വിമാനത്താവളത്തിൽ 57.50 ലക്ഷത്തിന്റെ സ്വർണം പിടിച്ചു

കരിപ്പൂർ ∙ വിമാനത്തിന്റെ സീറ്റിനടിയിലും യാത്രക്കാരന്റെ ശരീരത്തിലും ഒളിപ്പിച്ചു കോഴിക്കോട് വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം. വ്യത്യസ്ത സംഭവങ്ങളിൽനിന്നായി 57.50 ലക്ഷം രൂപയുടെ 1.75 കിലോഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ഇന്നലെ ഉച്ചയോടെ ഷാർജയിൽനിന്ന് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ എത്തിയ മലപ്പുറം പറപ്പൂർ സ്വദേശി കെ. മുഹമ്മദിന്റെ ശരീരത്തിൽനിന്ന് 5 സ്വർണ ബിസ്കറ്റുകൾ (583 ഗ്രാം) കണ്ടെടുത്തു.

ദോഹയിൽനിന്നു പകൽ 11.15നു കരിപ്പൂരിൽ എത്തിയ ഇൻഡിഗോ വിമാനത്തിൽ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു 10 സ്വർണ ബിസ്കറ്റുകൾ. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നാണ് കസ്റ്റംസ് പരിശോധന നടത്തിയത്. ആഴ്ചകൾക്കു മുൻപു സമാന രീതിയിൽ വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച 10 സ്വർണ ബിസ്കറ്റുകൾ കണ്ടെടുത്തിരുന്നു.

കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർമാരായ നിഥിൻലാൽ, സുരേന്ദ്രനാഥ്, സൂപ്രണ്ടുമാരായ ഗോകുൽദാസ്, ബിമൽദാസ്, ഉദ്യോഗസ്ഥരായ നിഷാന്ത്, മുരളീധരൻ, പർവിന്ദർസിങ്, ഗോവിന്ദപ്രകാശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വർണവേട്ട.