കരിമ്പനയോലകൾക്ക് കാറ്റു പിടിക്കുമ്പോൾ

പാലക്കാടൻ കാറ്റിൽ കരിമ്പനകളുടെ താളമുണ്ട്.ഒ.വി.വിജയനടക്കമുള്ളവരുടെ രചനകളിൽ കരിമ്പന നിറഞ്ഞു നിൽക്കുമ്പോൾ അറിയുക..ഈ മരം ഒരു നാടിന്റെ അഭിമാന സ്തംഭമാണ്. പാലക്കാടൻ ചൂടിൽ തല ഉയർത്തി നിൽക്കുന്ന കരിമ്പനകൾ മനോഹര കാഴ്ചയാണ്. പനയോലയും പനനൊങ്കും

( മൂക്കാത്ത കരിമ്പന തേങ്ങ)  ഈ നാടിന് പ്രിയങ്കരമാണ്.

തത്തകളെ വളർത്തുന്നവർ കരിമ്പനയോല തേടി നടക്കാറുണ്ട്. കാരണം, ഇതു പതിവായി കൊടുത്താൽ  തത്തയുടെ നാവിന്റെ കനം കുറയുമെന്നും നല്ല രീതിയിൽ സംസാരിക്കുമെന്നും ആണ് വിശ്വാസം. പ്ളാസ്റ്റിക് കാരി ബാഗുകൾ വരും മുൻപ്,  കരിമ്പനയോലകൾ കൊണ്ടുള്ള കൂടകളിലാണ് ശർക്കര, പച്ചക്കറികൾ, എന്നിവ ശേഖരിച്ചിരുന്നത്. ഇപ്പോൾ ഒട്ടേറെ കരകൗശല വസ്തുക്കൾ ഉണ്ടാക്കാനും കരിമ്പനയോല ഉപയോഗിക്കുന്നു. 

മഴക്കാലത്ത് പാടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് രണ്ടു തരത്തിലുള്ള കുടകൾ കരിമ്പനയോലകൊണ്ട് ഉണ്ടാക്കുന്നു. ഞാറു നടുകയും കള പറിക്കുകയും ചെയ്യുമ്പോൾ തൊഴിലാളി സ്ത്രീകൾ മുതുകിൽ കൂടാരം പോലുള്ള കരിമ്പന കുടകളാണ് ഉപയോഗിക്കുക.അതേ സമയം, പാടത്തു പണിയെടുക്കുന്ന പുരുഷൻമാരാകാട്ടെ വട്ടത്തിലുള്ള കുടകളാണ് ഉപയോഗിക്കുക. ഈ കുടകൾ പാലക്കാടൻ ഗ്രാമങ്ങളിലെ വീടുകളിൽ പോലും ഇപ്പോൾ അപൂർവ കാഴ്ചയാണ്. തിരുവിതാംകൂർ –കൊച്ചി ഭാഗത്ത് തെങ്ങ് എത്ര പ്രബലനായിരുന്നോ അതുപോലെ പ്രബലനായിരുന്നു കരിമ്പനകളും. എന്നാൽ , തെങ്ങ് പോലെ ആരും നട്ടു വളർത്താറില്ല. ഒരു പരിചരണവുമില്ലാതെ തനിയെ കിളിർത്ത്  അതിവേഗം വളരുന്ന കരിമ്പനകൾ സംരക്ഷിക്കാനും അധികമാരും ഇല്ല. അതുകൊണ്ടുതന്നെ കരിമ്പനകൾ അതിജീവനഭീഷണിയിലാണ് എന്നു തന്നെ പറയാം.

ഏഷ്യയിലും ആഫ്രിക്കയിലും കണ്ടുവരുന്ന കരിമ്പനകൾ സാധാരണ 98 അടി വരെ ഉയരത്തിൽ വളരും.BORASSUS (PALMYRAPALM)  എന്നാണ് ശാസ്ത്രീയമായി അറിയപ്പെടുന്നത്. 

MORE IN ILAKAL PACHA