ചൊവ്വയിലേക്കു പോകാന്‍ താൽപര്യമുള്ളവരുടെ ഒരു ഫെയ്സ്ബുക് കൂട്ടായ്മയില്‍വച്ചാണ് ബോസ്റ്റണില്‍ നിന്നുള്ള യാരിയും ഡാനിയല്‍ ഗോള്‍ഡണ്‍ കസ്റ്റാനോയും പരിചയപ്പെടുന്നത്. ചൊവ്വാ ദൗത്യം ജീവിതലക്ഷ്യമാക്കിയിരിക്കുന്ന ഇവരുടെ ജീവിതത്തില്‍ ചൊവ്വയെന്ന ഗ്രഹത്തിനു വലിയ പങ്കുണ്ട്. ഭൂമിയും ചൊവ്വയും പരമാവധി അടുത്തെത്തുന്ന ദിവസത്തില്‍ വിവാഹിതരായ ഇവര്‍ ചൊവ്വയിലെ ആദ്യ മനുഷ്യകോളനിയുടെ ഭാഗമാകാനുള്ള ഒരുക്കത്തിലാണ്.
മാര്‍സ് വണ്‍ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട നൂറ് സെമിഫൈനലിസ്റ്റുകളില്‍ ഈ ദമ്പതികളുമുണ്ട്. ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്നും 4200 പേരാണ് ചൊവ്വയില്‍ ആദ്യ മനുഷ്യകോളനി സ്ഥാപിക്കാനുള്ള സ്വപ്‌നപദ്ധതിയുടെ ഭാഗമാകാനായി മുന്നോട്ടുവന്നത്. ഇതില്‍നിന്നു തിരഞ്ഞെടുത്ത നൂറുപേരില്‍ നിന്ന്, അന്തിമപട്ടികയിലെത്തുന്ന 24 പേര്‍ക്കാണ് അവസാനഘട്ടത്തില്‍ പരിശീലനം നല്‍കുക. 2032 ല്‍ ചൊവ്വയില്‍ മനുഷ്യകോളനി സ്ഥാപിക്കുകയാണ് ഡച്ച് സ്ഥാപനമായ മാര്‍സ് വണിന്റെ ലക്ഷ്യം.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ അതികഠിനമായ പരിശീലനത്തിലൂടെയും ജീവിത സാഹചര്യങ്ങളിലൂടെയും കടന്നുപോകേണ്ടിവരും. കൂട്ടായി പ്രതിസന്ധികൾ തരണം ചെയ്യാനും സ്വന്തമായി ഭക്ഷണം കണ്ടെത്താനും സാങ്കേതിക വിദ്യകൾ എളുപ്പത്തല്‍ മനസ്സിലാക്കാനുമൊക്കെയുള്ള കഴിവുകള്‍ പരീക്ഷിക്കപ്പെടും. മാര്‍സ് വണ്ണിന്റെ ചൊവ്വാ ദൗത്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, ഇതില്‍ പങ്കെടുക്കുന്ന ആര്‍ക്കും ഭൂമിയിലേക്കു മടക്കടിക്കറ്റ് നല്‍കില്ലെന്നതാണ്. ഭൂമിയിലെ ജീവിതം അവസാനിപ്പിച്ച് ചൊവ്വയിലേക്കു പോകുന്ന ഇവരുടെ യാത്ര ആത്മഹത്യാപരമാണെന്ന വിമര്‍ശനങ്ങള്‍ പലകോണില്‍നിന്നും ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.
പതിനെട്ടു വയസ്സിനു മുകളിലുള്ള വിവിധ പ്രായക്കാരാണ് സെമി ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നൂറുപേര്‍. ചെറു വിഡിയോ സഹിതമുള്ള ഓണ്‍ലൈൻ അപേക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു തിരഞ്ഞെടുപ്പ്.
മാര്‍സ് വണ്‍ ചൊവ്വാ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ത്തന്നെ, കഠിനമായ സാഹചര്യങ്ങളിലൂടെയായിരിക്കും ഓരോ അംഗവും കടന്നുപോവുക. ഇവരുടെ ചൊവ്വാ ദൗത്യത്തെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ ഇപ്പോഴും പുറത്തുവന്നിട്ടില്ല. ചൊവ്വാ ദൗത്യത്തിന് മുൻപ് 2031ല്‍, ചൊവ്വയിലേക്ക് പോകാനായി മാര്‍സ് വണ്‍ തിരഞ്ഞെടുക്കുന്ന നാലു പേരെ ഒന്നരവര്‍ഷം നീണ്ടു നില്‍ക്കുന്ന ബഹിരാകാശ യാത്രയ്ക്കയയ്ക്കും. ബഹിരാകാശ യാത്രയുടെ വെല്ലുവിളികള്‍ മറികടക്കാന്‍ സഹായിക്കുന്നതിനാണ് ഇത്.
