അന്നു കടന്നു പോയത് അന്യഗ്രഹ ജീവികളുടെ ഭീമൻ പേടകമായിരുന്നു?

ഒരു വർഷം മുൻപാണ് വിചിത്ര രൂപമുള്ള ഛിന്നഗ്രഹം ഭൂമിയെ കടന്നുപോയത്. നാസയും ബഹിരാകാശ ഗവേഷകരും ഈ അദ്ഭുത ഛിന്നഗ്രഹത്തിന്റെ വരവും സഞ്ചാര വഴികളും ചർച്ച ചെയ്തു. ബഹിരാകാശ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത രൂപമായിരുന്നു ആ ഛിന്നഗ്രഹത്തിന്. എന്നാൽ അതൊരു ഛിന്നഗ്രഹം ആയിരുന്നോ? അല്ലെന്നാണ് ചില ഗവേഷകർ പറയുന്നത്.

ബഹിരാകശത്തു കൂടെ കടന്നുപോയ ഔമുവാമുവ എന്ന വസ്തു മറ്റുഗ്രഹങ്ങളിൽ നിന്ന് ഗവേഷണത്തിന്റെ ഭാഗമായി തിരിച്ച കൃത്രിമ പേടകമായിരിക്കാമെന്നാണ് ഗവേഷകർ പറയുന്നത്. ഹവാർഡ് സ്മിത്ത് സോണിയൻ സെന്റർ ഫോർ അസ്ട്രോഫിസിക്സിലെ ഗവേഷകരാണ് വിചിത്രമായ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

സൗരയൂഥത്തിലൂടെ സഞ്ചരിച്ച, സിഗരറ്റിന്റെ രൂപമുള്ള വസ്തുവിനെ കുറിച്ച് നിരവധി ചർച്ചകളും നിരീക്ഷണങ്ങളും ഇതിനകം തന്നെ നടന്നിട്ടുണ്ട്. എവിടെ നിന്നാണ് ഈ വിചിത്രം വസ്തു വന്നതെന്നും ലക്ഷ്യമെന്തായിരുന്നു എന്നുമാണ് ഗവേഷകർ അന്വേഷിക്കുന്നത്. 

പ്രവഞ്ചത്തിലൂടെ പതിവു പോലെ സഞ്ചരിക്കുന്ന ഛിന്നഗ്രഹമായിരിക്കും ഇതെന്നാണ് ആദ്യം കരുതിയത്. എന്നാൽ ഇതിന്റെ സഞ്ചാരത്തിലെ ചില മാറ്റങ്ങളാണ് ഗവേഷകരെ മാറിചിന്തിപ്പിച്ചത്. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഭീമൻ അന്യഗ്രഹ വാഹനമാണിതെന്നാണ് ഒരു വിഭാഗം ഗവേഷകർ പറയുന്നത്. ഈ വിചിത്ര വസ്തുവിന്റെ സഞ്ചാര വേഗം കൂടിയതും പെട്ടെന്ന് ദിശമാറിയതും ഗവേഷകർ നിരീക്ഷിച്ചിരുന്നു. സൗരയൂഥത്തിന് പുറത്തു നിന്നെത്തിയ ആദ്യ ബഹിരാകാശ പേടകമായിരിക്കാം ഇതെന്നാണ് ഗവേഷകർ പറയുന്നത്.