സാമ്പത്തിക സംവരണനീക്കം തിരഞ്ഞെടുപ്പ് തന്ത്രം മാത്രം; നടപ്പാക്കൽ ദുഷ്കരം: സിപിഎം

ന്യൂഡൽഹി∙ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സംവരണ തീരുമാനത്തിൽ വിമർശനമുന്നയിച്ച് സിപിഎം. വിഷയത്തിൽ വിപുലമായ ചർച്ചയില്ലാതെ കേന്ദ്രതീരുമാനം നടപ്പാക്കരുതെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. എട്ടു ലക്ഷം വരുമാനപരിധി വച്ചത് തീരുമാനത്തിന്റെ അന്തസ്സത്ത അട്ടിമറിക്കുമെന്നും സിപിഎം ആരോപിച്ചു.

കേന്ദ്രസർക്കാരിന്റെ നീക്കം തിരഞ്ഞെടുപ്പ് തന്ത്രം മാത്രമാണ്. ഇതു നടപ്പാക്കൽ ദുഷ്കരമാണെന്നും സിപിഎം പൊളിറ്റ്ബ്യൂറോ നിലപാടെടുത്തു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക സമുദായത്തില്‍ പെട്ടവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എട്ടു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കായിരിക്കും സംവരണം ലഭിക്കുക.

സാമ്പത്തിക സംവരണ തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ സ്വാഗതം ചെയ്തിരുന്നു. നിലവിലെ സംവരണം സംരക്ഷിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. മുന്നാക്കവിഭാഗക്കാരില്‍ സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്നവരുണ്ട്. അവര്‍ക്ക് സംവരണം നല്‍കണമെന്ന് പാര്‍ട്ടി എന്ന നിലയില്‍ സിപിഎം മുന്‍പുതന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് കേരള സര്‍ക്കാര്‍ 10 % സംവരണം ദേവസ്വം ബോര്‍ഡില്‍ കൊടുത്തതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സാമ്പത്തിക സംവരണത്തെ മന്ത്രി എ.കെ. ബാലനും പിന്തുണച്ചിരുന്നു.