നഴ്സ് ശക്തിയായി വലിച്ചു; കുഞ്ഞിന്റെ ശരീരം രണ്ടായി മുറിഞ്ഞ് ഗർഭപാത്രത്തിൽ

ജയ്സാൽമേർ∙ രാജസ്ഥാനിലെ ജയ്സാൽമേറിൽ പ്രസവത്തിനിടെ നവജാത ശിശുവിന്റെ ശരീരം രണ്ടായി മുറിഞ്ഞു. പ്രസവത്തിനിടെ നഴ്സ് കുഞ്ഞിനെ ശക്തിയായി പുറത്തേക്കു വലിച്ചതിനെ തുടർന്നാണ് അപകടം. ജയ്സാൽമേറിലെ റാംഗഡിലുള്ള സർക്കാർ ആശുപത്രിയിലാണു ഭീതികരമായ സംഭവമുണ്ടായത്.

ദിക്ഷ കൻവാറെന്ന യുവതിക്കാണു ദുരനുഭവം. പ്രസവസമയത്ത് കുഞ്ഞിനെ ശക്തിയായി വലിച്ചതോടെ ശരീരം രണ്ടായി മുറിഞ്ഞു. ഒരു ഭാഗം അമ്മയുടെ ഗർഭപാത്രത്തിനുള്ളിൽ തന്നെ കുടുങ്ങുകയും ചെയ്തു. ഇതിനു പിന്നാലെ ദിക്ഷയെ ജോധ്പൂരിലുള്ള മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. ഇവിടെയെത്തിയപ്പോഴാണ് കുഞ്ഞിന്റെ ശരീരം മുറിഞ്ഞ് കുടുങ്ങിയ വിവരം വീട്ടുകാർ അറിയുന്നത്.

കുഞ്ഞിന് ഇത്തരമൊരു അപകടമുണ്ടായ വിവരം തങ്ങളോടു പറഞ്ഞിരുന്നില്ലെന്ന് പിതാവ് തിലോക് ഭാട്ടി പറഞ്ഞു. എന്നാൽ റാംഗഡിലെ ഡോക്ടർമാർ ആരോപണം നിഷേധിച്ചു. പ്ലാസന്റ മാത്രമേ പുറത്തേക്കു വരാതിരുന്നുള്ളൂവെന്ന് അവർ പറഞ്ഞു. സംഭവത്തിൽ ഐപിസി 304 എ, 336 വകുപ്പുകൾ പ്രകാരം ആശുപത്രിയിലെ രണ്ടു ജീവനക്കാർക്കെതിരെ കേസെടുത്തു. കുഞ്ഞിന്റെ ശരീരഭാഗം പരിശോധനയിൽ കണ്ടെത്തിയതായി സബ് ഇൻസ്പെക്ടർ ജലം സിങ് പറഞ്ഞു.