റഫാലില്‍ പങ്ക് മോദിക്കു മാത്രം; അനില്‍ അംബാനി എങ്ങനെ കരാറിന്റെ ഭാഗമായി: രാഹുല്‍

ന്യൂഡൽഹി∙ റഫാൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാത്രമാണ് ആരോപണമെന്നു കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി. ഇപ്പോഴത്തെയോ മുമ്പത്തെയോ പ്രതിരോധ മന്ത്രിമാരെ താൻ കുറ്റപ്പെടുത്തില്ല. പ്രതിരോധമന്ത്രി കള്ളം ഒളിപ്പിക്കുക മാത്രമാണു ചെയ്യുന്നത്. വിമാനത്തിന്റെ വിലയല്ല ഉന്നയിക്കുന്ന പ്രശ്നം. അനിൽ അംബാനി എങ്ങനെയാണു കരാറിന്റെ ഭാഗമായതെന്നാണു ചോദ്യമെന്നും പാർലമെന്റിൽ രാഹുൽ പറഞ്ഞു.

റഫാൽ അഴിമതിയിൽ പ്രധാനമന്ത്രിക്കെതിരെ അന്വേഷണം നടത്തണം. റഫാൽ ഇടപാട് രാജ്യാന്തര കടക്കാരനായ ‘സുഹൃത്തിനു’ നൽകുക വഴി മോദി ദേശസുരക്ഷയെ ദുർബലപ്പെടുത്തിയെന്നും രാഹുൽ ആരോപിച്ചു. റിലയൻസ് കമ്യൂണിക്കേഷൻസ് മേധാവി അനിൽ അംബാനിക്കെതിരെ സ്വീഡിഷ് െടലികോം കമ്പനിയായ എറിക്സൺ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തത് ഉദ്ധരിച്ചാണ് രാഹുലിന്റെ ആവശ്യം.

അനിൽ അംബാനിക്കെതിരെ രണ്ടാമത്തെ കോടതിയലക്ഷ്യ ഹർജിയാണ് സുപ്രീംകോടതയിൽ എറിക്സൺ ഫയൽ ചെയ്യുന്നത്. അംബാനിയെ ജയിലിൽ അടയ്ക്കണമെന്നും വിദേശയാത്രയ്ക്കു വിലക്ക് ഏർപ്പെടുത്തണമെന്നുമാണു ഹർജിയിലെ ആവശ്യം. 550 കോടി രൂപ എറിക്സണിനു നൽകാനുണ്ടെന്നാണു കേസ്.