‘ആ കുഞ്ഞാലിമരയ്ക്കാർ’ നടക്കില്ലെന്ന് ഉറപ്പായപ്പോഴാണ് ഞങ്ങൾ തുടങ്ങിയത്: തുറന്നു പറഞ്ഞ് മോഹൻലാൽ

മലയാള സിനിമയിലെ താരരാജാക്കന്മാരായി മമ്മൂട്ടിയും മോഹൻലാലും വാഴാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇരുവരും തമ്മിലുള്ള സൗഹൃദം മലയാളികൾക്ക് അറിയാമെങ്കിലും പലപ്പോഴും ഇവരുടെ ആരാധകർ സമൂഹമാധ്യമങ്ങളിൽ പരസ്പരം പോരടിക്കുന്നതും നാം കാണാറുണ്ട്. എന്നാൽ തങ്ങൾ തമ്മിൽ ഒരു മത്സരബുദ്ധിയും ഇല്ലെന്നും നല്ല സൗഹൃദത്തിലാണെന്നുമാണ് മോഹൻലാൽ വനിതയ്ക്കു നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ പറയുന്നത്. 

‘നാലുപതിറ്റാണ്ടിലേറെയായി മത്സരബുദ്ധിയോടെ അഭിനയിക്കുന്ന രണ്ട് പേര്‍. ഇത്ര സൗഹൃദം എങ്ങനെ വരുന്നു?’ എന്ന ചോദ്യത്തിന് ആരുപറഞ്ഞു ഞങ്ങള്‍ക്കിടയില്‍ മത്സരബുദ്ധിയുണ്ടെന്ന് അങ്ങനെയൊന്നും ഇല്ല എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ‘കുറച്ചു പേരല്ലേ മലയാള സിനിമയിലുള്ളൂ. എല്ലാവരും തമ്മില്‍ നല്ല സൗഹൃദത്തിലാണ്. നോക്കൂ, ഒടിയനില്‍ മമ്മൂട്ടിക്കയുടെ ശബ്ദം ഇല്ലേ ? ലൂസിഫറിന്റെ ടീസര്‍ അദ്ദേഹത്തിന്റെ ഒഫീഷ്യല്‍ പേജിലൂടെയല്ലേ പുറത്തിറങ്ങിയത്. അപ്പുവിന്റെ സിനിമയുടെ ടീസര്‍ ദുല്‍ഖറിന്റെ പേജില്‍ അല്ലേ ആദ്യം വന്നത് ?’ മോഹൻലാൽ പറഞ്ഞു. 

‘മമ്മൂട്ടിക്കയ്ക്ക് ചെയ്യാന്‍ പറ്റുന്ന സിനിമകള്‍ അദ്ദേഹം ചെയ്യുന്നു. എനിക്ക് ചെയ്യാവുന്നത് ഞാനും. റോളുകള്‍ തട്ടിയെടുക്കാനൊക്കെ പറ്റുമോ? അല്ലാതെ സോഷ്യല്‍ മീഡിയയില്‍ പറയുന്ന പോലൊന്നും സംഭവിക്കുകയേയില്ല. കുഞ്ഞാലി മരയ്ക്കാര്‍ പോലും അങ്ങനെയാണ്. അവര്‍ പ്ലാന്‍ ചെയ്ത സിനിമ നടക്കില്ല എന്നുറപ്പായപ്പോഴാണ് നമ്മള്‍ തുടങ്ങിയത് ’ മോഹന്‍ലാല്‍ പറഞ്ഞു.

മലയാള സിനിമയിലെ ശ്രീകൃഷ്ണനാണ് മോഹൻലാലെന്നും മമ്മൂട്ടി ശ്രീരാമനാണെന്നും ചിലർ പറയുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ അങ്ങനെയൊന്നും വിലയിരുത്തേണ്ട കാര്യമില്ലെന്നും ഇൗ ചോദ്യം നിങ്ങൾ മമ്മൂട്ടിക്കയോട് ചോദിച്ചാൽ അദ്ദേഹം ‘അഡൽറ്റ് പേരന്റ്’ എന്ന നിലയിൽ ഗൗരവത്തിലുള്ള ഉത്തരം പറയുമെന്നും മോഹൻലാൽ പറഞ്ഞു. ‘അദ്ദേഹത്തിന്റെ ഉള്ളിലും പ്രണയവും സ്നേഹവും എല്ലാം ഉണ്ട്. പക്ഷേ ഒരു മുഴുനീള രക്ഷിതാവെന്ന നിലയിലാകും അദ്ദേഹം ഉത്തരം പറയുക. പെരുമാറുക. ഒരു സാധനം എടുക്കേണ്ട എന്നദ്ദേഹം പറഞ്ഞാൽ പിന്നെ അതിനു ശ്രമിച്ചിട്ടു കാര്യമില്ല. അതു കേൾക്കാൻ അദ്ദേഹത്തിനൊപ്പം ആൾക്കാരുമുണ്ട്. പക്ഷേ എനിക്കങ്ങനെ പറയാനാകില്ല. എനിക്കൊപ്പമുള്ളവർ അതെന്താ അതെടുത്താൽ എന്നു തിരിച്ചു ചോദിച്ചേക്കാം ? ഇൗ വ്യത്യാസമൊക്കെ കൊണ്ടാകാം അങ്ങനെ വിലയിരുത്തുന്നുത്. അറിയില്ല.’ മോഹൻലാൽ പറഞ്ഞു. 

അഭിമുഖത്തിന്റെ പൂർണ രൂപം വായിക്കാൻ ക്ലിക്ക് ചെയ്യുക