ശബരിമലയില്‍ ദർശനം നടത്തിയെന്ന് പട്ടികയിലെ അഞ്ചുപേർ; 9 പേരുടെ വിലാസം തന്നെ തെറ്റ്

പത്തനംതിട്ട∙ സര്‍ക്കാര്‍ തയാറാക്കിയ പട്ടികയില്‍ ഉൾപ്പെട്ട അന്‍പതു വയസ്സില്‍ താഴെ പ്രായമുള്ള അഞ്ച് സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായി സമ്മതിച്ചു. എന്നാല്‍ 51 പേരുടെ പട്ടികയിൽ മുപ്പതിലേറെപ്പേരും പ്രായം അൻപതു പിന്നിട്ടവരാണ്. തിരിച്ചറിയല്‍ രേഖയിലെ ജനനതീയതി തെറ്റായി കിടക്കുന്നതാണു പ്രായം കുറച്ച് രേഖപ്പെടുത്താന്‍ കാരണമെന്നു ഭൂരിഭാഗം പേരും സമ്മതിക്കുന്നു. അതേസമയം പട്ടികയില്‍ നല്‍കിയിരിക്കുന്ന ഒൻപതു പേരുടെ മേല്‍വിലാസം പൂര്‍ണമായും തെറ്റാണ്.

51 പേരില്‍ മൂന്ന് തമിഴ്നാട്ടുകാരും രണ്ട് ആന്ധ്രാസ്വദേശികളും അടക്കം അഞ്ച് സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയവരും അമ്പതില്‍ താഴെ പ്രായമുള്ളവരുമാണ്. 44 വയസുള്ള ആന്ധ്ര ചിറ്റൂര്‍ സ്വദേശി ശശികലയ്ക്കാണ് ഏറ്റവും പ്രായം കുറവ്. വെല്ലൂരുകാരി മഹാലക്ഷ്മി, തിരുവള്ളൂര്‍ സ്വദേശി കല, ഗുണ്ടൂരിലെ രമാദേവി എന്നിവര്‍ക്ക് 49 വയസാണ്. പക്ഷെ ആചാരം ലംഘിച്ചല്ല ദര്‍ശനമെന്ന് ഇവര്‍ പറയുന്നു. വെല്ലൂരിലെ 48 കാരി ശാന്തിയാണ് ദര്‍ശനം സമ്മതിച്ച മറ്റൊരു സ്ത്രീ. പട്ടികയിലെ മുപ്പതിലേറെ സ്ത്രീകള്‍ 50 പിന്നിട്ടവരാണ്.

ബുക്കിങ്ങിനു നല്‍കിയ തിരിച്ചറിയല്‍ രേഖയിലെ ജനനത്തീയതിയിലെ തെറ്റാണ് പിഴവിനു കാരണമെന്നു ഭൂരിഭാഗവും പറയുന്നു. പട്ടികയിലെ ഒൻപതു നമ്പരുകളില്‍ വിളിച്ചാല്‍ ആ പറഞ്ഞിരിക്കുന്ന പേരിലൊരു സ്ത്രീയെ അവര്‍ക്ക് അറിയുകപോലുമില്ല.