സംഘർഷങ്ങൾ തടയുന്നതിൽ വീഴ്‍ച; പൊലീസ് കമ്മിഷണർമാരുടെ കസേര തെറിച്ചു

തിരുവനന്തപുരം ∙ ശബരിമല യുവതീപ്രവേശത്തെ തുടർന്നു ബിജെപി പിന്തുണയോടെ ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിനോട് അനുബന്ധിച്ചുണ്ടായ ആക്രമണങ്ങൾ തടയുന്നതിൽ വീഴ്ച വരുത്തിയ തിരുവനന്തപുരം, കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർമാരെ മാറ്റി. തിരുവനന്തപുരം കമ്മിഷണർ പി.പ്രകാശിനെ ആംഡ് ബറ്റാലിയനിലേക്കു മാറ്റി. പകരം തിരുവനന്തപുരത്ത് ഇന്റലിജൻസ് ഡിഐജി: എസ്.സുരേന്ദ്രനെ കമ്മിഷണറായി നിയമിച്ചു.

കോഴിക്കോട് കമ്മിഷണർ കാളിരാജ് മഹേഷ്കുമാറിനെ പൊലീസ് ആസ്ഥാനത്തേക്കു മാറ്റി. കെ.സഞ്ജയ്കുമാർ ഗുരുഡിൻ ആണ് പുതിയ കോഴിക്കോട് കമ്മിഷണർ. കോട്ടയം വിജിലൻസ് എസ്പി ജയിംസ് ജോസഫിനെ കോഴിക്കോട് ഡപ്യൂട്ടി കമ്മിഷണറാക്കി. ഇൗ സ്ഥാനത്തുള്ള കെ.എം.ടോണിയെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയാക്കി മാറ്റി നിയമിച്ചു. ആക്രമണങ്ങൾ തടയുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്നു സേനയ്ക്കുള്ളിൽനിന്നു തന്നെ വിമർശനമുയർന്നിരുന്നു.