഗം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് ഉത്തർപ്രദേശിൽനിന്നുള്ള ബിജെപി എംഎല്‍എ സാധന സിങ്. ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ വാക്കുകളെന്ന് സാധന സിങ് പറഞ്ഞു. 

സാധന സിങ്ങിനെതിരെ ദേശീയ വനിതാ കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്. അധികാരത്തിന് വേണ്ടി മായാവതി അന്തസ് വില്‍ക്കുകയാണെന്ന പരാമര്‍ശമാണു വിവാദമായത്. പരാമര്‍ശങ്ങള്‍ക്കെതിരെ ബിഎസ്പിയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ സാധന സിങ്ങാണു പാര്‍ട്ടി റാലിക്കിടെ മായാവതിയെ അധിക്ഷേപിക്കുന്ന രീതിയില്‍ പ്രസംഗിച്ചത്.

മായാവതിക്ക് ആത്മാഭിമാനമില്ല. അവര്‍ നേരത്തേ അപമാനിക്കപ്പെട്ടിരുന്നു. ഇപ്പോഴും അത് നടന്നുകൊണ്ടിരിക്കുന്നു. എല്ലാം നഷ്ടപ്പെട്ടിട്ടും അവര്‍ അധികാരത്തിന് വേണ്ടി അന്തസ്സ് കളഞ്ഞുകുളിക്കുകയാണ് എന്നായിരുന്നു സാധനാ സിങ്ങിന്‍റെ വിവാദ പരാമര്‍ശം. സംഭവം ശ്രദ്ധയില്‍പെട്ട ദേശീയ വനിതാ കമ്മിഷന്‍ സാധനാ സിങ്ങിനെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു.

വിശദീകരണം ആവശ്യപ്പെട്ട് വനിതാ കമ്മിഷന്‍ നോട്ടിസയക്കും. എംഎല്‍എയുടെ പരാമര്‍ശം ബിജെപിയുടെ നിലവാരമാണു കാണിക്കുന്നതെന്നു ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു. മാനസികനില തെറ്റിയവരുടെ ഭാഷയാണ് സാധനാ സിങ് ഉപയോഗിക്കുന്നതെന്നും മിശ്ര പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങള്‍ അസ്വസ്ഥതയുളവാക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ചതുര്‍വേദി പ്രതികരിച്ചു.