ജോൻ ലൂക്, വയസ്സ് 73; കടലിൽ ഒറ്റയ്ക്ക് 212 ദിവസം

പാരിസ്∙ കടലോളങ്ങളി‍ൽ ഇളകിയാടുന്ന ഒരു പായ്‌വഞ്ചിയുടെ ഇത്തിരിക്കുഞ്ഞൻ ദൃശ്യം അങ്ങുദൂരെ ചക്രവാളത്തിൽ തെളിഞ്ഞപ്പോ‍ൾ പടിഞ്ഞാറൻ ഫ്രാൻസിലെ ലെ സാബ്ലെ ദെലോണിൽ കരയിൽ കാത്തുനിന്നവർ ആർത്തുവിളിച്ചു. പായ്‌വഞ്ചി കരയടുക്കുംതോറും പാറിപ്പറക്കുന്ന നരച്ച തലമുടിയും താടിയുമായി ജോൻ ലൂക് വാൻ ദെൻ ഹീദ് കൈവീശുന്ന ദൃശ്യം തെളിഞ്ഞു വന്നു. ഗോൾഡൻ ഗ്ലോബ് മൽസരത്തിൽ ഒന്നാമതെത്തിയ 73 വയസ്സുകാരൻ ജോൻ ലൂക്.

കഴിഞ്ഞ വർഷം ജൂലൈയിൽ മലയാളിയായ അഭിലാഷ് ടോമി ഉൾപ്പെടെ 19 നാവികര്‌ പങ്കെടുത്തു തുടങ്ങിയ സാഹസിക മൽസരം അവസാനഘട്ടമായപ്പോൾ അവശേഷിച്ചത് ഫ്രഞ്ചുകാരൻ ജോൻ ലൂക് ഉൾപ്പെടെ 5 പേർ മാത്രമായിരുന്നു. കടൽക്ഷോഭത്തിൽ വഞ്ചി തകർന്നു പരുക്കേറ്റ അഭിലാഷ് സെപ്റ്റംബറിലാണു മൽസരത്തിൽ നിന്നു പിന്മാറിയത്. 35 അടി നീളമുള്ള പായ്‌വഞ്ചിയിൽ 212 ദിവസം കടലിൽ ഒറ്റയ്ക്കു സഞ്ചരിച്ചു ജോൻ ലൂക് ലക്ഷ്യസ്ഥാനത്തെത്തിയത് ചൊവ്വാഴ്ച. 50 വർഷം മുൻപു നടന്ന ഗോൾഡൻ ഗ്ലോബ് മൽസരത്തിൽ വിജയിയായ ബ്രിട്ടിഷ് നാവികൻ റോബിൻ നോക്സ് ജോൺസനും വിജയിയെ കാത്തു ഫ്രഞ്ച് തീരത്തുണ്ടായിരുന്നു.

കൊടുങ്കാറ്റിൽ പായ്മരത്തിനു കേടുപറ്റി. അതു നന്നാക്കാൻ കരയണഞ്ഞാൽ അയോഗ്യനാകുമെന്നതിനാൽ, സ്വയം നന്നാക്കി മുന്നോട്ടു പോകാനായിരുന്നു തീരുമാനം. പക്ഷേ, 6 മീറ്റർ ഉയരത്തിലുള്ള പായ്‌മരത്തിൽ അള്ളിപ്പിടിച്ചു കയറാൻ നടത്തിയ ശ്രമം സാഹസികതയായിരുന്നെന്നു ലൂക് പറയുന്നു.