ഖനിയപകടം: ഒരു തൊഴിലാളിയുടെ മൃതദേഹം പുറത്തെത്തിച്ചു; 14 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല

ഷില്ലോങ്∙ മേഘാലയയിലെ ഖനിയപകടത്തിൽ കൊല്ലപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെത്തിച്ചു. നാവികസേനയാണ് അഴുകിയ നിലയിലുള്ള മൃതദേഹം വെള്ളം നിറഞ്ഞുകിടക്കുന്ന ഖനിയിൽനിന്നു പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. അതേസമയം, ഖനിയിൽ കുടുങ്ങിയ ബാക്കി 14 തൊഴിലാളികളെക്കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല.

കഴിഞ്ഞ ഡിസംബർ 13നാണ് ഖനിയപകടം ഉണ്ടായത്. 33 ദിവസങ്ങൾക്കുശേഷം ജനുവരി 17ന് ഈ തൊഴിലാളിയുടെ മൃതദേഹം തിരച്ചിൽ സംഘം പ്രത്യേക ഉപകരണം ഉപയോഗിച്ചു കണ്ടെത്തിയിരുന്നു. എന്നാൽ വ്യാഴാഴ്ചയേ മൃതദേഹം പുറത്തെത്തിക്കാൻ സാധിച്ചുള്ളൂ.