മഹാത്മാവേ മാപ്പ്; ഗാന്ധിജിക്കു നേരെ ‘നിറയൊഴിച്ച്’ ഹിന്ദുമഹാസഭ, പ്രതിഷേധം

അലിഗഡ് ∙ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിവധം പുനഃസൃഷ്ടിച്ച് ഹിന്ദുമഹാസഭ. ഗാന്ധിജിയുടെ ചിത്രത്തില്‍ പ്രതീകാത്മകമായി വെടിയുതിര്‍ത്താണു ഹിന്ദുമഹാസഭ രക്തസാക്ഷിത്വ ദിനം ആഘോഷിച്ചത്. ഉത്തര്‍പ്രദേശിലെ അലിഗഡിലാണു ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്.

ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെ ഗാന്ധിജിയുടെ ചിത്രത്തില്‍ കളിത്തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ ഗാന്ധിയുടെ കോലത്തില്‍നിന്ന് ചോര ഒഴുകുന്നതായും ചിത്രീകരിച്ചു. മറ്റു നേതാക്കളും വെടിയുതിർത്തു. ശേഷം ഗാന്ധിജിയുടെ കോലം കത്തിച്ചു.

തുടര്‍ന്നു ഗാന്ധിജിയുടെ ഘാതകൻ നാഥുറാം  ഗോഡ്സെയുടെ പ്രതിമയില്‍ പൂജ ശകുന്‍ പാണ്ഡെ ഹാരാര്‍പ്പണം നടത്തി. ശൗര്യദിവസ് എന്ന പേരിലാണ് ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ഹിന്ദുമഹാസഭാ ആഘോഷിക്കുന്നത്. ഈ ദിവസം ഗോഡ്സെക്ക് ആദരമര്‍പ്പിക്കാറുണ്ട്.

ഗാന്ധിക്കുനേരെ വെടിയുതിര്‍ത്തുള്ള ആഘോഷം ആദ്യമായാണ്. ഗാന്ധിജിക്കെതിരായ പ്രസ്താവനകളിലൂടെ മുൻപും വിവാദങ്ങളില്‍ ഇടംപിടിച്ചിട്ടുള്ള വ്യക്തിയാണ് പൂജ ശകുന്‍ പാണ്ഡെ. സംഭവത്തിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റുമായി രാജ്യമാകെ പ്രതിഷേധം പടരുകയാണ്.