ആലപ്പാട് ഖനനം: സമരക്കാരുമായി ചർച്ചയ്ക്കു തയാറെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ

കോഴിക്കോട് ∙ ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ സമരക്കാരുമായി ചര്‍ച്ചയ്ക്കു തയാറാണെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. വ്യവസായ വകുപ്പ് ഇക്കാര്യത്തില്‍ മുന്‍കയ്യെടുക്കും. അശാസ്ത്രീയ ഖനനം പാടില്ലെന്നാണു സര്‍ക്കാര്‍ നിലപാട്. നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

അതേസമയം, കരിമണല്‍ ഖനനത്തെത്തുടര്‍ന്ന് ഗുരുതര പ്രശ്നങ്ങള്‍ നേരിടുന്ന ആലപ്പാടിനെ കുറിച്ചുള്ള നിയമസഭാസമിതി റിപ്പോര്‍ട്ട് അവഗണിക്കപ്പെട്ടിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഖനനത്തിലേര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ റയര്‍ എര്‍ത്തും കേരള മിനറല്‍സ് ആന്റ് മെറ്റല്‍സും വീഴ്ചകള്‍ വരുത്തിയെന്നു സഭാസമിതിയുടെ റിപ്പോര്‍ട്ട് പറയുന്നു. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ മേല്‍നോട്ടസമിതി വേണമെന്ന പരിസ്ഥിതി സമിതി ശുപാര്‍ശ നടപ്പായില്ല.