മാര്‍സ് വണ്‍ മാത്രമല്ല പല പ്രമുഖരും ബഹിരാകാശ ഏജന്‍സികളും ചൊവ്വാ ദൗത്യം പ്രഖ്യാപിച്ചിട്ടുണ്ട്. 2025 നവംബറില്‍ ചൊവ്വാ ദൗത്യം നടത്തുമെന്ന് അമേരിക്കൻ എയ്റോസ്പെയ്സ് കമ്പനി സ്പെയ്സ് എക്സിന്റെ സ്ഥാപകൻ ഇലോണ്‍ മസ്‌ക് പറഞ്ഞിട്ടുണ്ട്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയുടെ ബഹിരാകാശ പേടകം വിവിധ പരീക്ഷണങ്ങള്‍ക്കായി ചൊവ്വയിലിറങ്ങിയിട്ടുണ്ട്. മനുഷ്യരെ വഹിച്ചും അല്ലാതെയുമുള്ള ചൊവ്വാ ദൗത്യങ്ങള്‍ റഷ്യയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം മാര്‍സ് വണ്ണിനെ വ്യത്യസ്തമാക്കുന്നത് അവര്‍ ചൊവ്വയിലേക്കു വണ്‍ വേ ടിക്കറ്റ് മാത്രം നല്‍കി മനുഷ്യകോളനി സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ്.
മാര്‍സ് വണ്‍ പദ്ധതിക്ക് രൂക്ഷമായ വിമര്‍ശങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ചൊവ്വയില്‍ മനുഷ്യനു താങ്ങാനാകുന്നതിലും തണുപ്പാണ്. കുടിവെള്ള ലഭ്യത എളുപ്പമല്ല. ഭക്ഷണം ഒന്നും തന്നെയില്ല. ശ്വസിക്കാൻ ഓക്‌സിജന്‍ പോലുമില്ല. അതുകൊണ്ടുതന്നെ ഈ ചൊവ്വാ ദൗത്യം ആത്മഹത്യാപരമാണെന്നാണ് പലരും കരുതുന്നത്.
ബോസ്റ്റണില്‍ നിന്നുള്ള, അഞ്ച് കുഞ്ഞുങ്ങളുടെ പിതാവായ പീറ്റര്‍ ഡീഗനും ചൊവ്വാ ദൗത്യത്തിനുള്ള സെമി ഫൈനല്‍ സംഘത്തിലുണ്ട്. പീറ്ററിന്റെ ചൊവ്വാ ദൗത്യത്തോടുള്ള പ്രണയത്തെ തുടര്‍ന്ന് വിവാഹമോചനം വരെ നടന്നു. ‘ഒരു ജീവിവര്‍ഗ്ഗമെന്ന നിലയില്‍ മനുഷ്യകുലത്തെ പുരോഗതിയിലേക്കു നയിക്കുകയാണ് ഓരോരുത്തരുടേയും ഉത്തരവാദിത്തം. മക്കളെ ഏറ്റവും മികച്ച വ്യക്തികളാക്കി വളര്‍ത്തുകയാണ് എന്റെ ചുമതല. ഞാന്‍ അവര്‍ക്ക് ചൊവ്വയില്‍ ജീവിച്ച് ജോലിയെടുക്കുന്ന പിതാവായിരിക്കും’ എന്ന വാദമാണ് പീറ്ററിന്റേത്. നിശ്ചയിച്ച പ്രകാരം ചൊവ്വാ ദൗത്യം നടന്നാല്‍ ആസമയത്ത് പീറ്ററിന് 70 വയസ്സ് തികയും.
പട്ടികയിൽ പാലക്കാട്ടുകാരിയും
മടക്കയാത്രയില്ലാത്ത ചൊവ്വാ ദൗത്യത്തിനു ടിക്കറ്റെടുക്കാന്‍ ഇന്ത്യ അടക്കം 140 രാജ്യങ്ങളില്‍ നിന്നുള്ള രണ്ടു ലക്ഷത്തോളം പേരാണ് പണം മുടക്കിയത്. ഇവരില്‍ നിന്നാണ് 100 പേരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഈ പട്ടികയിൽ ഒരു മലയാളിയുമുണ്ട് - 22 കാരിയായ ശ്രദ്ധ പ്രസാദ്, സ്വദേശം പാലക്കാട്.