അയൽവാസിയും സഹപാഠികളും പീഡിപ്പിച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർഥിനി മരിച്ചു

കൊച്ചി ∙ അയൽവാസിയും സഹപാഠികളും ലൈംഗികമായി ദുരുപയോഗം ചെയ്തതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു പൊള്ളലേറ്റ തേവര സ്വദേശി‍യായ സ്കൂൾ വിദ്യാർഥിനി ആശുപത്രിയിൽ മരിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പിന്നീട് ജനറൽ ആശുപത്രിയിലും പ്രവേശിച്ച പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.

പൊലീസ് സ്വമേധയാ കേസെടുത്ത സംഭവത്തിൽ അയൽവാസിയെ കഴിഞ്ഞ ദിവസം തേവര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി സൗത്ത് സിഐ സിബി ടോം പറഞ്ഞു. ഇയാളുടെ വീട്ടില്‍ പഠനാവശ്യത്തിനു പ്രൊജക്ട് വർക്ക് ചെയ്യാൻ വിദ്യാർഥിനി പോയിരുന്നതായി പൊലീസ് പറയുന്നു. ട്യൂഷൻ സെന്ററിൽ സഹപാഠികളായ മൂന്നു വിദ്യാർഥികളും പെൺകുട്ടിയെ ദുരുപയോഗം ചെയ്തതായി റിപ്പോർട്ടുണ്ട്. ഇവരെയും കസ്റ്റഡിയിലെടുത്തു.

സ്കൂളിൽ പഠന മികവുകാണിച്ചിരുന്ന വിദ്യാർഥിനിക്കു മാർക്കു കുറഞ്ഞതോടെ അധികൃതർ നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തുവന്നത്. ഇതിനെ തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അതേസമയം സ്കൂളിൽ ജാതി പേര് വിളിച്ച് ആക്ഷേപിച്ചതായും ഇതിൽ മനംനൊന്താണ് സ്വയം തീ കൊളുത്തിയതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.