ഊട്ടി അതിശൈത്യത്തിന്റെ പിടിയിൽ ; കനത്ത മഞ്ഞുവീഴ്ച!

ഊട്ടി വീണ്ടും അതിശൈത്യത്തിന്റെ പിടിയിലമർന്നു. ഊട്ടി സസ്യോദ്യാനം, എച്ച്എഡി പി മൈതാനം, കുതിരപ്പന്തയ മൈതാനം, റെയിൽവേ സ്റ്റേഷൻ, കാന്തലിലെ മൈതാനം എന്നിവിടങ്ങളെല്ലാം മഞ്ഞുവീണു വെള്ളക്കമ്പിളി പുതച്ചതുപോലെയായിരുന്നു ഇന്നലെ.

ദിവസവും രാവിലെ 10 മണി വരെയെങ്കിലും അതിശൈത്യമാണ്. വൈകിട്ട് അഞ്ചു മുതൽ വീണ്ടും ശൈത്യം തുടങ്ങുന്നു. 

ഔദ്യോഗിക കണക്കനുസരിച്ച് ഇന്നലെ രാവിലെ സസ്യോദ്യാനത്തിൽ 4 ഡിഗ്രി സെൽഷ്യസായിരുന്നു കുറഞ്ഞ താപനില. ഊട്ടിയിലെ ഇതിലും താഴ്ചയുള്ള തക്കുന്ത പോലെയുള്ള സ്ഥലങ്ങളിൽ കുറഞ്ഞ താപനില 2 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു. 

വരും ദിവസങ്ങളിൽ താപനില പൂജ്യത്തിലും താഴേക്കു പോകുമെന്നാണു കാലാവസ്ഥാ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. മഞ്ഞുവീഴ്ച കൃഷിയെയും ദോഷകരമായി ബാധിച്ചുതുടങ്ങി. കാരറ്റ്, മുള്ളങ്കി, ബീറ്റ്റൂട്ട്, ബീൻസ് തുടങ്ങിയ ചെടികൾ മഞ്ഞുവീഴ്ചയ്ക്കു ശേഷം പകലുണ്ടാകുന്ന കനത്ത വെയിലിൽ കരിഞ്ഞു തുടങ്ങിയതു കർഷകരെ പ്രതിസന്ധിയിലാക്കിത്തുടങ്ങി. 

നവംബർ 27 മുതൽ 4 ദിവസം കനത്ത മഞ്ഞുവീഴ്ചയുണ്ടായിരുന്നു. പിന്നീടു ക്രിസ്മസ് വരെ കാര്യമായ മഞ്ഞുവീഴ്ചയുണ്ടായില്ല. ഇപ്പോൾ വീണ്ടും കനത്ത മഞ്ഞുവീഴ്ചയുടെ പിടിയിലിരിക്കുകയാണ് ഊട്ടി.