ശബരിമല കാനനപാതയിൽ കാട്ടാന ആക്രമണം; തമിഴ്നാട്ടിൽ നിന്നെത്തിയ തീർഥാടകൻ മരിച്ചു

ശബരിമല ∙ കാട്ടാനയുടെ ആക്രമണത്തിൽ തമിഴ്നാട്ടിലെ സേലത്തു നിന്നെത്തിയ തീർഥാടകൻ പരമശിവം(35) മരിച്ചു. കരിയിലാംതോടിനും കരിമലയ്ക്കും മധ്യേ പരമ്പരാഗത കാനനപാതയിലാണ് സംഭവം.

സേലം പള്ളിപ്പെട്ടി ശൂരമംഗലം മെയിൻറോഡ് ഈസ്റ്റ് തെരുവിൽ ജ്ഞാന ശേഖരന്റെ മകനാണ്. എരുമേലിയിൽ പേട്ടതുള്ളി അയ്യപ്പന്മാർ കരിമല വഴി സന്നിധാനത്തേക്ക് കാൽനടയായി വരുന്ന പാതയാണിത്.

ആയിരങ്ങളാണ് മകരവിളക്ക് കാലത്ത് ഇതുവഴി നടന്നു വരുന്നത്. രാത്രിയിൽ ഇവർ വിശ്രമിച്ച ഇഡിസി കടയുടെ ഭാഗത്ത് കാട്ടാന വന്നതോടെ സുരക്ഷിതമായിരിക്കാൻ അടുത്ത കടയിലേക്ക് ഓടിപ്പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

സംഭവം അറിഞ്ഞ് പന്തം കെട്ടി വെളിച്ചം ഉണ്ടാക്കി വനപാലകരും അയ്യപ്പസേവാസംഘം പ്രവർത്തകരും തീർഥാടകരും ചേർന്ന് ചുമന്ന് മുക്കുഴിയിൽ എത്തിച്ചു. അവടെ നിന്നു കോരുത്തോട് വഴി മുണ്ടക്കയത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും മരിച്ചിരുന്നു. 

സംഭവം അറിഞ്ഞ് പരമശിവത്തിന്റെ ബന്ധുക്കൾ മുണ്ടക്കയത്തേക്ക് തിരിച്ചിട്ടുണ്ട്. തീർഥാടനം തുടങ്ങിയ ശേഷം കാനന പാതയിൽ എല്ലാ ദിവസവും കാട്ടാന ഇറങ്ങുന്നുണ്ട്. ഇത്തവണ ആദ്യമായാണ് ആക്രമണ മരണം ഉണ്ടായത്.

കുട്ടിക്കാനത്തു കാർ മറിഞ്ഞു; അയ്യപ്പഭക്തൻ മരിച്ചു

കുട്ടിക്കാനം പള്ളിക്കുന്നിനു സമീപം അയ്യപ്പഭക്തരുടെ കാർ മറിഞ്ഞ് ആന്ധ്ര സ്വദേശി വി. കൃഷ്ണൻ(50)മരിച്ചു. ഇന്നു പുലർച്ചെയാണു സംഭവം.  മൂന്നു പേർക്കു പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.