ഐസ്‌ക്രീം കേസ്: സര്‍ക്കാരിനെതിരേ വിഎസ്; സമയം കളയാനില്ലെന്ന് ഹൈക്കോടതി വിമര്‍ശം

കൊച്ചി∙ ഐസ്ക്രീം പാർലർ അട്ടിമറിക്കേസിൽ സർക്കാരിനെതിരെ ആരോപണങ്ങളുമായി ഹൈക്കോടതിയെ സമീപിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ഹൈക്കോടതിയുടെ വിമർശനം. കാലപ്പഴക്കം ചെന്ന കേസുകൾക്ക് വേണ്ടി സമയം കളയാനില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. 

ഐസ്കീം പാർലർ അട്ടിമറിക്കേസ് തീർപ്പാക്കിയ കീഴ്ക്കോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് വിഎസ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ പുനപരിശോധന ഹർജി നൽകേണ്ടത് സർക്കാർ ആണ്. എന്നാൽ സർക്കാരിന്റെ ഭാഗത്തു നിന്ന് അതിനുള്ള ശ്രമമുണ്ടായിട്ടില്ല. എതിർ കക്ഷിയായ അഡ്വക്കറ്റ് വി.കെ. രാജുവുമായി ചേർന്ന് സർക്കാർ കേസ് അട്ടിമറിക്കുകയാണെന്നാണ് വി.എസ്. കോടതിയിൽ ആരോപിച്ചത്. രണ്ട് പതിറ്റാണ്ട് പഴക്കമുള്ള കേസാണ് ഇതെന്നും അടിയന്തര പ്രാധാന്യത്തോടെ ഹർജി പരിഗണിക്കണമെന്നും വിഎസിന്റെ അഭിഭാഷകൻ ആവശ്യമുന്നയിച്ചു.

എന്നാൽ ഈ ആവശ്യം പരിഗണിക്കാനാവില്ലെന്നാണ് കോടതി സ്വീകരിച്ച നിലപാട്. കേസിന് ഈ ഘട്ടത്തിൽ പ്രസക്തിയില്ലെന്നും കാലപ്പഴക്കം ചെന്നതും കുഴിച്ചു മൂടിയതുമായ ഇത്തരം കേസുകൾക്കു വേണ്ടി സമയം കളയാനില്ലെന്നും കോടതി വ്യക്തമാക്കി. കേസ് വീണ്ടും  പരിഗണിക്കുന്നതിനായി മാർച്ച് അഞ്ചിലേക്കു മാറ്റി.