പച്ചിലപ്പാറാൻ ; ബഹുവർണത്തിലുള്ള അപൂർവ ഇനം തവള

പശ്ചിമഘട്ട മേഖലകളിൽ മാത്രം കണ്ടുവരുന്ന പച്ചിലപ്പാറാൻ തവളയുടെ  (മലബാർഗൈഡിങ് ഫ്രോഗ്) വരവ് നാടിനു കൗതുകമായി. പന്തളം എൻഎസ്എസ് കോളജ് സസ്യശാസ്ത്ര വിഭാഗം അധ്യാപകൻ ഡോ. ജിതേഷ് കൃഷ്ണന്റെ പുല്ലാട്ടുള്ള വീട്ടിലാണ് കഴിഞ്ഞ ദിവസം ബഹുവർണത്തിലുള്ള അപൂർവ ഇനം തവളയെ കണ്ടത്. 10 സെന്റീ മീറ്ററോളം നീളം വരുന്ന തവളയുടെ ശരീരത്തിനു പച്ചയും നാലിഞ്ചു നീളമുള്ള കാലുകൾക്കു മഞ്ഞ നിറവുമാണ്. 

റാക്കോഫോറസ് മലബാറിക്കസ് എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഇവയുടെ പ്രത്യേകത കാലുകളിലെ വിരലുകൾക്കിടയിലുള്ള ചുവന്ന നിറത്തോടു കൂടിയ നേർത്ത  ഞൊറിവുകളാണ്. മരത്തിലും ചുവരിലും പറ്റിപ്പിടിച്ചിരിക്കാൻ ഈ ഞൊറിവുകളാണ് ഇവയെ സഹായിക്കുന്നത്.

വളരെ ഉയരത്തിൽ ചാടാൻ കഴിവുള്ള ഇവ മരങ്ങളുടെ മുകളറ്റം വരെ അനായാസേന കയറിപ്പറ്റും. ജലാശയങ്ങൾക്കു സമീപമുള്ള മരങ്ങളിൽ കൂടുണ്ടാക്കിയാണ് മുട്ടയിടുന്നത്. വിരിഞ്ഞമുട്ടകൾ ജലാശയത്തിൽ വീണു ജലത്തിലെ പ്രാണികളെ ഭക്ഷിച്ചാണ് വളരുന്നത്. സാധാരണയായി പശ്ചിമഘട്ടത്തിൽ മാത്രമാണ് ഇവയെ കാണാറുള്ളതെന്ന് ജന്തുശാസ്ത്രവിഭാഗം അധ്യാപകൻ ഡോ. നന്ദകുമാറും ഫാറൂക്ക് കോളജ് അധ്യാപകൻ ഡോ. കിഷോറും സ്ഥിരീകരിച്ചതായും ഡോ. ജിതേഷ് പറഞ്ഞു.