കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു; വി.ജെ.ജയിംസിന്റെ ‘നിരീശ്വരൻ’ മികച്ച നോവൽ

തൃശൂർ ∙ 2017–ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വി.ജെ.ജയിംസിന്റെ ‘നിരീശ്വരൻ’ മികച്ച നോവലും വീരാൻകുട്ടിയുടെ ‘മിണ്ടാപ്രാണി’ മികച്ച കവിതയുമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചെറുകഥയ്ക്കുള്ള പുരസ്കാരം അയ്മനം ജോണിന്റെ ‘ഇതരചാരാചരങ്ങളുടെ ചരിത്രപുസ്തകം’ നേടി. 25,000 രൂപയാണ് സമ്മാനത്തുക.

സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് (30,000 രൂപ) പഴവിള രമേശൻ, എം.പി.പരമേശ്വൻ, കുഞ്ഞപ്പ പട്ടാന്നൂർ, ഡോ.കെ.ജി.പൗലോസ്, കെ.അജിത, സി.എൽ.ജോസ് എന്നിവർ അർഹരായി. സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം (ഫെല്ലോഷിപ്പ്–50,000 രൂപ) ‍ഡോ.കെ.എൻ.പണിക്കർ, ആറ്റൂർ രവിവർമ്മ എന്നിവർക്കു സമ്മാനിക്കും.

∙ വിവിധ ശാഖകളിലെ അക്കാദമി അവാർഡുകൾ (25,000 രൂപ)

എസ്.വി.വേണുഗോപാലൻ നായർ (നാടകം–സ്വദേശാഭിമാനി), കൽപറ്റ നാരായണൻ (സാഹിത്യവിമർശനം–കവിതയുടെ ജീവചരിത്രം), എൻ.ജെ.കെ.നായർ (വൈജ്ഞാനിക സാഹിത്യം–നദീവിജ്ഞാനീയം), ജയചന്ദ്രൻ മൊകേരി (ജീവചരിത്രം/ ആത്മകഥ–തക്കിജ്ജ എന്റെ ജയിൽജീവിതം), സി.വി.ബാലകൃഷ്ണൻ (യാത്രാവിവരണം–ഏതേതോ സരണികളിൽ), രമാ മേനോൻ (വിവർത്തനം–പര്‍വതങ്ങളും മാറ്റൊലികൊള്ളുന്നു), വി.ആർ.സുധീഷ് (ബാലസാഹിത്യം–കുറുക്കൻമാഷിന്റെ സ്കൂൾ), ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (ഹാസസാഹിത്യം–എഴുത്തനുകരണം അനുരണനങ്ങളും).

∙ എന്‍ഡോവ്മെന്റ് അവാർഡുകൾ

പി.പവിത്രൻ (ഭാഷാശാസ്ത്രം,വ്യാകരണം–മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം), മുരളി തുമ്മാരുകുടി (ഉപന്യാസം–കാഴ്ചപ്പാടുകൾ), പി.കെ.ശ്രീധരൻ (വൈദികസാഹിത്യം–അദ്വൈതശിഖരം തേടി), എസ്.കലേഷ് (കവിത–ശബ്ദമഹാസമുദ്രം), അബിൻ ജോസഫ് (ചെറുകഥാ സമാഹാരം–കല്യാശ്ശേരി തീസിസ്), ഡോ.പി.സോമൻ (വൈജ്ഞാനിക സാഹിത്യം–മാർക്സിസം ലൈംഗികത സ്ത്രീപക്ഷം), ശീതൾ രാജഗോപാൽ (പ്രബന്ധമൽസരം)

പുരസ്കാരങ്ങൾ സമ്മാനിക്കുന്ന തീയതി തീരുമാനമായില്ല.