'ഡിവോഴ്സിന് ശേഷം പഴയ ഭർത്താവിനെ കാണുമ്പോൾ'; 'കുലസ്ത്രീ'യെച്ചൊല്ലി കവിതാപ്പോര്

കവിതയുടെ പേരിൽ സമൂഹമാധ്യമത്തിൽ ചേരിതിരിഞ്ഞ് വൻപോര്. അരുൺ പ്രസാദ് എന്ന യുവകവിയുടെ ഒസിഡി എന്ന കവിതയാണ് പോരിന് വഴിതുറന്നത്. ഒസിഡി സ്ത്രീവരുദ്ധമാണെന്നാരോപിച്ച് നിരവധിപ്പേർ രംഗത്ത് വന്നു. ഇതോടൊപ്പം ജിസ ജോസ് എന്ന എഴുത്തുകാരി കവിതയ്ക്ക് പാരഡി കൂടി എഴുതിയതോടെ പോര് മുറുകി.

ഒബ്സസീവ് കംപൾസീവ് ഡിസോർഡറുള്ള സ്ത്രീവിവാഹമോചനത്തിന് ശേഷവും ഭർത്താവിന്റെ വീ‍ട്ടിലെത്തി വീട് തുടയ്ക്കുന്നതിനെക്കുറിച്ചാണ് അരുണിന്റെ കവിത. ഭർത്താവുമൊത്ത് തങ്ങിയിരുന്ന വീട്ടിലേക്ക് വീണ്ടുമൊരു സ്വപ്നയാത്ര നടത്തുന്നതും അവർ അവിടെ ചെയ്യുന്ന കാര്യങ്ങളുമാണ് കവിതയുടെ പ്രമേയം.

എന്നാൽ കവിതയിലെ സ്ത്രീയുടെ ചെയ്തികൾ സ്ത്രീകൾ വീടുജോലി ചെയ്യാനുള്ള അടിമകളാണെന്ന സമൂഹികബോധം ഊട്ടി ‍ ഉറപ്പിക്കുകയാണെന്നാണ് എതിർഭാഗത്തിന്റെ വിശദീകരണം. കവിതയിൽ അവതരിപ്പിച്ചിട്ടുള്ളത് ഒരു ‘കുലസ്ത്രീയെ’ ആണെന്നും അവർ ആരോപിക്കുന്നു. മറുപടിയായി ജിസ ജോസ് എഴുതിയ പാരഡിയിൽ സമൂഹം കൽപിച്ചുകൊടുത്ത ബാധ്യതകൾ ചെയ്യാൻ വിസമ്മതിക്കുന്ന സ്ത്രീയേയാണ് ചിത്രീകരിച്ചിരിക്കുന്നത്. ജിസയുടെ കവിത ചർച്ചയായതോടെ ഇതിന് വിശദീകരണകുറിപ്പുമായി അരുണും എത്തി.

ഒരാൾ ആണോ പെണ്ണോ ഫെമിനിസ്റ്റോ കുലസ്ത്രീയോ എന്ന് നോക്കിയാകില്ല രോഗത്തിന്റെ പ്രവർത്തനം. നിങ്ങൾ എന്ത്‌ തന്നെ ആയാലും OCD പേഷ്യന്റ്‌ ആണെങ്കിൽ കമ്പൽഷൻസ്‌ പൂർത്തീകരിക്കുവാൻ ശ്രമിക്കാം. നിങ്ങൾ ഫെമിനിസ്റ്റ്‌ ആണെങ്കിലും നിങ്ങളുടെ കമ്പൽഷൻ വിട്ടിട്ട്‌ പോയ വീടിന്റെ വൃത്തിയുമായി ബന്ധപ്പെട്ടതാണെങ്കിൽ നിങ്ങളത്‌ വൃത്തിയാക്കുന്നു.– അരുൺ കുറിച്ചു