തൈലത്തിൽ കുളിച്ചു കയറിയ
കുഴമ്പിന്റെ പരിദേവനങ്ങൾ;
ചിലനേരങ്ങളിൽ അലോസര-
മാകാറുണ്ടെങ്കിലും ചിരിക്കാറില്ല..
കഫക്കെട്ട് താളമിട്ടു പാടുന്ന
നെഞ്ചിൻകൂടിന്റെ പതർച്ച
പടരുന്നു കൈകളിലേയ്ക്കും;
തൂണുകൾ പോലുറച്ച കാലുകളിലേയ്ക്കും..
മാറിമറിയുന്ന ഋതുക്കളീണമിടുന്ന
കയറ്റിറക്കങ്ങളിലൂടെ പിണക്കങ്ങൾ
അറിയിക്കുന്നുണ്ട് താളം പിഴച്ച
ആരോഹണാവരോഹണങ്ങളും..
വണ്ടിക്കാളയെന്നോണം
ചക്രം കറക്കിയുണർത്തിയ
വീഥികൾ പോലും മറന്നില്ലെന്നാലും,
ഇന്നില്ല കൂടെ കാട്ടിക്കൂട്ടിയതിലൊന്നും..
തേരുകളിൽ വലിച്ചുകയറ്റിയ
ഭാരങ്ങളോർത്തു വിലപിക്കും
മുന്നേ പാഞ്ഞൊരാ ലോഹം
ചുവപ്പണിഞ്ഞതന്ത്യക്കാഴ്ചയും…
അക്കാഴ്ചയ്ക്കുമർഹനല്ലെന്ന
തിരിച്ചറിവെത്തിക്കുന്നിടയ്ക്കിടെ;
ഈറനുടുക്കാതെ ഓർമ്മക്കയങ്ങളിലെ
ഇരു ഗന്ധങ്ങളിൽ മുങ്ങിക്കുളിച്ചും
ഇറക്കങ്ങളിലാടിക്കളിച്ച റാന്തലിന്റെ
പുകമറച്ച വെളിച്ചത്തിലൊളിപ്പിച്ച
അറിവിന്റെ;യരികിലെ ചുടലക്കാട്ടിലെ
അനാഥമായ ആളിക്കത്തലുകളും
ഇന്നു ചുമച്ചുതള്ളുന്നതൊക്കെയും
മറച്ചുവച്ച അറിവില്ലായ്മയുടെ
ഗന്ധമറിഞ്ഞ ഇന്നലെകളിലെ;
രക്തക്കറയിറ്റുന്ന നാളെകളുമല്ലോ..!!