കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍: വിമാന നിരക്ക് കുത്തനെ കുറഞ്ഞു; 30000 രൂപ 6000 ആയി

കണ്ണൂർ ∙ എയർ ഇന്ത്യ എക്സ്പ്രസിനു പുറമെ ഗോ എയറും ഇൻഡിഗോയും രാജ്യാന്തര സർവീസുകൾ പ്രഖ്യാപിച്ചതോടെ ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറഞ്ഞു. അബുദാബിയിലേക്കുള്ള നിരക്ക് ഡിസംബറിൽ 30,000 രൂപയിലേറെ ആയിരുന്നു. കണ്ണൂർ – അബുദാബി റൂട്ടിൽ 6099 രൂപ മുതലാണ് ഗോ എയർ ടിക്കറ്റുകൾ ബുക്കിങ് തുടങ്ങിയത്. തിരികെ 7999 മുതലാണു നിരക്ക്.

മസ്ക്കത്തിലേക്കും കുറഞ്ഞ നിരക്കിലാണ് ഗോ എയർ ടിക്കറ്റ് വിൽപന തുടങ്ങിയത്. കണ്ണൂർ – മസ്ക്കത്ത് റൂട്ടിൽ 4999 രൂപ മുതലും മസ്ക്കത്ത് – കണ്ണൂർ റൂട്ടിൽ 5299 രൂപ മുതലുമാണു ടിക്കറ്റ് നിരക്ക്. മാർച്ച് 1 മുതൽ ആഴ്ചയിൽ 4 ദിവസം വീതമാണു ഗോ എയർ അബുദാബിയിലേക്കു സർവീസ് നടത്തുക. മാർച്ച് 15 മുതൽ കുവൈത്തിലേക്കും ദോഹയിലേക്കും ഇൻഡിഗോ എയർലൈൻസും സർവീസ് തുടങ്ങും.

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു കൂടുതൽ രാജ്യാന്തര, ആഭ്യന്തര സർവീസുകൾ ആരംഭിക്കുമെന്നു വിമാന കമ്പനി സിഇഒമാർ കഴിഞ്ഞദിവസം നടന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നൽകിയിരുന്നു. കണ്ണൂരിൽനിന്നു ഗൾഫ് മേഖലയിലേക്ക് അമിതനിരക്ക് ഈടാക്കുന്നതു കുറയ്ക്കണമെന്നു യോഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.