ബുലന്ദ്‌ശഹര്‍ ആള്‍ക്കൂട്ട ആക്രമണം: ബജ്‌റംഗ്ദള്‍ നേതാവ് യോഗേഷ് രാജ് അറസ്റ്റില്‍

ലക്‌നൗ ∙ ബുലന്ദ്‌ശഹറില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ട ആള്‍ക്കൂട്ട ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ബജ്‌റംഗ്ദള്‍ നേതാവ് യോഗേഷ് രാജ് അറസ്റ്റിലായി.

സംഘടന ഇടപെട്ട് ഇയാളെ പൊലീസിനു കൈമാറുകയായിരുന്നുവെന്നാണു റിപ്പോര്‍ട്ട്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ യോഗേഷ് 30 ദിവസമായി ഒളിവിലായിരുന്നു. ഒളിവില്‍നിന്ന് ഇയാള്‍ വിഡിയോകള്‍ പോസ്റ്റ് ചെയ്തത് പൊലീസിനു തലവേദന സൃഷ്ടിച്ചിരുന്നു. സംഘടന കൈമാറുന്നതു വരെ ഇയാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനു കഴിഞ്ഞില്ല. 

ഡിസംബര്‍ 3-ന് കാട്ടിനുള്ളില്‍ കന്നുകാലികളുടെ ജഡാവശിഷ്ടങ്ങള്‍ കണ്ടതിനെ തുടര്‍ന്നു പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ജനക്കൂട്ടത്തെ അക്രമത്തിനു പ്രേരിപ്പിച്ചത് യോഗേഷ് രാജാണെന്നാണ് ആരോപണം. പശുക്കളെ കൊന്നുവെന്ന് കാട്ടി പത്തു പേര്‍ക്കെതിരേ യോഗേഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.